Friday, 25 September 2020

വായന ---amminikku--(Paul bruntan)



സ്പന്ദനങ്ങള്‍ :__വായന

പോള്‍ ബ്രണ്ടന്‍ -3
(2017, ഫെബ്രുവരി)

പ്രിയപ്പെട്ട അമ്മിണീ,
നീ അമ്മമ്മയെ ഓര്‍ത്ത്‌ വാങ്ങിയ പുസ്തകം ഗംഭീരം എന്നുതന്നെ പറയട്ടെ. തന്ന പുസ്തകം അപ്പോള്‍ത്തന്നെ മറിച്ചു നോക്കി. വളരെ സന്തോഷമായി. വായന അത്ര പെട്ടെന്നൊന്നും തീര്‍ന്നില്ല. തീരുകയുമില്ല. വിഷയം അത്തരത്തിലുള്ളതാണല്ലോ.
വീണ്ടും സാവകാശം വായിച്ചു.
പോള്‍ ബ്രന്ടന്റെ മറ്റൊരു മുഖമാണ് ഈ പുസ്തകവായനയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിനെപ്പറ്റി നിനക്ക് കൂടുതലായൊന്നും അറിയില്ലല്ലോ? എന്തായാലും "ഹിമാലയത്തില്‍ ഒരു അവധൂതന്‍" വായിച്ചു കഴിഞ്ഞാല്‍ നിനക്ക് അദ്ദേഹം ആരായിരുന്നു എന്ന കാര്യം ഒരുവിധമൊക്കെ മനസ്സിലാക്കാം. ആത്മീയ സംബന്ധമായ വിഷയങ്ങള്‍ സാധാരണക്കാരന് പെട്ടെന്ന് ദഹിച്ചു കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് നിനക്കറിയാമല്ലോ.
ഏകദേശം 8 പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തനിയ്ക്ക് ആത്മീയമായുണ്ടായ ആനന്ദം, തന്റെ യാത്രാനുഭവങ്ങളായി അദ്ദേഹം ലോകരുമായി പങ്കു വെയ്ക്കുന്നു.
അദ്ദേഹത്തിന്‍റെ രചനകളില്‍ യോഗ, ധ്യാനം, ആത്മീയത എന്നിവയുടെ പ്രാധാന്യം സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ വളരെ സ്പഷ്ടമായി പ്രതിപാദിയ്ക്കുന്നു. The Notebooks of Paul Brunton 16 വാള്യങ്ങള്‍ ഉണ്ട്. (അത് വായിച്ചിട്ടില്ല).
A Search in secret India യാണ് ആദ്യം വായിച്ച പുസ്തകം. മുന്നൂറിലധികം പേജുകളിലായി 
25 അദ്ധ്യായങ്ങളുള്ള ഈ പുസ്തകം വളരെ രസകരമാണ്. നമുക്കുതന്നെ അറിയാത്ത ഇന്ത്യയെയാണ് അദ്ദേഹം കാണിച്ചു തരുന്നത്.



പതിറ്റാണ്ടുകള്‍ക്ക് മുന്നേ എഴുതിയ ഈ പുസ്തകം വായിക്കുമ്പോള്‍ അതിലെ വാസ്തവികതയ്‌ക്കോ, സൌന്ദര്യത്തിനോ, ലേശം പോലും പഴമത്തം സംഭവിച്ചിട്ടില്ലെന്നും, ആധുനിക കാലത്തിനു എത്രമാത്രം മുതല്‍ക്കൂട്ടാണ് പാശ്ചാത്യനായ ഈ അവധൂതന്റെ ആത്മീയാന്വേഷണസ്മരണകള്‍ എന്നും ബോദ്ധ്യമാകും. . തന്റെ ആത്മീയാനുഭവങ്ങള്‍ ലോകജനതയുമായി പങ്കിടുന്നത് ഒരു നിയോഗമായിട്ടാണ് അദ്ദേഹം ചിന്തിച്ചത്.
ഭാരതത്തിലേക്കുള്ള വരവ് ഒരുള്‍വിളിയായിരുന്നപോലെ ആത്മീയാന്വേഷണവും അദ്ദേഹത്തിനു നിയോഗമായിരുന്നു. കൈലാസത്തില്‍ പോയി ധ്യാനനിരതനായിരിയ്ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം അങ്ങോട്ടുള്ള പ്രവേശനം തുറന്നു കിട്ടിയില്ല. വളഞ്ഞ വഴിയ്ക്കൊന്നും പോകാന്‍ അദ്ദേഹം ആഗ്രഹിച്ചുമില്ല. എന്നാലതുകൊണ്ട് ഒട്ടും ഖേദവും ഉണ്ടായില്ല..
ഗുരുവാക്യം അദ്ദേഹത്തിന്‍റെ സ്മരണയില്‍ തെളിഞ്ഞു---"നിന്റെ ഉള്ളില്‍ത്തന്നെയാണ് കൈലാസ പര്‍വതം".
അങ്ങിനെയാണ് ഗംഗയുടെ ഉദ്ഭവസ്ഥാനം വഹിയ്ക്കുന്ന ടെഹ്‌രി ഗഢ് വാള്‍ എന്ന ഹിമാലയത്തിന്റെ മടിത്തട്ടിലെ മനോഹരവും, പവിത്രവും, വന്യവുമായ മലമ്പ്രദേശം പീബി ഏകാന്തവാസത്തിന് തിരഞ്ഞെടുക്കുന്നത്. ബ്രിട്ടീഷ്‌ സംരക്ഷണയിലാണ് എങ്കിലും ടെഹരി രാജാവിന്‍റെ ഭരണത്തില്‍ക്കഴിയുന്ന മനോഹരഭൂപ്രക്രുതിയുള്ള ശാന്ത ഗംഭീരമായ സ്ഥലം. വെള്ളക്കാരോ, മറ്റു വിനോദസഞ്ചാരികളോ എത്തിനോക്കാത്ത ഇടം.. തിബറ്റിനെ തൊട്ടു നില്‍ക്കുന്ന ഒരു രാജ്യം. അങ്ങോട്ട്‌ പ്രവേശിക്കാന്‍ പ്രത്യേക അനുമതിപത്രം വേണം താനും. വല്ലപ്പോഴും എത്തിച്ചേരുന്ന നായാട്ടുകാര്‍ ഇതിനൊരു അപവാദം. ഈ പവിത്രഭൂമിയില്‍ ജീവിച്ചു പോയ ദേവതമാര്‍, യോഗികള്‍, ഋഷിമാര്‍--ഇവരെയോക്കെക്കുറിച്ചുള്ള കഥകള്‍,  ഈ സ്ഥാനം തന്നെയാണ് ധ്യാനത്തിന് ഏറ്റവും അനുയോജ്യം എന്ന് പീബി യെ  ബോദ്ധ്യപ്പെടുത്തി..
1898-ല്‍ ലണ്ടനില്‍ ജനിച്ച പോള്‍ ബ്രന്ടന്‍ 32-ആം വയസ്സിലാണ് ഇന്ത്യയില്‍ എത്തുന്നത്. അദ്ദേഹത്തിന്റേതായ 13 ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതീയ ചിന്താധാരകള്‍ ആദ്യമായി പാശ്ചാത്യ ദേശങ്ങളിലേക്ക് എത്തിയ്ക്കുന്നതില്‍ പ്രയത്നിച്ചു വിജയിച്ച മഹാന്‍. രമണ മഹര്‍ഷിയുടെ ചിന്തകളും, ആശയങ്ങളും മാത്രമല്ല, യോഗയും, ധ്യാനവും ലളിതമായ രീതിയില്‍ അവതരിപ്പിച്ച് സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിലും വിജയിച്ചു. 1949 ലാണ് ഇംഗ്ലീഷില്‍ ആദ്യത്തെ പതിപ്പ് ഇറങ്ങിയത്‌. 1981 ല്‍ അദ്ദേഹം അന്തരിച്ചു.

നീ വായിക്കാന്‍ തന്ന പുസ്തകം, "ഹിമാലയത്തിലെ അവധൂതന്‍", 'A Hermit in the Himalayas ' മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് ശ്രീ എം.പി സദാശിവന്‍. ഏകദേശം ഒരു വര്ഷം മുന്നേയാണ്‌ മലയാളത്തിലുള്ള പതിപ്പ് പുറത്തിറങ്ങുന്നത് അദ്ദേഹം പലേ മഹദ് വ്യക്തികളുടെയുമായി നൂറിലധികം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സ്വന്തം രചനകള്‍ക്ക് നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഏറ്റവുമധികം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനു ലിംക ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌സിലും സ്ഥാനം നേടിയിട്ടുണ്ട് .

അമ്മിണീ,
"India has been called the
 brightest jewel in the British crown.........."
ഭൂമിശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകന്‍ ബോര്‍ഡില്‍ തൂക്കിയിട്ട ഭൂപടത്തില്‍ ത്രികോണാകൃതിയില്‍ ചുവപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗം തൊട്ടു കാണിച്ചു കൊണ്ട് ഇങ്ങിനെ പറയുന്നതുകേട്ടു അശ്രദ്ധനായിരുന്നിരുന്ന ക്ലാസ്സിലെ ആണ്‍കുട്ടി ഞെട്ടിത്തരിച്ചിരുന്നുപോയി. 'ഇന്ത്യ' എന്ന വാക്ക് അവന്റെ സിരകളില്‍ മിന്നല്‍പ്പിണര്‍ പോലെ കടന്നുപോയി.

സ്കൂള്‍ വിദ്യാഭ്യാസകാലത്ത് മനസ്സ് നിറയെ ഇന്ത്യ എന്ന രാജ്യം നിറഞ്ഞു നിന്നു. കണക്കു അദ്ധ്യാപകന്‍ അല്ജിബ്ര പഠിപ്പിക്കുമ്പോള്‍ ഡെസ്കിലും, നോട്ടുപുസ്തകങ്ങളിലും തലപ്പാവ് ധരിച്ചവര്‍, ഇരുണ്ട മുഖമുള്ളവര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുന്ന കപ്പലുകള്‍ എന്നിവയുടെയൊക്കെ ചിത്രങ്ങള്‍ കോറിയിട്ടു. തുടര്‍ന്നു ഊണിലും ഉറക്കത്തിലും എങ്ങിനെ ഇന്ത്യയില്‍ ചെന്നെത്തിപ്പെടും എന്ന് ചിന്തിച്ചു നടന്നു ആ ആ ബാലന്‍.
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരിന്ദ്യക്കാരനെ ഒരു പുസ്തക്കടയില്‍ വെച്ച് കണ്ടുമുട്ടുന്നതും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിയ്ക്കുന്നതും. പിന്നീടങ്ങോട്ട് സന്ദര്‍ശനങ്ങള്‍ തുടര്‍ന്നതും. ഭാരതത്തിന്റെ പൈതൃകത്തെപ്പറ്റി, പാരമ്പര്യത്തെപ്പറ്റിയെല്ലാം വിശദമായി അറിഞ്ഞു. ആദ്ധ്യാത്മീകതയും ഭൌതീകതയും സമാന്തരമായി കൊണ്ട് നടത്തുന്ന ജീവിതം അഥവാ, രണ്ടും വേറെയല്ലെന്ന കാഴ്ചപ്പാട് ആ ചെറുപ്പക്കാരനെ, പീ ബിയെ (പോള്‍ ബ്രണ്ടനെ അങ്ങിനെയാണ് പലരും അഭിസംബോധന ചെയ്തിരുന്നത്) അദ്ഭുതപ്പെടുത്തി. ആരാണ് യോഗി, ഋഷിആരാണ് എന്നൊക്കെ അദ്ദേഹത്തിനു ഒരു ധാരണയുണ്ടായി. ബാഹ്യമായി കാണുന്നതൊന്നും സത്യമായിരിക്കില്ലെന്നും, സത്യാന്വേഷണത്തിനു ഒരു ഗുരു അനിവാര്യമാണെന്നും, അവനവന്റെ സത്യം സ്വയം കണ്ടുപിടിക്കുകതന്നെ വേണം എന്നുമൊക്കെയുള്ള പ്രാഥമിക ഉപദേശങ്ങള്‍ ആ ഇന്ത്യന്‍ സുഹൃത്തില്‍ നിന്നും ലഭിച്ചു.

അങ്ങിനെ ഒരുനാള്‍ പൌരസ്ത്യരാജ്യങ്ങളിലേക്ക് ആത്മീയാന്വേഷണവുമായി കപ്പല്‍ കയറുകയാണ്. നല്ലൊരു പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, തത്വചിന്തകന്‍ അങ്ങിനെയൊക്കെയായ പീബിയ്ക്ക് ലഭിച്ച അനുഭവങ്ങള്‍ വളരെ ആഴത്തിലുള്ളതായിരുന്നു......

മുംബായില്‍ കപ്പലിറങ്ങിയ അദ്ദേഹം നേരെ അഹമെദ് നഗറില്‍ എത്തി. ഹിന്ദുക്കളും, മൊഹമ്മദരും, കൃസ്ത്യാനികളും, സൌരഷ്ട്രിയരും മാത്രമല്ല, ലോകത്തിലെ എല്ലാ വംശീയരെയും ഒന്നിച്ചൊരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ച ആത്മീയഗുരുവായ മെഹെര്ബാബയുമായുള്ള കൂടിക്കാഴ്ചക്കായാണ് ആദ്യമായി ഒരു പാശ്ചാത്യന്‍ എത്തിച്ചേരുന്നത്. ബാബാ മൌനത്തിലായിരുന്നു.. എഴുതിക്കാണിച്ചാണ് ആശയവിനിമയം നടത്തിയത്. സ്വയം 'സദ്ഗുരു' എന്ന പേര്‍ സ്വീകരിച്ചു 'മിശിഹ' ആകാനുള്ള ശ്രമത്തില്‍ കഴിഞ്ഞിരുന്ന മെഹെര്‍, തന്റെ ഈ ആത്മീയ കാഴ്ചപ്പാടിന് കാരണം ഫക്കീറായിരുന്ന 'ഹസ്രത് ബാബാജാന്‍' ആയിരുന്നെന്ന് പീബിയോട് പറയുന്നു. .
അങ്ങിനെ നൂറിന്നടുത്ത വയസ്സുള്ള ബാലൂചിസ്താന്‍കാരിയായിരുന്ന ഹസ്രത്ത് ബാബാജാനെ കാണാന്‍ പീബി ചെല്ലുന്നു. കണ്ട ഉടനെ, ' ഇദ്ദേഹത്തിനെ ഇന്ത്യയിലേക്ക്‌ വിളിച്ചു വരുത്തിയതാണ്. അധികം താമസിയാതെ അദ്ദേഹത്തിനത്‌ മനസ്സിലാകും' എന്ന് പറഞ്ഞു. അവരുമായുള്ള സാമീപ്യം, തന്ടെ ചിന്തകളില്‍, മനസ്സില്‍ വരുത്തിയ മാറ്റങ്ങള്‍ അദ്ദേഹം അറിഞ്ഞുകൊണ്ടിരുന്നു.

പിന്നീട്, ഒരിക്കലും സംസാരിക്കാത്ത ഒരു യോഗിയുമായുള്ള കൂടിക്കാഴ്ച. ഓരോന്നും പീബിയുടെ അനുഭവങ്ങള്‍ മനസ്സിന്റെ നില ഉയര്‍ത്തിക്കൊണ്ടിരുന്നു.

അന്വേഷണത്തിന്‍റെ തുടര്‍ച്ചയായി ചെന്നൈയിലെത്തുന്ന പീബിക്ക് തുടര്‍ന്നങ്ങോട്ട് ഒന്നൊന്നായി നിരവധി അനുഭവങ്ങള്‍ ഉണ്ടാകുന്നു. യാത്രക്കിടയില്‍ കണ്ടുമുട്ടിയ ആര്‍മിയില്‍ നിന്നും പിരിഞ്ഞു ചില കാരണങ്ങളാല്‍ സന്യാസ ജീവിതം സ്വീകരിച്ച അയ്യര്‍, പീബിയോടു പറയുന്നു--ഇന്ത്യയിലെ ഏറ്റവും മഹാനായ യോഗി അരുണാചലത്തില്‍ വസിക്കുന്ന മഹര്‍ഷിയാണ് എന്ന്. അദ്ദേഹത്തെ ദര്‍ശിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മറ്റു തിരക്കുകളാല്‍ സാദ്ധ്യമാകില്ല എന്ന് സ്നേഹപൂര്‍വ്വം മറുപടി നല്‍കി.
അധികം താമസിയാതെ സുഹൃത്തായ മദ്രാസ്‌ യൂനിവേര്സിറ്റി സെനറ്ററും എഴുത്തുകാരനുമായ ശ്രീ വെങ്കടരമണിയെ കാണുന്നു. ഭാരതത്തില്‍ മഹാത്മാക്കളായ യോഗികളുടെ കാലം കഴിഞ്ഞെന്നും, ജനങ്ങള്‍ കൂടുതല്‍ ഭൌതിക വാദികാളായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്ര പറഞ്ഞു പോയ അദ്ദേഹം പിറ്റേന്ന് ദക്ഷിണേന്ത്യയിലെ ആത്മീയ ഗുരുക്കന്മാരുടെ തലവനായ ഹിസ്‌ ഹോളിനെസ്സ് ശ്രീ ശങ്കരാചാര്യരെ ദര്ശിയ്ക്കാന്‍ കൂട്ടിക്കൊണ്ടുപോയി. ആദ്യമായി ഒരു വിദേശിക്ക് ശങ്കരാചാര്യര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി. ഏറെ നേരത്തെ അതീവ തൃപ്തികരമായ സംഭാഷണങ്ങള്‍ക്ക് ശേഷം യാത്ര പറയുമ്പോള്‍, യോഗികളെയും ഋഷിമാരെയും ദര്‍ശിക്കാന്‍ വെമ്പുന്ന വിദേശിയായ അന്വേഷിയോടു പറയുന്നു--'സത്യം സദാ നിലനില്‍ക്കും. അന്വേഷിയ്ക്കൂ, കണ്ടെത്തും'. ഈ വിഷയത്തില്‍ തന്റെ അറിവിലുള്ള രണ്ടു മഹത് വ്യക്തികളില്‍ ഒരാള്‍ കാശിയില്‍ അജ്ഞാതനായി കഴിയുന്നു. മറ്റെയാള്‍, മഹാ ഋഷി. അദ്ദേഹത്തെപോയി കാണൂ എന്നും ആചാര്യര്‍ പറഞ്ഞു.
The Hill of the HolyBeacon ! ഏതാനും ദിവസങ്ങള്‍ക്കു മുന്പ് കാഷായ വസ്ത്രക്കാരന്‍ നിര്‍ബന്ധിച്ചത് പീ ബി ഓര്‍ത്തു.

'ദക്ഷിണേന്ത്യ വിടുകയാണ് അടുത്ത ദിവസം'  എന്ന പീബിയുടെ മറുപടിയ്ക്ക്, മഹാ ഋഷിയെ ദര്ശിയ്ക്കാതെ പോകരുത് എന്ന സ്നേഹം കലര്‍ന്ന നിര്‍ബ്ബന്ധം ആചാര്യനില്‍ നിന്നും ഉണ്ടായി.

(തുടര്‍ച്ച-3 )
അന്ന് രാത്രി ഒരുറക്കം കഴിഞ്ഞപ്പോള്‍ പീബി ഉണര്‍ന്നു. ആചാര്യസ്വാമികളുമായുള്ള കൂടിക്കാഴ്ച സദാ ചിന്തയില്‍ ഉയര്‍ന്നു വന്നു. യൂറോപ്പില്‍ ലഭിയ്ക്കാത്ത മനോഹരമായ ആകാശക്കാഴ്ച കാണാന്‍ പുറത്തേയ്ക്കിറങ്ങിയ അദ്ദേഹം അമ്പരന്നുപോയി. പൂന്തോട്ടത്തില്‍ മഹാഋഷിയെപ്പറ്റി പറഞ്ഞുതന്ന സുബ്രഹ്മണ്യ അയ്യര്‍ ഒരു ബഞ്ചില്‍ ചുരുണ്ടിരിയ്ക്കുന്നു. പീബി പറഞ്ഞു -നാളെ നമ്മള്‍ മഹാ ഋഷിയെ കാണാന്‍ പോകുന്നു. 
അതും പറഞ്ഞു.അദ്ദേഹം വേഗം ഉറങ്ങാന്‍ പോയി. താഴെ പായ വിരിച്ചു കാഷായ വസ്ത്രം കൊണ്ട് പുതച്ചു കിടക്കുന്ന യോഗിയെ നോക്കി അദ്ഭുതപ്പെട്ടു.
ആ സമയത്ത് അദ്ദേഹത്തിന് വളരെ അത്ഭുതകരമായ അനുഭവങ്ങള്‍ ഉണ്ടായി. ഒരു സന്യാസി അരികെ വന്നു ഇങ്ങിനെ പറഞ്ഞതായി തോന്നി..---'കൂടുതല്‍ വിനയാന്വിതനാവുക, താങ്കള്‍ തേടുന്നത് ലഭിച്ചിരിയ്ക്കും.' സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് അദ്ദേഹം ഒരു നിമിഷം ചിന്തിച്ചിരുന്നുപോയി.
പിറ്റേന്ന് രാമണാശ്രമത്തില്‍ എത്തിച്ചേര്‍ന്ന പീബിയും, യോഗിയും പ്രാര്‍ത്ഥനാ ഹാളിലേക്ക് നേരെ നടന്നു ചെന്നു. പരിപൂര്‍ണ്ണ നിശ്ശബ്ദരായിരിക്കുന്ന ആളുകള്‍. വെള്ളവിരിപ്പ് വിരിച്ചിട്ട ദിവാനില്‍ ഉപസ്ഥിതനായ ധ്യാനത്തിലിരിക്കുന്ന മഹാഋഷിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല.
ആ മൌനത്തില്‍ രണ്ടു പേരും ചേര്‍ന്നിരുന്നു. തന്നെ നോക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തയോ? ഒരു നിമിഷം പീബി ചിന്തിച്ചു. ആ കണ്ണുകളില്‍ ശ്രദ്ധിച്ചു. സമയം പോകുന്നതറിഞ്ഞില്ല. നൂറുകണക്കിന് ചിന്തകള്‍ മനസ്സില്‍ക്കൂടെ കടന്നുപോയി. മൌനത്തിന്റെ അസ്വസ്ഥത മിനുട്ടുകള്‍ കൊണ്ട് അപ്രത്യക്ഷമായി. നിഗൂഢമായ ഒരു ശാന്തി മനസ്സിന് കൈവന്നതായി പീബിക്ക് അനുഭവപ്പെട്ടു. ഋഷിയുടെ കണ്ണുകളുമായി കൂട്ടിമുട്ടിയപ്പോള്‍ അവാച്യമായ ആനന്ദം. ഒന്നും ചോദിക്കാനോ അറിയാനോ ഇല്ലാത്ത അവസ്ഥ.
വീണ്ടും ഋഷിയുടെ കൂടെ ഇരിക്കുമ്പോള്‍ തന്റെ സംശയങ്ങള്‍ ആവര്‍ത്തിച്ചു. 'താങ്കള്‍ ആരാണ്' എന്ന തന്നോടുള്ള ചോദ്യം പീബിയെ അമ്പരപ്പിച്ചു. ആത്മീയാന്വേഷണത്തിന് ഗുരുവിന്റെ സഹായം വേണ്ടി വന്നേക്കാം എന്നും, അവനവിനിലേക്ക് ഇറങ്ങിച്ചെന്നു സത്യം കണ്ടുപിടിക്കണമെന്നും പീബിയോട് മഹര്‍ഷി പറഞ്ഞു.. വര്ത്തമാനകാലത്തിനെക്കുറിച്ചു അറിയൂ, ചിന്തിക്കൂ, ഭാവി അതിന്റെ വഴിയ്ക്ക് വരും എന്നായിരുന്നു ഋഷിയുടെ ഉപദേശം. അവനവനെപ്പറ്റി അറിയാതെ ലോകത്തിനെപ്പറ്റി അറിഞ്ഞിട്ടു എന്താണ് കാര്യം?
അടുത്ത ദിവസം ഋഷിയുടെ കൂടെ മൌനത്തില്‍ ഇരിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ കൂമ്പുകയും താന്‍ അഞ്ചു വയസ്സുകാരനായി മാറുകയും, മഹര്‍ഷി കൈപിടിച്ച് അരുണാചലത്തിന്റെ മുന്‍പില്‍ നിര്‍ത്തുകയും മല കയറ്റുകയും ചെയ്തതായി അനുഭവപ്പെട്ടു. ഏറെ നേരത്തെ ധ്യാനാവസ്ഥയില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ഋഷിയുടെ കണ്ണുകളുമായി കൂട്ടിമുട്ടി. പരിപൂര്‍ണ്ണ മായും ഉണര്‍ന്നെങ്കിലും ഉണ്ടായ അനുഭവം സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന സംശയം ഉണ്ടായി.
രണ്ടാഴ്ച കഴിഞ്ഞിട്ടും ഋഷിയുടെ അടുത്തു നിന്നും ഉദ്ദേശിച്ച മറുപടികള്‍ കിട്ടിയില്ല. വീണ്ടും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. തൃപ്തമായ മറുപടിയില്‍ പീബി സംതൃപ്തനായി. നിങ്ങളുടെ ശരീരം, തലച്ചോറ്, ആഗ്രഹങ്ങള്‍--ഇതൊന്നുമല്ല, നിങ്ങള്‍. ഉള്ളിന്റെയുള്ളില്‍ ആഴ്ന്നിറങ്ങണം. സ്വയം അറിയണം. കര്‍മ്മനിരതനായ ഒരാള്‍ക്ക് ആത്മീയാനുഭൂതി കിട്ടുന്നത്, അതിനു വേണ്ടി ശ്രമിക്കുന്നത്, ഇവയൊന്നും ഒരിക്കലും അയാളുടെ പ്രവര്‍ത്തികളെ ബാധിയ്ക്കുകയില്ല.. അപ്പോള്‍ ചെയ്യുന്ന ജോലി ധ്യാനാത്മകതയോടെ ചെയ്യാന്‍ സാധിയ്ക്കും.. എല്ലാത്തിനും ഉപരി ആദ്യം 'ഞാന്‍' ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിയ്ക്കലാണ്.
യാത്രപറയും മുന്പ് പ്രാര്‍ത്ഥനാ മുറിയില്‍ ഏറെ നേരം ഇരുന്നപ്പോള്‍ ഋഷിയുടെ കണ്ണുകള്‍ തന്‍റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതായി അറിഞ്ഞു. ടെലിപതി എന്നോണം ആശയവിനിമയം നടക്കുന്നതായി പീബിക്ക് മനസ്സിലായി. പരിപൂര്‍ണ്ണ ശാന്തി അനുഭവപ്പെടുകയും ചെയ്തു. ഹാളില്‍ നിന്നും എല്ലാവരും പുറത്തുപോയപ്പോള്‍ ഋഷിയുടെ ദൃഷ്ടികളില്‍ നിന്നും ആത്മ ചൈതന്യം തന്നിലേക്ക് കടന്നുവരുന്നതായും അനുഭവപ്പെട്ടു.
 

സ്പന്ദനങ്ങള്‍ :__വായന

പോള്‍ ബ്രണ്ടന്‍ -4

അമ്മിണീ,

ഹിമാലയത്തിലെ അവധൂതന്‍, അതും ഒരു പാശ്ചാത്യന്‍!
ലോകാസമാസ്താ സുഖിനോ ഭവന്തു എന്ന പ്രാര്ത്ഥന  നമുക്ക് ചൊല്ലിത്തന്ന ഋഷിവര്യരുടെ കൂടെ ഇദ്ദേഹത്തേയും പെടുത്താമെന്ന ചിന്തയില്‍ കുറച്ചു കാര്യങ്ങള്‍ കൂടെ കുറിയ്ക്കട്ടെ!

ഹിമാലയത്തിന്റെ ഔന്നത്യത്തിലേക്ക് ആത്മീയതയുടെ കാന്തവലയത്തില്‍പ്പെട്ടു പോള്‍ ബ്രന്ടന്‍ ഉയരുകയായിരുന്നു.   മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെക്കുറിച്ചും ജ്ഞാനമുള്ളവനേ ഈ ആത്മീയാനുഭൂതി ലഭിയ്ക്കൂ. ആ മാസ്മരികത വായനക്കാര്‍ക്കും കുറച്ചെങ്കിലും ഈ പുസ്തകം വായിക്കുമ്പോള്‍ അനുഭവപ്പെടും.

യാന്ത്രിക ജീവിതത്തില്‍പ്പെട്ടു പലപ്പോഴും വഴിതെറ്റിപ്പോകുന്നവര്‍ക്ക് നേര്‍വഴി കിട്ടാന്‍ ഇത്തരം പുസ്തകങ്ങള്‍ ഉപകാരപ്പെട്ടേയ്ക്കാം.

' പ്രകൃതിയുമായുള്ള വിശുദ്ധമായ ആത്മീയ സൌഹൃദത്തിലൂടെ നമ്മുടെ ഗഹനമായ നിശ്ശബ്ദതയിലേക്കുള്ളഒരു പാതയൊരുക്കുക ' എന്ന സന്ദേശം ഈ പുസ്തകം വായന വഴി ലഭിയ്ക്കുന്നുവെന്ന് The Notebooks of Paul Brunton-ന്റെ Co-editor ആയ തിമോത്തി സ്മിത്ത് പുതിയ പതിപ്പിന്റെ മുഖവുരയില്‍ പറയുന്നു.

പീബിയുടെ ആദ്യ ബ്രിട്ടീഷ്‌ പതിപ്പിന്റെ ആമുഖത്തില്‍ (1949) ഇങ്ങിനെ പറയുന്നു.
-------കൊടുങ്കാറ്റിന്റെ ലോകത്തില്‍ ശാന്തിയുടെ മരുപ്പച്ചകള്‍ നമുക്ക് ആവശ്യമാണ്‌. നമ്മുടെ ലക്ഷ്യങ്ങളെ പുന:പരിശോധിയ്ക്കുക, :മാര്‍ഗ്ഗങ്ങളെ നിരീക്ഷിയ്ക്കുക അതിനു വേണ്ടി കുറച്ചു സമയം പിന്‍വാങ്ങുന്നത്‌, ധ്യാനത്തില്‍ മുഴുകുന്നത്, ഒളിച്ചോട്ടമോ, ബലഹീനതയോ അല്ല, നേരെ മറിച്ചു അത് വിവേകമാണ്, കരുത്തുമാണ്. അത് നമ്മുടെ സഹജാവബോധത്തെ   ശക്തമാക്കുന്നു. ക്ഷോഭത്തെ ശമിപ്പിയ്ക്കുന്നു. സ്വഭാവത്തില്‍ ഗുണപരമായ മാറ്റം വരുത്തുന്ന ആദ്ധ്യാത്മിക വിശ്വാസങ്ങളും, ധ്യാനവുമൊക്കെ ഋഷിമാര്‍ക്കോ, യോഗികള്‍ക്കോ മാനസിക രോഗികള്ക്കോ മാത്രമുള്ളതല്ല. നിത്യേന അരമണിക്കൂര്‍ ധ്യാനിക്കുന്നത് ഏവരുടെയും വ്യക്തിത്വത്തിന് പ്രയോജനകരമാണ്. ധ്യാനിക്കാന്‍ പര്‍വതങ്ങളുടെ താഴ്വര വേണമെന്നില്ല, സമാധാനപൂര്‍ണ്ണമായ അന്തരീക്ഷവും വ്യക്തിയുടെ മനസ്സും പ്രധാനം.......

ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പീബി യുടെ സുഹൃത്തായ നേപ്പാള്‍ രാജകുമാരന്‍, മുസ്സൂറി ഷംഷേര്‍ ജംഗ് ബഹാദൂര്‍ ആണ്. പീബിയെ ആത്മീയ ആചാര്യനായാണ് അദ്ദേഹം വിവരിയ്ക്കുന്നത്.  പീബി പരാമര്‍ശിക്കാത്ത അസാധാരണ വ്യക്തിത്വത്തിന്റെ ഉടമകള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നെന്നും,  ഇന്ദ്യയിലെന്നതിനേക്കാള്‍ നിഗൂഢമായ വിജ്ഞാനപാരമ്പര്യം നേപ്പാളിലെ പര്‍വതങ്ങളുടെ സുരക്ഷിതത്തില്‍ ഭദ്രമായി സൂക്ഷിയ്ക്കപ്പെടുന്നു എന്ന് നേപ്പാള്‍ രാജകുമാരന്‍ സൂചിപ്പിയ്ക്കുന്നുണ്ട്. "ഈ ഗ്രന്ഥകാരനെപ്പോലെ ആത്മാര്‍ത്ഥതയുള്ളവര്‍ക്ക് മാത്രമേ സമൂഹത്തില്‍ ആഴ്ന്നിറങ്ങാനും ഏഷ്യയിലെ യഥാര്‍ത്ഥ ഋഷിവര്യന്മാരെ ക്കുറിച്ച് മനസ്സിലാക്കുവാനും സാധിയ്ക്കൂ", എന്നാണ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെക്കുറിച്ച്‌ രാജകുമാരന് പറയാനുള്ളത്.

 ' മന്ദയാനം ചെയ്യുന്ന തവിട്ടുനിറമുള്ള മനോഹരമായ ' കുതിരപ്പുറത്താണ് ഭ്രുത്യരുടെ കൂടെ രാജകുമാരന്‍ വനമദ്ധ്യത്തിലുള്ള ഒരു മലമുകളില്‍ എത്തിച്ചേരുന്നത് എന്നാണ് പീബി തന്റെ പുസ്തകത്തില്‍ രാജകുമാരന്റെ സന്ദര്‍ശനത്തെപ്പറ്റി വിവരിക്കുന്നത്. രാജകുമാരന്റെ കൂടെ ചിലവഴിച്ച അര്‍ത്ഥപൂര്‍ണ്ണങ്ങളായ  ദിവസങ്ങളെക്കുറിച്ചു ഹൃദയപൂര്‍വം വിവരിയ്ക്കുന്നുണ്ട്.

ബുദ്ധനെക്കുറിച്ചുള്ള രണ്ടുപേരുടെയും കാഴ്ചപ്പാടുകള്‍ അതീവമനോഹരമായാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. ചിന്താശേഷിയുള്ള മനുഷ്യനായി ജനിച്ച ബുദ്ധന്‍ ദൈവമായപ്പോള്‍ ദൈവമായിപ്പിറന്ന കൃഷ്ണന്‍ മനുഷ്യരെപ്പോലെ പെരുമാറി .അതുകൊണ്ടാണത്രേ  പലപ്പോഴും കൃഷ്നെക്കാള്‍ അദ്ഭുതമായി ബുദ്ധനെ കണ്ടത്. എന്നാല്‍ സ്വസ്ഥാനത്ത് നിന്നുകൊണ്ട് തന്റെ ശിഷ്യനെ  സ്വധര്‍മ്മം അനുഷ്ഠിക്കാന്‍ ഉപദേശിയ്ക്കുമ്പോള്‍ കൃഷ്ണന്‍ ബുദ്ധനെക്കാള്‍ മഹാനാകുന്നു. ആരാദ്ധ്യനാകുന്നു. ജ്ഞാനിയായ ഗൌതമന്റെ ധ്യാനരൂപമാണ് തനിക്കു ഇഷ്ടമെന്നദ്ദേഹം പറയുമ്പോള്‍ ക്രിസ്തുവിന്റെ പോലെ ദിവ്യമാണ് കൃഷ്ണന്റെ സന്ദേശങ്ങളും എന്ന് എടുത്തു പറയുന്നു. ഒടുവില്‍ പീബി ഇങ്ങിനെ എഴുതുന്നു---ജീവിതത്തെ നോക്കി ചിരിക്കാന്‍ ബുദ്ധനു കഴിഞ്ഞിരുന്നെങ്കില്‍ ഏഷ്യയുടെ മതപരമായ ചരിത്രം തന്നെ വ്യത്യാസമാകുമായിരുന്നു.---

വളരെ കാവ്യാത്മകമായ ഭാഷയിലാണ് ഗദ്യരൂപത്തില്‍ പീബി സംവാദിയ്ക്കുന്നത്.  236 പെജുകളെയുള്ളൂ, അതിലിരട്ടി പേജുകള്‍ ഉള്ള പുസ്തകമാണോ വായിച്ചതെന്ന് തോന്നും.


മലമുകളിലെ ബംഗ്ലാവിലേക്കു  കിഴുക്കാംതൂക്കായ മലന്ചെരുവില്‍ക്കൂടിയുള്ള  കുതിരപ്പുറത്തെ ഭയാനകമായ യാത്ര വിവരിയ്ക്കുന്നത് ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിക്കാം.  അഗാധമായ കൊക്കയുടെ ഓരം ചേര്‍ന്ന് നടക്കാന്‍ ആഗ്രഹം കാട്ടിയ കുതിരയുടെ മുകളില്‍നിന്നും താഴേക്കു വീഴുമ്പോള്‍ അനുഭവിയ്ക്കുന്ന വേദന, പൊട്ടിത്തകര്‍ന്ന വാച്ച്.  സൗഹൃദം   ഊട്ടി ഉറപ്പിക്കേണ്ടത് അത്യാവശ്യമായിത്തോന്നി ഉടനെ കുതിരയ്ക്ക് സഞ്ചി തുറന്നു  പഞ്ചസാരകൊടുക്കുന്നു.   മഞ്ഞുമൂടിക്കിടക്കുന്ന, ആകാശം മുട്ടി നില്‍ക്കുന്ന ചുറ്റുമുള്ള കൊടുമുടികളുടെ  വര്‍ണ്ണനാതീതമായ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുതന്നെ -- 'ജീവിതത്തിലെ കിഴുക്കാംതൂക്കായ പാതകള്‍ക്ക് തുല്യമാണ്  ഹിമാലയത്തിലെ കുത്തനെയുള്ള പാതകള്‍' എന്ന് പറയുന്നു.
നല്ലൊരു ലോകം കണ്ടെത്താന്‍, സ്വര്‍ഗത്തിലേക്കുള്ള പാതയിലൂടെയുള്ള  വന്യ ദൃശ്യങ്ങള്‍ കണ്ടു കണ്ടുള്ള സവാരി. ദേവതാരു വൃക്ഷങ്ങല്‍ക്കിടയില്‍ക്കൂടെ  കുയിലുകളുടെ സംഗീതവും കേട്ട് അന്ധകാരത്തിനോട് താദാത്മ്യം പ്രാപിക്കുംപോളെക്കും രാക്ഷസരൂപങ്ങള്‍ സൃഷ്ടിയ്ക്കുന്ന നിലാവുകളുടെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെയ്ക്ക് മുന്നേറുകകതന്നെയാണ്. മനോഹരമെങ്കിലും മായാവികളായ രാക്ഷസരൂപം പൂണ്ടു നില്‍ക്കുന്ന  പിരമിഡ് കള്‍  പോലെയുള്ള കൊടുമുടികള്‍ നക്ഷത്രശോഭയില്‍ മനുഷ്യവാസമില്ലാത്തിടത്തു അസമയത്ത് വന്നു കയറുന്ന നിസ്സാരജീവിയുടെ നേര്‍ക്ക്‌ പരിഹാസപൂര്‍വ്വം നോക്കുകയാണോ എന്ന് തോന്നുന്നുവെന്ന് കാവ്യാത്മകമായി പീബി ചിന്തിയ്ക്കുന്നു.
സാഹതികതയും, ആത്മവിശ്വാസവും, പ്രകൃതിയോടുള്ള അതീവ ഭക്തിയും വിശ്വാസവും പീബിയെ കൊടുങ്കാട്ടിലെ വെട്ടിത്തെളിയിച്ച പാത നയിക്കന്ന വഴിയിലൂടെ ലക്ഷ്യത്തില്‍ എത്തിയ്ക്കുന്നു.

 ബംഗ്ലാവിന്റെ വെള്ളപൂശിയ കെട്ടിടങ്ങള്‍  നിലാവിന്റെ പുഞ്ചിരി നല്‍കി സ്വീകരിക്കുമ്പോള്‍ നമുക്കും എന്തെന്നില്ലാത്ത ആശ്വാസം തോന്നുന്നു. രാത്രിയുടെ ശിരസ്സിലണിഞ്ഞ നക്ഷത്രകിരീടത്തിന്റെ ശോഭയാസ്വദിച്ച്, കുളിര്‍കാറ്റും കൊണ്ട് പിന്നാലെ വരുന്ന ഭ്രുത്യരെക്കാത്തു പാതയോരത്ത് കാത്തിരിയ്ക്കുന്ന സത്യ സന്യാസി.......

കഴിഞ്ഞില്ല


.

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...