Sunday, 27 December 2020

വ്യക്തികൾ --chovvara ettan



Dec 22, 2017 7:42pm

പ്രശസ്ത കരകൌശല വിദഗ്ദ്ധനായിരുന്ന ( പ്രസിഡന്ടിന്റെ കലാതിലകം അവാര്‍ഡു ലഭിച്ചിരുന്ന) ശ്രീ ശ്രീ ചേവൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ പുത്രി ശ്രീമതി കുമാരി അന്തര്‍ജ്ജനം (അര്യപ്പുറത്തു മന) ------

കഥകളിയ്ക്കുവേണ്ടി നിരവധി സംഭാവനകള്‍ ചെയ്ത, (കളിക്കോപ്പ് നിര്‍മ്മാണം തുടങ്ങി കഥകളി എന്ന കലയുടെ എല്ലാ മേഖലകളിലും എണ്ണമറ്റ സംഭാവനകള്‍) സ്വന്തം മകളെത്തന്നെ വേഷം കെട്ടി ആടാന്‍ പ്രോത്സാഹിപ്പിച്ച, (ആറര ദശാബ്ദങ്ങള്‍ക്ക് മുന്പ്) അദ്ദേഹത്തിനെപ്പറ്റി പറയാന്‍ കഴിവുള്ളവര്‍ തന്നെ അപൂര്‍വ്വം-..

പ്രാഥമിക വിദ്യാഭ്യാസം തന്നെ അപൂര്‍വമായിരുന്ന അക്കാലത്ത്, ഒരു നല്ല മെകാനിക് (കാര്‍ തുടങ്ങി..), ഫോട്ടോഗ്രഫി, റിക്കോഡ്‌ ചെയ്യല്‍, കഥകളിക്കോപ്‌ നിര്‍മ്മാണം, കഥകളി ഉപകരണങ്ങളായ ചെണ്ട തുടങ്ങിയവയും, വയലിനും വിദഗ്ധമായി നിര്‍മ്മിച്ചിരുന്ന----....ഇതൊന്നുമല്ലാതെഅദ്ദേഹം നിര്‍മ്മിച്ച ചിരട്ടകൊണ്ടുണ്ടാക്കിയ നിരവധി രൂപങ്ങള്‍ ലോകപ്രസിദ്ധമായിരുന്നു........

ആ മഹാപ്രതിഭയുടെ പുത്രി കുമാരി യും മഹാഭാഗ്യവതി തന്നെ. നന്നേ ചെറുപ്രായത്തില്‍ ധാരാളം കൃഷ്ണ വേഷങ്ങള്‍ പ്രഗത്ഭരുടെ കൂടെ കെട്ടിയാടി. അന്തര്ജ്ജനങ്ങളില്‍ ആദ്യമായി കഥകളി അരങ്ങത്തെത്തിയ ശ്രീമതി കുമാരി-----
ഇന്ന് അവര്‍ക്ക് തന്റെ ആശാന്റെ കയ്യില്‍ നിന്നുതന്നെ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായി. 
കുമാരിയേടത്തിയ്ക് അനുമോദനങ്ങളും, ആശംസകളും നേരുന്നു.,
ബഹുമാനപ്പെട്ട ആശാന്‍ ശ്രീ ഗോപിനായര്‍ക്കും, എന്‍റെ അമ്മയുടെ ബന്ധുവായ 'ചൊവ്വരേട്ടനും' .നമസ്ക്കാരം!!

Monday, 21 December 2020

അമ്മാത്ത് പർവ്വം -ഷേര്‍ഷയുടെ..Tomb


Uma Namboodiri updated her status.
March 22, 2015 ·

കാശി പര്‍വ്വം.:_ (തുടർച്ച)
ഗയ യാത്ര ------(ഷേര്‍ഷയുടെ ശവകുടീരം)

............ഗയയിലെയ്ക്കുള്ള യാത്രയും രസകരമായിരുന്നു.
ഈ യാത്രകള്‍ക്കായി ഓഫീസിലെ Landrover ജീപ്പ് വിട്ടു കിട്ടിയത് വളരെ ഭാഗ്യമായി. അതിരാവിലെ 3 മണിയ്ക്ക് മുന്‍പേ കുളികഴിഞ്ഞു ഞങ്ങള്‍ ഗയയ്ക്കു  പുറപ്പെട്ടു.
ബീഹാറുകാരനായ ഡ്രൈവര്‍ യാത്രയില്‍ അയാളുടെ ഭാര്യയെ, കൂടെ കൂട്ടിയിട്ടുണ്ട്. ഞങ്ങള്‍ പോകുന്ന വഴിയ്ക്ക് ആണത്രേ, ഭാര്യയുടെ ഗ്രാമം. അവരെ അവിടെ ഇറക്കി വിടും. ആ വര്‍ഷം ദുര്‍ഗാ പൂജയ്ക്ക് വലിയ തോതില്‍ ഹിന്ദു-മുസ്ലിം സംഘര്‍ഷം ഉണ്ടായിരുന്നു. കലാപബാധിത പ്രദേശങ്ങളില്‍ കര്ഫു ഏര്‍പ്പെടുത്തിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇടയ്ക്കിടെ തലപൊക്കുന്ന ചില്ലറ അസ്വാസ്ഥ്യങ്ങള്‍. ഇവര്‍ താമസിയ്ക്കുന്ന തെരുവില്‍  കലാപങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.........

ഏകദേശം, കാണാറായപ്പോള്‍ ഞങ്ങള്‍ സസരാം ഗ്രാമത്തില്‍ എത്തി. (ഇത് .പണ്ടു കേന്ദ്രമന്ത്രിയായിരുന്ന ശ്രീ ജഗജീവന്‍ റാമിന്‍റെ നാടാണ്.)
വഴിയില്‍ കണ്ട ഒരു പഴയ, പൊട്ടിപ്പൊളിയാറായ പടിപ്പുരയുടെ മുന്നില്‍ പെട്ടെന്ന് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. അമ്പരപ്പ് മാറും മുന്നെ അയാള്‍ ഭാര്യയെ വേഗം ഗ്രാമത്തില്‍ വിട്ടു വരാമെന്ന് പറഞ്ഞു ഞങ്ങളെ അവിടെ ഇറക്കിപ്പോയി. 
 ചുറ്റും മൂടല്‍ മഞ്ഞ്. ഞങ്ങള്‍ പ്രവേശന കവാടത്തിന്റെ പുറം തിണ്ണയിലിരുന്നു. സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ. വിജനമായ സ്ഥലം. പരസ്പരം മുഖം തന്നെ കാണാന്‍ വിഷമം. നാല് പുറവും ഒന്നുകൂടി നിരീക്ഷിച്ചു. വീടുകളോ ആളനക്കമോ ഇല്ല. പെട്ടെന്ന് കവാടത്തിന്റെ ചുവരില്‍ എഴുതിയതു ശ്രദ്ധയില്‍പ്പെട്ടു-.
"ഷേര്‍ഷ സുരിയുടെ ശവകുടീരം" !!!!.
അപ്പോള്‍ അദ്ഭുതവും, ആവേശവും തോന്നി.
സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് കേട്ട് പരിചയമുള്ള പേര്.
എന്തായാലും ചുറ്റും നടന്നു നോക്കാം എന്ന് കരുതി
ലീലേടത്തിയും ഞാനും വാതിലില്ലാത്ത പ്രവേശന ദ്വാരത്തില്‍ക്കൂടെ അകത്തേയ്ക്ക് കടന്നു.
അങ്ങ് ദൂരെ ഒരു പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടു. മൂടൽ മഞ്ഞിൽക്കൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി.
കോട്ടയ്ക്കു ചുറ്റും കിടങ്ങുണ്ട്. അത് നശിച്ചു തുടങ്ങിയിരിയ്ക്കുന്നു. പാലത്തിനു മുകളില്‍ നിന്നുകൊണ്ട് ഞങ്ങള്‍ മൂടല്‍മഞ്ഞു തീര്‍ത്ത നേരിയ വലയില്‍ക്കൂടി ചുറ്റും സൂക്ഷ്മമായി വീക്ഷിച്ചു.
'എന്‍സൈക്ലോപീഡിയ'യായ അമ്മാമന്‍ ചരിത്രത്തിന്റെ നാള്‍വഴികള്‍ തുറന്നു വെച്ചു----
ഷെര്‍ഷസൂരി---സൂരി വംശ സ്ഥാപകന്‍.
സാമൂഹ്യപാഠം പുസ്ത്കത്താളുകളും മലര്‍ന്നു. പരീക്ഷയ്ക്ക് ഷേര്‍ഷയുടെ ഭരണപരിഷ്ക്കാരങ്ങള്‍ ചോദിച്ചിരുന്നത് ഓര്‍ത്തു..

ഒരുകാലത്ത് ശൂരവീരപരാക്രമിയായിരുന്നു, ചക്രവര്‍ത്തിയായിരുന്നു. മുഗളരെ തോല്പിച്ചു (ഹുമയുണിനെ) സ്വന്തം സാമ്രാജ്യമായ സുരിവംശം സ്ഥാപിച്ച ഭരണാധികാരി.. ഭരണകാലത്ത്, പെഷവാര്‍ (കാബൂള്‍) മുതല്‍ കൊല്‍ക്കത്തവരെ റോഡ്‌ ഉണ്ടാക്കി. (അതാണ് ജി .ടി.റോഡ്‌. എന്നറിയപ്പെടുന്ന ഗ്രാന്‍ഡ്‌ ട്രങ്ക് റോഡ്‌)
ചര്‍ച്ച ചൂട് പിടിച്ചുതുടങ്ങി.

അങ്ങ് ഭാരതത്തിന്റെ തെക്കേ അറ്റത്തുനിന്നും, പിത്രുതര്‍പ്പണത്തിന്നായി കാശിക്കുപുറപ്പെട്ടു പോന്നവര്‍ ഗയാശ്രാദ്ധമൂട്ടാന്‍ പോകുന്നവര്‍, ഇവിടെ, ബീഹാറിലെ ഏതോ ഗ്രാമത്തില്‍ ഒരു മനുഷ്യവാസമൊന്നുമില്ലാത്ത പ്രദേശത്തു അതും നേരമല്ലാത്ത നേരത്ത് --------ചരിത്രത്തിന്റെ ബാക്കിസൂക്ഷിപ്പായി അവശേഷിയ്ക്കുന്ന ഇടിഞ്ഞു പൊളിഞ്ഞ കോട്ടയില്‍.........

കിടങ്ങിനു മുകളിലുള്ള പാലം കടന്നു ഞങ്ങള്‍ ചരിത്രം പറഞ്ഞുകൊണ്ട്  മുന്നോട്ടു നടന്നു.
ആദ്യമായി ഒരു കോട്ട കാണുന്നത് സ്കൂളില്‍ പഠിയ്ക്കുന്ന കാലത്താണ്. പാലക്കാട്ടെ ടിപ്പുവിന്റെ കോട്ട. പിന്നീട് മഹാരാഷ്ട്രയില്‍ എത്തിയപ്പോള്‍ കോട്ടകളോട് കോട്ടകള്‍....ഏറ്റവും ഗംഭീരമായി തോന്നുന്നത്  'എല്ലോറ' യ്ക്കുള്ള വഴില്‍ സന്ദര്‍ശിച്ച മുഹമ്മദ്‌ ബീന്‍ തുഗ്ലക്കിന്റെ ഗംഭീരമായ കോട്ട തന്നെ..

ഇത് കാഴ്ചയില്‍ കോട്ടപോലെയാണെങ്കിലും 'ശവകുടീരം' ആണല്ലോ. ആകെ ഒരാനാഥമായ, നാമാവശേഷമാകാറായ പൊട്ടിപ്പൊളിഞ്ഞ കെട്ടിടം. 
ഞങ്ങള്‍ കോട്ടയുടെ ചുറ്റും നടന്നു. തുറസ്സായി കിടക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്ത് 
ഇടിഞ്ഞു പൊളിഞ്ഞ  വീതിയില്ലാത്ത  കോണിപ്പടികള്‍ കണ്ടു. കയറിനോക്കുകതന്നെ എന്ന് ഞങ്ങള്‍ തീരുമാനിച്ചു.    മുകളിലെത്തിയപ്പോള്‍ കണ്ടത്  വിശാലമായ ഒരു ഹാള്‍.   ആദ്യമൊന്ന് അമ്പരന്നു. അവിടെമാകെ  നിരവധി പലേ വലുപ്പത്തിലുള്ള കബറുകള്‍ ! അപ്രതീക്ഷിതമായി കണ്ട കാഴ്ച അദ്ഭുതത്തോടെ നടന്നു കണ്ടു.. ഹാളില്‍ കഷ്ടിച്ച് നടക്കാനുള്ള വഴിയേ  ഉള്ളൂ..പഴയ പോരാളികളുടെ ഖബറുകൾ  പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്..മങ്ങിയ വെളിച്ചത്തിൽ പലേ ഉയരങ്ങളിൽ കണ്ട ഖബറുകൾ ഭയപ്പെടുത്തിയില്ല. 
അപ്പോഴേയ്ക്കും മറ്റുള്ളവരും വന്നു. മുകളിലേയ്ക്ക് കയറി വരാന്‍ മടിച്ചു നിന്ന മുത്ത്ശ്യമ്മയും, പേരശ്യമ്മയും കൂടെയെത്തി. കാഴ്ചക്കുറവ് ഉള്ള അമ്മാമിയെയും കൈപിടിച്ചു കോണിപ്പടികള്‍ കയറ്റി.
ദേ, ഷേര്‍ഷാ സുരീടെ..............ആരോ ഉറക്കെ പറഞ്ഞു..
ഹാളിലെ ഒരു ഭാഗത്ത്, അനാഥമായി, പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന നിരവധി ഖബർ കൾക്കിടയിൽ ഒരിടത്തു 'ഷേര്‍ഷസുരിയുടെ ശവകുടീരം' എന്ന് എഴുതിവെച്ചതു കണ്ടപ്പോള്‍ കഷ്ടം തോന്നി. മറ്റുള്ളവയെക്കാള്‍ കുറച്ചു വലുപ്പം കൂടുതലുള്ള ആ കല്‍രൂപം നോക്കി നിന്നു !  
ചരിത്രത്താളുകളിൽ അദ്ദേഹം സ്മരണീയനായ വ്യക്തി. ഒടുവില്‍ ഇതാ ആ ചക്രവര്‍ത്തിയുടെ വിശ്രമസ്ഥാനം ഇവിടെ ഇങ്ങിനെയൊരു പൊട്ടിപ്പൊളിഞ്ഞ കോട്ടയില്‍ ചരിത്രാവശിഷ്ടമായി, അനാഥമായി..............., 
 
ശൂന്യമായ മനസ്സോടെ, എന്നാല്‍ നിരവധി ആശങ്കകളോടെ ആ ശവകുടീരത്തില്‍ നിന്നും മടങ്ങുമ്പോള്‍ ജീവിതത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റി ചിന്തിച്ചുപോയി.
കുറച്ചു സമയം എല്ലാവരും എങ്ങോട്ടാണ് തങ്ങളുടെ യാത്ര എന്ന കാര്യം തന്നെ മറന്നുപോയി ! 
വല്ലാത്തൊരു അതിശയം തന്നെ. മുഗളരെ  തോല്‍പ്പിച്ച് സൂരിവംശം സ്ഥാപിച്ച് നാടുവാണ ചക്രവര്‍ത്തിയുടെ  അന്ത്യ വിശ്രമ സ്ഥാനം ഇങ്ങിനെ.........

 ശുദ്ധാശുദ്ധങ്ങളൊക്കെ വേണ്ടതുപോലെയുള്ള മുത്തശ്യമ്മയും, പേരശ്യമ്മമാരും, അമ്മാമിയും ഒരു ഈഷലും ഇല്ലാതെ ഒരു മാപ്ലയുടെ ശവകുടീരത്തില്‍.......
അതും ഗയാശ്രാദ്ധം ഊട്ടാന്‍ പോകുന്നവര്‍ !
ഇതൊരു നിയോഗം പോലെ......
ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി.......

അദ്ദേഹത്തിന്‍റെ മകനാണ് 1740-45കാലത്താണ് 'red sand stone'-ല്‍ 122' ഉയരത്തില്‍ പിതാവിന്റെ ഓര്‍മ്മയ്ക്കായി ഈ കുടീരം പണി കഴിപ്പിച്ചതത്രെ.
.
ഇന്ന് കോട്ടയുടെ ചുറ്റും തടാകം പോലെ വെള്ളം കെട്ടി നിര്‍ത്തി, കോട്ടയുടെ അറ്റകുറ്റ പണികള്‍ ചെയ്തു സന്ദര്‍ശകരെ ആകര്ഷിയ്ക്കാനുള്ള ശ്രമങ്ങള്‍ ടൂറിസം വിഭാഗം നടത്തുന്നുണ്ടെന്നു കേട്ടു.
.
ഡ്രൈവര്‍ തിരിച്ചെത്തി. സൂര്യഭഗവാന്‍  തന്റെ സാന്നിദ്ധ്യം അറിയിച്ചുതുടങ്ങി .

തുടരും......

Sunday, 20 December 2020

തിരിച്ചറിവുകള്‍ ----ഉറങ്ങുന്നവനെ...

 

സ്പന്ദനങ്ങള് :_
(തിരിച്ചറിവുകള് )
7th ആഗസ്റ്റ്‌, 2015
ഉറങ്ങുന്നവനെ ഉണര്ത്താം, എന്നാല് ഉറക്കം നടിച്ചു കിടക്കുന്നവനെ ഉണര്ത്തല് അത്ര എളുപ്പമല്ല.
എന്ടോസല്ഫാന്‍ വരുത്തിവെച്ച ക്രൂരതകള്‍ കണ്ടും കേട്ടും വര്ഷങ്ങള്‍ എത്രയോ കടന്നു പോയി! വിഷവര്ഷം നടത്തി ഒരുകൂട്ടം ജനതയെ കൊല്ലുന്നതിനേക്കാള്‍ ക്രൂരമായ ശിക്ഷയാണ് നമ്മുടെ, നമ്മളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്ക്കാര് എന്ന പേരുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥര് ഇപ്പോഴും അനുവര്ത്തിച്ചു വരുന്നത്.
കഴിഞ്ഞ മെയ്‌ മാസത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ.അംബികാസുതന്‍ മാങ്ങാട് എഴുതിയ 'വിഷനാശിനി' വായിച്ചപ്പോള്‍ വീണ്ടും മനസ്സില്‍ അസ്വസ്ഥതകള്‍ അലയടിയ്ക്കാന്‍ തുടങ്ങി.
മന്ത്രിമാരുടെ മണിമന്ദിരങ്ങള്‍ മോടിപിടിപ്പിയ്ക്കാന്‍ കോടികള്‍ ചെലവാക്കുമ്പോള്‍, അത്തരം സൌധങ്ങളിലെ സുഖശീതളിമയില്‍ മയങ്ങിക്കിടക്കുന്ന, ഭരണകൂടത്തിന്റെയും, ജനാധിപത്യത്തിന്റെയും കാവലാളുകളായ തമ്പുരാക്കന്മാരേ, നിങ്ങളൊന്നു കണ്ണുകള്‍ തുറക്കണേ ! വിഷമഴയാല്‍ മിണ്ടാപ്രാണികളായി മാറിയ പാവം കുഞ്ഞുങ്ങളെയും, അവരെ നെഞ്ചോടുചേര്ത്തു, നിലവിളി തൊണ്ടയില്‍ അമര്ത്തിപ്പിടിച്ചു ജീവപര്യന്തം ശിക്ഷിയ്ക്കപ്പെട്ട അമ്മമാരെയും ഒരുനോക്കു കാണാന്‍ കനിവുണ്ടാകണേ!!' (quote)
"ഏതുനേരവും എ.സി മുറികളില്, ഭ്രൂണാകൃതിയില് ചുരുണ്ട കശുവണ്ടിപ്പരിപ്പുകളും കൊറിച്ചുകൊണ്ടിരിയ്ക്കുന്ന വര്ക്ക് മനസ്സിലാവില്ല, ഈ അമ്മമാരുടെയും,കുഞ്ഞുങ്ങളുടെയും വേവലാതികള്‍. ഇതേ കശുവണ്ടി വിളയിക്കാനാണല്ലോ കാസര്ക്കോട്ടെ 5000 ഹെക്ടര് പ്രദേശത്തു കാല്‍ നൂറ്റാണ്ടുകാലം വിഷം കോരിയൊഴിച്ച് കോടാനുകോടി ജൈവവൈവിധ്യങ്ങളെയും, നിസ്വരായ ആയിരക്കണക്കിനു മനുഷ്യരെയും ഭരണകൂടം കൂട്ടക്കൊല ചെയ്തത് !!! "
മനുഷ്യക്കുഞ്ഞുങ്ങളെന്നു സംശയം തോന്നുന്ന, ദുരന്തത്തിന്നടിമകളായ കുഞ്ഞുങ്ങള്ക്കു നബ്ബാഡ് പദ്ധതി പ്രകാരമുള്ള സ്കൂള്‍ക്കെട്ടിടത്തിനായുള്ള കോടി രൂപയോളം ലാപ്സ് ആകാറായി. വര്ഷങ്ങള്ക്കു ശേഷവും അസ്ബെസ്ടോസ് ഷീറ്റ്കൊണ്ട്
പാതി മറച്ച, മഴവന്നാല് വെള്ളപ്പൊക്കമുണ്ടാകുന്ന, ജനലുകളില്ലാത്ത കുടുസ്സു മുറികളില്‍ പഠിയ്ക്കുന്ന കുരുന്നുകള്‍ എന്തു തെറ്റാണാവോ ചെയ്തത്?
കാസര്ക്കോട്ടെ ദുരന്തബാധിതരായ കുഞ്ഞുങ്ങള്‍ക്ക്‌, എന്ടോസല്ഫാന്‍ ഇരകള്ക്ക്, ഒരു ദിവസത്തെ ഭക്ഷണത്തിനു 5 രൂപയും, തുലഞ്ഞുപോയാല്‍ ജീവനൊന്നിന് 5 ലക്ഷം രൂപയും വിലക്കെട്ടിയിട്ടുണ്ടത്രേ !!!!!!! (നൂറു നൂറു സമരങ്ങള്‍ ചെയ്തതിന്റെ ഫലം )
കേരളത്തില് 32 മെഡിക്കലല്‍ കോളേജുകള്‍ പ്രവര്ത്തിയ്ക്കുന്നു. കാസര്ക്കോട് ഒരു മെഡി.കോളേജുപോലും ഇല്ലത്രെ !!പക്ഷേ, മുഖ്യമന്ത്രി കനിഞ്ഞു അവര്ക്കൊരു തറക്കല്ലിട്ടു കൊടുത്തിട്ടുണ്ടത്രേ !!! എന്ടോസല്ഫാന്‍ വിഷം കലക്കി ഹെലികോപ്ടറില്‍ നിറച്ചിരുന്ന ഉക്കിനടുക്കയിലായിരുന്നു, ഇത്. ഒരു കോടി ചെലവാക്കി അങ്ങോട്ട്‌ ഒരു റോഡും ഉണ്ടാക്കിയത്രേ! ഇപ്പോളത് തകര്ന്നൊലിച്ചതായി പത്രത്തില് കണ്ടു. പക്ഷേ, സര്ക്കാരിന് നാണവും, മാനവും ഇല്ലെങ്കിലും, നാട്ടുകാര്ക്ക് അങ്ങിനെയല്ല. അവര്‍ ആ കല്ലിനെ ചാക്കുകൊണ്ട് മൂടിപ്പുതപ്പിച്ചു പഞ്ചായത്തിലെ ഒരു ഭാഗത്തേയ്ക്ക് മാറ്റിയത്രേ !!! (ഭരണകൂടത്തിന്റെ നഗ്നത ഇനിയാരും കാണാതിരിയ്ക്കാന്‍!)
നിരവധി കുത്തിരുപ്പുസമരങ്ങള്‍, നിരാഹാരസമരങ്ങള്‍,ആശ്വാസ വാക്കുകള്‍, സര്ക്കാരിന്റെ ഉറപ്പുകള്, പ്രഖ്യാപനങ്ങള്‍, നൂലാമാലയില്പ്പെട്ടു കിടക്കുന്ന നിയമങ്ങള്‍......
കേരളം അങ്ങോളമിങ്ങോളം പച്ചക്കറിയെന്ന പ്രകൃതി വിഭവത്തിന്റെ സര്പ്പഭാവത്തെ അനുഭവിക്കാന്‍ ഒരുങ്ങുകയാണ്. കൂടുതല്‍ ട്രക്കുകളള്‍ അതിര്ത്തികളില്‍ക്കൂടെ ഒഴുകിവരട്ടെ.........

നമുക്ക് വരുന്നിടത്തുവെച്ചു കാണാം.......

ജയ്‌ ജവാന്, ജയ് കിസാന് !!!

Saturday, 19 December 2020

തിരിച്ചറിവുകള്‍ ....ഭക്തി..ഗംഗ

 

Uma Namboodiri shared her post.
June 19
സ്പന്ദനങ്ങൾ:_ (തിരിച്ചറിവുകൾ)
ജൂൺ 3, 2016
ക്ഷേത്രങ്ങളിലെ കൌണ്ടറുകളുടെ മുന്നിലുള്ള 'ക്യു ' കാണുമ്പോൾ, പുണ്യ സ്ഥാനങ്ങളിലെ തിക്കുംതിക്കും കാണുമ്പോൾ,
ക്ഷേത്രങ്ങളിൽ നിന്നും, ആശ്രമങ്ങളിൽ നിന്നുമുള്ള പ്രസാദം തപാലിൽ വരുത്തുന്നത് കാണുമ്പോൾ,
എന്തിനും ഏതിനും നേർച്ചകൾ, വഴിപാടുകൾ നേരുന്നത് കാണുമ്പോൾ....... ...
കഷ്ടം! എനിക്കിതൊന്നും ചെയ്യാൻ തോന്നുന്നില്ലല്ലോ, എന്നോർക്കും.
എന്ടെ പാപശക്തി അത്രയ്ക്കുണ്ടോ, ആവോ !!

വർഷങ്ങൾക്കു മുൻപ് അഹമ്മദ് നഗറിൽ നിന്നും കാശിയ്ക്കു മാറ്റം കിട്ടി പോകുമ്പോൾ തറവാട്ടിലെ അച്ഛൻ പറഞ്ഞു, 'ഉമേ, അപ്പൂന്റെ ഭാഗ്യാണ് കാശിക്കു കിട്ടിയത്. നീ എന്തായാലും ദിവസോം ഗംഗയിൽ കുളിച്ചു കാശി വിശ്വനാഥനെ തൊഴണം'
മാസങ്ങൾ കഴിഞ്ഞു. അങ്ങിനെ 'അലക്കു മാറ്റിവെച്ച് ' ഒരുനാൾ ഗംഗാ സ്നാനത്തിനായി ഞങ്ങൾ നാല്പേരും കൂടെ ദശാശ്വമേഥ ഘാട്ടിലെത്തി. (ഞങ്ങൾ രണ്ടുപേരും, രണ്ട് വയസ്സായ മകളും, കൂടെ താമസിയ്ക്കുന്ന റെഡ്ഢിയും.)
ജനസമുദ്രമാണ് മുന്നിൽ. വാഹനം ഒരു ഭാഗത്ത് ഒതുക്കി നിര്ത്തി. സൈക്കിള്‍ റിക്ഷക്കാരുടെയും, തീര്ത്ഥാടകരുടെയും തിക്കിലും തിരക്കിലും പെട്ട് മുന്നോട്ടു നടക്കവേ, വഴിയുടെ ഇരുഭാഗത്തും വരിവരിയായി ഇരിയ്ക്കുന്ന ധർമ്മക്കാരെ, യാചകരെ കണ്ടു കണ്ണുതള്ളി. ഇത്രയനവധി യാചകരോ? എല്ലാ പ്രായക്കാരും ഉണ്ട്. അംഗവൈകല്യം വന്നവരും, താടിയും, മുടിയും നീട്ടിയവരും. സാരിത്തലപ്പുകൊണ്ട് തലുയും, മുഖവും ഒട്ടൊക്കെ മറച്ചിരിയ്ക്കുന്ന സ്ത്രീകളുടെ നീണ്ടു വരുന്ന ഒഴിഞ്ഞ കൈത്തണ്ടകള്‍ ഭയപ്പെടുത്തി. ........
ദയനീയമായ കാഴ്ച ! അവനവന്റെ ഭാഷയില് ഉയര്ന്നു വരുന്ന യാചനാ വാക്കുകള്‍ അഥവാ, ദീന രോദനങ്ങള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷം ! ഇതൊരു പുണ്യഭൂമിയോ ?
മേലാസകലം ഭസ്മം പൂശി ത്രിശൂലവും, കമണ്ഡലുവും, ദണ്ഡു‍‍മായി ജടാധാരികളായ സന്യാസിമാര് പരമശിവന് ഉച്ചത്തില് ജയ് വിളിച്ചുകൊണ്ടിരിയ്ക്കുന്നു.
എങ്ങിനെയോ നടന്നു നീങ്ങി പ്രധാന കടവായ ദാശാശ്വമേഥ ഘാട്ടിലെത്തി.
ബഹളമയമാണവിടം. എല്ലാ ഭാഷക്കാരും, വേഷക്കാരും തിങ്ങി നിറഞ്ഞു നിൽക്കുന്നു. പടവുകള്‍ കാണാത്ത വിധം സ്ത്രീ പുരുഷന്മാര്‍. ശങ്കർ ഭഗവാനെ വിളിച്ചു മുങ്ങി നിവരുന്നവർ, പടവിലിരുന്നു കയ്യിലെ ചെറിയ മൊന്തയിൽ വെള്ളമെടുത്ത് തലയിൽ മുക്കി ഒഴിക്കുന്നവർ........
എങ്ങിനെ ഒന്നു കുളിച്ചു കയറും ?
ഒടുവിൽ തീരുമാനിച്ചു, ഒരു തോണിയിൽ അക്കരെപ്പോയി കുളിച്ചു പോരാം എന്നു.
അങ്ങിനെ ഒരു തോണിയിൽ അക്കരെയെത്തി. അവിടെയും കുറച്ചുപേർ കുളി നടത്തുന്നു. കുറച്ചു ദൂരം നടന്നു നോക്കി. എവിടെയും ഇറങ്ങിക്കുളിയ്ക്കാൻ തോന്നിയില്ല.
ഒടുവിൽ വീട്ടിലേയ്ക്കു മടങ്ങി. ചെറിയ ഒരു നിരാശ മുഖത്തു കണ്ടതുകൊണ്ടാകാം, റെഡ്‌ഡി ഭയ്യ ആശ്വസിപ്പിച്ചു, 'എന്തിനാ, സങ്കടം, നമ്മൾ വീട്ടിൽ എന്നും ഗംഗാ ജലത്തിൽ ത്തന്നെയല്ലേ, കുളിയ്ക്കുന്നതു?'
പിന്നീട് ആ സങ്കടം മാറിയത് ഒരൊഴിവ് ദിവസം ഉച്ചതിരിഞ്ഞ് സന്ധ്യവരെ ആള്ത്തിരക്ക് ഒട്ടും ഇല്ലാത്ത അസ്സി ഘാട്-ലെ കടവിൽ ഗംഗയിലെ ഒഴുക്കിൽ കിടന്നു മതി വന്നപ്പോളാണ്.
ഒന്നു സ്പർശിച്ചാൽ, ഒന്നു മുങ്ങി നിവർന്നാൽ എല്ലാ പാപങ്ങളും കഴുകിക്കളയാൻ കെൽപ്പുള്ള ഗംഗാ മാതാവേ, പിന്നീട് എത്രയോ പ്രാവശ്യം ആ കുളിർ, ആ ഒഴുക്കിന്റെ ശക്തി അനുഭവിച്ചു !
ഉത്ഭവസ്ഥാനം വരെ എത്തി നോക്കിപ്പോന്നു !!
..കുപ്പിയിലാക്കി കൂടെ കൊണ്ടുപൊന്നു !!!
എന്നിട്ടോ??? മനസ്സിന്റെ അഴുക്കൊക്കെ പോയോ?? ആർക്കറിയാം ???????
ഓം ജയ് ഗംഗേ മാതാ..........

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...