Friday, 25 September 2015

പ്രതികരണങ്ങൾ ..... ഇനി വരുന്നൊരു.....(ടീച്ചര്‍ )

സ്പന്ദനങ്ങള്‍ :_
''ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ?
.......................................
.........................................."
പരിസ്ഥിതി പ്രേമികള്‍ ഈണത്തില്‍ പാടിയപ്പോള്‍,കേട്ടുനിന്നവരില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ആ വരികള്‍  ഒരു ചെറിയ ചലനമെങ്കിലും ഉണ്ടാക്കിക്കാണും, ചിന്തയുടെ ചെറിയൊരു തീപ്പൊരിയെങ്കിലും ഉണ്ടാക്കിക്കാണും. ഈ പ്രകൃതി എന്റെ അമ്മയാണ്, അമ്മ എനിക്ക് എല്ലാം തന്നു. പക്ഷെ, പകരം ഞാന്‍ അമ്മയ്ക്ക് തിരിച്ചേല്‍പ്പിയ്ക്കുന്നതോ??
"ദൈവം എല്ലാം ക്ഷമിയ്ക്കും.നമ്മള്‍ ചിലപ്പോഴൊക്കെ ക്ഷമിയ്ക്കും.പക്ഷേ, സൃഷ്ടിയെ, പ്രകൃതിയെ പീഡിപ്പിച്ചാല്‍ അവള്‍ ഒരിക്കലും പൊറുക്കില്ല."_ഈ വാക്കുകള്‍ സംപൂജ്യനായ ഫ്രാന്‍സിസ് മര്‍പ്പാപ്പയുടെതാണ്."
"കാതുള്ളവര്‍ കേള്‍ക്കട്ടെ ",ഈ തലക്കെട്ടില്‍ ഇന്നത്തെ പത്രത്തില്‍ ശ്രീമതി സുഗതകുമാരി എഴുതി--
സര്‍വനാശത്തി ലേയ്ക്ക് നീങ്ങുന്ന ഭൂമിയുടെ രക്ഷയ്ക്കായി മാര്‍പ്പാപ്പയുടെ വാക്കുകള്‍ കാതോര്‍ക്കുവിന്‍.
കഴിഞ്ഞ 50 വര്‍ഷക്കാലമായി പല മാര്‍പ്പപ്പമാരും ഈ മുന്നറിയിപ്പ് നല്‍ കിയിട്ടുണ്ടെങ്കിലും അവയൊന്നും ശ്രദ്ധിയ്ക്കപ്പെട്ടിട്ടില്ല.
ടീച്ചറുടെ തന്നെ വരികള്‍...കൈനീട്ടിയാല്‍ കിളികള്‍ പറന്നു വന്നിരിയ്ക്കുന്ന, പൂക്കളുടെ മുഖത്തു നോക്കി ആനന്ദാശ്രു പൊഴിയ്ക്കുന്ന, സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും കണ്ണീര്‍ കൊണ്ട് സദാ നനഞ്ഞ കവില്‍ത്തടമുള്ള, ചുണ്ടുകളില്‍ ദൈവത്തിന്റെ മുഖം കാണുന്ന സമയത്തെ പുഞ്ചിരിയോടുകൂടിയ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ശിഷ്യന്‍ വിശിഷ്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകളില്‍ പ്രകൃതിയുടെ ദുരിതവേദന മാറ്റൊലിക്കൊള്ളുന്നതില്‍ അത്ഭുതമീല്ല.
മാര്‍പ്പപ്പയുടെ വരികള്‍ ശ്രദ്ധിയ്ക്കുക."ഭൂമിയുടെ യജമാനന്മാരും, ഉടമസ്ഥരും നമ്മളാണെന്നാണ് നമ്മുടെ ഭാവം. ഭൂമിയെ എന്തും ചെയ്യാം, കൊള്ളയടിയ്ക്കാം........നമ്മിലുള്ള ക്രൂരതയാണ് മണ്ണിനെയും വെള്ളത്തെയും,സര്‍വജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത്. ഭൂമിയ്ക്ക് ഭാരമേറുന്നു. ആണവാവശിഷ്ടങ്ങള്‍ വരെയുള്ള കഠിനമായ അഴുക്കുകള്‍ ചുമക്കാനാവാതെ അവള്‍ കരയുകയാണ്. ഈ മണ്ണാണ് നമ്മുടെ ശരീരമെന്നു നാം മറന്നു പോകുന്നല്ലോ .ഈ വായുവാണ് നാം ശ്വസിക്കുന്നതെന്നും, ഈ വെള്ളമാണ് നാ കുടിയ്ക്കുന്നതെന്നും നാം മറക്കുന്നല്ലോ. .....ആയിരക്കണക്കിന് സസ്യ-ജന്തു വര്‍ഗ്ഗങ്ങള്‍ കുറ്റിയറ്റുപോയിക്കൊണ്ടിരിക്കുകയാeണ്. ദൃശ്യങ്ങളും,അദൃശ്യങ്ങളുമായ കോടിക്കണക്കിനു ജീവികളാണ് ഭൂമിയിലെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. കടലുകള്‍ മലിനമായിക്കഴിഞ്ഞു, സമുദ്രത്തിന്റെ അടിത്തട്ടുകള്‍ ശവക്കല്ലറകളായി മാറിത്തുടങ്ങി....

........ശാസ്ത്ര പുരോഗതി മനുഷ്യരെ അതിശക്തരാക്കി തീര്‍ത്തിരിയ്ക്കുന്നു.പക്ഷെ, അത് നമുക്ക് അമിതാധികാരവും, സുഖഭോഗ തൃഷ്ണയുമാണ് നല്കിയിരിയ്ക്കുന്നത്..........
ഇനിയെങ്കിലും നമ്മുടെ കണ്ണുകള്‍ തുറന്നില്ലെങ്കില്‍...........

Wednesday, 16 September 2015

തിരിച്ചറിവുകള്‍--സൂര്യോദയം

സ്പന്ദനങ്ങള്‍ :൧൪ മാര്‍ച്ച്‌ ,൨൦൧൫
തിരിച്ചറിവുകള്‍ ....
ഈ ലോകത്ത്, ഈ പ്രപഞ്ചത്തില്‍ തിരിച്ചറിവുകള്‍ ഏറ്റവും കുറവുള്ള ജീവി മനുഷ്യന്‍ തന്നെ.ഞാന്‍ ആരൊ ആണെന്നു വിചാരിച്ചു ജീവിച്ചു പോരുന്നതിന്നിടയില്‍ ഒരിക്കല്‍ മനസ്സിലാകുന്നു, ഞാന്‍ ആരുമല്ല  എന്ന്. പലപ്പോഴും  ഊന്നി നില്‍ക്കുന്ന കാലുകള്‍ക്കിടയിലെ മണ്ണ് ഒലിച്ചു പോകുമ്പോളാണ് ഇക്കാര്യം ശ്രദ്ധയില്‍ പെടുന്നത്. പിന്നെ  നെട്ടോട്ടമായി  ഒന്നുകില്‍ 'ഞാനാരാ 'എന്ന അന്വേഷണവുമായി, അല്ലെങ്കില്‍ എന്‍റെ അസ്ഥിത്വം ഉറപ്പാക്കാനുള്ള  വ്യഗ്രതയുമായി...........


സ്പന്ദനങ്ങള്‍ ,മാര്‍ച്ച്‌,14,2015
ഓം ഭൂര്‍ ഭുവ സ്വ :
സൂര്യോദയങ്ങള്‍! ഭൂമിയിലെ ഏറ്റവും മനോഹരമായ ദൃശം!!എത്ര  കണ്ടാലും മതിവരാത്തത്. ജനിച്ചു കഴിഞ്ഞു ഇക്കാലം വരെ എത്ര പ്രാവശ്യം സൂര്യന്‍ ഉദിച്ചസ്തമിച്ചു?  എണ്ണി നോക്കണമെന്ന് തോന്നിയില്ല. ആയിരക്കണക്കിനു സൂര്യോദയങ്ങള്‍  ശ്രദ്ധിക്കപെടാതെപോയി. ദിവസങ്ങള്‍   പോയതറിഞ്ഞില്ല. ഈ സൂര്യനില്ലെങ്കില്‍ ഞാനില്ലെന്ന തിരിച്ചറിവ് ഇപ്പോളെങ്കിലും ഉണ്ടായല്ലോ? സൂര്യോദയങ്ങള്‍ നമുക്ക് വേണ്ടിയാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴെയ്ക്കും, ഉദയ സൂര്യന്‍റെ മനോഹാരിത ആസ്വദിയ്ക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും  യാത്ര പറയാറായല്ലോ........

വ്യക്തികൾ --ശ്രീ കുര്യൻ


ഒരു കാലഘട്ടത്തിന്റെ ചരിത്രം മാറ്റിമറിച്ചവരുടെ കൂട്ടത്തില്‍ ഓര്‍മ്മിയ്ക്കപ്പെടെണ്ട ഒരു പേര്---ശ്രീ വര്‍ഗ്ഗീസ് കുര്യന്‍ അഥവാ, The Amul Man അല്ലെങ്കില്‍ The Milkman of India.
സ്വന്തം ജീവിതം രാജ്യത്തിന്റെ ചരിത്രമാക്കി മാറ്റിയ മഹാ മനുഷ്യന്‍.

ഇന്നദ്ദേഹത്തിന്റെ 96-ആം ജന്മവാര്‍ഷികം .

ഏകദേശം 160 ലക്ഷത്തോളം കര്‍ഷകകുടുംബങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കാന്‍ സാധിച്ച അസാധാരണ പ്രതിഭ. സഹകരണപ്രസ്ഥാനത്തിലൂടെ, സ്ത്രീ-പുരുഷ ലിംഗഭേദമില്ലാതെ, ജാതി-മത-രാഷ്ട്രീയങ്ങള്‍ക്കതീതമായി ലക്ഷക്കണക്കിന് കര്‍ഷകരെ ഒറ്റക്കെട്ടാക്കി നിര്‍ത്തി, പ്രസ്ഥാനത്തെ വളര്‍ത്തി, ലോകത്തെ ഏറ്റവും വലിയ പാലുല്‍പ്പാദക രാജ്യമാക്കി ഭാരതത്തെ   മാറ്റാന്‍ കഴിഞ്ഞ യുഗപുരുഷന്‍.

ഗ്രാമീണതലത്തില്‍ ഏറ്റവുമധികം ജോലിസാദ്ധ്യത സൃഷ്ടിച്ച്, ജനപങ്കാളിത്തത്തോടെ, ജാതിമതരാഷ്ട്രീയ വേര്‍തിരിവില്ലാതെ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിച്ചു രാജ്യത്തെ ഏറ്റവും വലിയ FoodBrand ആയി മാറ്റാന്‍ സാധിച്ച അപൂര്‍വ വ്യക്തിത്വത്തിന് മുന്നില്‍ എത്ര പ്രാവശ്യം പ്രണമിച്ചാലാണ് മതിവരുക?
സര്‍ക്കാര്‍ ജോലിക്കാരനായല്ല, കര്‍ഷകരുടെ ജോലിക്കാരനായി, അവരില്‍ ഒരാളായാണ് അദ്ദേഹം ജീവിച്ചത്. 

പണ്ഡിറ്റ്‌ നെഹ്‌റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, മൊറാര്‍ജി ദേശായ് എന്നീ രാഷ്ട്ര നേതാക്കളുടെ ആദരവ് പിടിച്ചെടുക്കാന്‍ കഴിഞ്ഞ കര്‍ഷക നേതാവ്.

അദ്ദേഹത്തിന്‍റെ ആത്മകഥ, അല്ലെങ്കില്‍ AMUL, NDDB, IRMA,GCMME-----യുടെ ജന്മകഥ, ' I Too Had a Dream' എന്ന പുസ്തകത്തില്‍ മനോഹരമായി വിവരിച്ചിരിയ്ക്കുന്നു. 
ഓരോ ഭാരതീയനും വായിച്ചിരിക്കേണ്ട പുസ്തകം..ഈ പുസ്തകം വായിച്ചാല്‍ ഒരാള്‍ക്ക്‌ ഒറ്റയ്ക്ക് എങ്ങിനെ ഒരു രാജ്യത്തിന് ഉന്നമനം ഉണ്ടാക്കാം എന്നത് ബോദ്ധ്യമാകും
അസ്സല്‍ അവതാരിക- എഴുതിയത് രത്തന്‍ ടാറ്റ.

-------'Look around, there are needy people around you. Help them.......
First be honest to yourself then it is easy to be honest with others.'------------

ശ്രീ കുര്യന്‍, തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ തന്റെ പേരക്കുട്ടി, സിദ്ധാര്‍ത്ഥിനോട് പറയുന്ന വാക്കുകളാണിത്. 

നവംബര്‍ 26--നമ്മുടെ രാജ്യം Natioanal Milk Day ആയി കൊണ്ടാടുമ്പോള്‍ നമുക്കും സ്നേഹബഹുമാനങ്ങളോടെ ആ മഹാവ്യക്തിത്വത്തെ അനുസ്മരിയ്ക്കാം.
പ്രാര്ത്ഥിയ്ക്കാം, ആയിരമായിരം കുര്യന്മാര്‍ നമ്മുടെ നാട്ടില്‍ ഇനിയും ജന്മമെടുക്കട്ടെ എന്ന്!!

ജയ് ജവാന്‍, ജയ് കിസാന്‍ !!

Saturday, 12 September 2015





എന്നുമെന്നും ജീവിതത്തില്‍ ഓര്‍മ്മിയ്ക്കാന്‍, കാത്തു സൂക്ഷിയ്ക്കാന്‍ ഒരു സത്സംഗദിനം - അതായിരുന്നു ഇന്നലത്തെ ദിവസത്തിന്റെ മഹത്വം!! അതെ, മലയാളത്തിലെ എഴുത്തുകാരുടെ കഥാപാത്രങ്ങള്‍ക്ക് തന്റെ വരകളാല്‍ ജീവന്‍ നല്‍കിയ മഹാപ്രതിഭ, ബ്രഹ്മശ്രീ കരുവാട്ട് വാസുദേവന്‍ നമ്പൂതിരിയുടെ, കുഞ്ഞഫന്റെ 90-ആം ജന്മദിവസം.
'നമ്പൂതിരി' എന്ന ഒറ്റവാക്കു തന്നെ ഒരു വലിയ പ്രപഞ്ചത്തെയാണ്‌ അര്‍ത്ഥവത്താക്കുന്നത്..അതില്‍ നിറയെ നിറഞ്ഞു നില്‍ക്കുന്നത് മനുഷ്യ മനസ്സുകളില്‍ മായാതെ കിടക്കുന്ന ജീവന്‍ തുടിയ്ക്കുന്ന നിരവധി രൂപങ്ങള്‍, ദൈവം അദ്ദേഹത്തിനു അനുഗ്രഹിച്ചു നല്‍കിയ കൈവിരലുകളാല്‍ കല്ലിലും,മരത്തിലും,ലോഹത്തിലും കടലാസുകളിലുമൊക്കെ സൃഷ്ടികള്‍ നടത്തി, രൂപങ്ങളും ഭാവങ്ങളും നല്‍കി അവയില്‍ ജീവന്റെ അംശം തുടിപ്പിച്ച് അവിസ്മരണീയമാക്കിയ അനശ്വരമാക്കയ നിരവധി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ചു. .........
ഈ ദിവസത്തെ അത്യപൂര്‍വമാക്കിയതില്‍ നിരവധി പേര്‍ക്ക് പങ്കുണ്ട്. എന്നാലും ശ്രീവത്സന്‍ മേനോനും സംഘവും ഗുരുദക്ഷിണയെന്നോണം സമര്‍പ്പിച്ച സംഗീതവിരുന്ന്, ഉദയന്‍.നമ്പൂതിരിയുടെയും സംഘത്തിന്റെയും താളത്തിന്റെ ലയത്തില്‍ ആറാടിച്ച തായമ്പക, ഗോപി ആശാന്‍റെ വിവിധവികാരവിചാരങ്ങള്‍ പകര്‍ന്നാടി മനം കുളിര്‍പ്പിച്ച ബാഹുകന്റെ കൂടെ പനമണ്ണ ശശി, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ആശാന്‍, മധു-രാംമോഹന്‍ തുടങ്ങിയവര്‍ ചേര്‍ന്നൊരുക്കിയ കഥകളി എന്നിവ പൊന്നിന്‍ ചിങ്ങത്തിലെ ആയില്യം നക്ഷത്രത്തെ ആസ്വാദ്യ മനോഹരമാക്കിയിരിയ്ക്കുന്നു. കൂടാതെ, സ്വാദിഷ്ടഭക്ഷണം ഒരുക്കിയ ശ്രീ മേക്കാട് നാരായണന്‍ നാംപൂതിരിയും സഹായികളും തുടങ്ങി അണിയറക്ക് പിന്നില്‍ നിന്ന എത്രപേരെക്കൂടി അഭിനന്ദനീയരാക്കിയിരിയ്ക്കുന്നു!!
അക്കിത്തം, എം ടി തുടങ്ങിയ മലയാള മണ്ണിലെ ഉത്കൃഷ്ട പ്രതിഭകള്‍, രാഷ്ട്രീയക്കാര്‍,സിനിമാ സാഹിത്യവേദികളിലെ പ്രതിഭകള്‍, നാട്ടുകാര്‍, പത്രത്തില്‍ കണ്ടും,കേട്ടും അറിഞ്ഞു വന്ന ആരാധകര്‍ തുടങ്ങിയവര്‍ പിശുക്കില്ലാതെ ചൊരിഞ്ഞ സ്നേഹാശംസകളാല്‍ ഉച്ചവെയിലിലും കരുവാട്ടു പറമ്പിനെ സുഖകരമായ കുളിര്‍മ്മയില്‍ ആറാടിച്ചു.
ബന്ധുക്കളുടെ കണ്ണിയില്‍ ഒന്നായിത്തീരാനും, അനുഗ്രഹീതമായ ആ കൈവിരലുകള്‍ കൊണ്ട് തലയില്‍ കൈവെച്ചൊരു അനുഗ്രഹം വാങ്ങാന്‍ സാധിച്ചതും ഭാഗ്യം തന്നെ.
ഇന്ന് രാവിലെ പടിയിറങ്ങുമ്പോള്‍ മനസ്സില്‍ പറഞ്ഞു, ഇനിയുമിനിയും കൂടുതല്‍ ഊര്‍ജസ്വലതയോടെ ആ ദൈവീക കൈവിരലുകള്‍ ചലിച്ചുകൊണ്ടേ ഇരിയ്ക്കട്ടെ.......നിഷ്ഠയോടെയുള്ള ജീവിതം, നിഷ്കളങ്കത നിറഞ്ഞ മനസ്സ്, വിനയം നിറഞ്ഞപെരുമാറ്റം .........കുഞ്ഞഫനു ആയുരാരോഗ്യസൌഖ്യങ്ങള്‍ ..........

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...