Monday, 15 February 2021

നാട്ടുവിശേഷം ---- നരച്ചിയമ്മ


നരച്ചിയമ്മ......
.
*ജലജയുടെ പോസ്റ് കണ്ടപ്പോൾ എഴുതാൻ തോന്നുന്നു....
ആതവനാടിനെ തൊട്ടു കിടക്കുന്ന ഞങ്ങടെ നടുവട്ടത്തും ഒരു 'നരച്യേമ' യുണ്ടായിരുന്നു. അതിനെ കണ്ടവരും ഉണ്ടായിരുന്നു, കണ്ടു പേടിച്ചവരും.
സങ്കൽപ്പത്തിൽ, തലനരച്ചു ചുളിവുകൾ വീണ ഒരു വൃദ്ധ-വിരൂപ സ്ത്രീ രൂപം. സാധാരണ പൊട്ടക്കുളങ്ങളുടെ വക്കത്താണ് ഇത് പ്രത്യക്ഷപ്പെടുക. മനുഷ്യനെ കണ്ടാൽ സ്ഥലം വിടും. എന്നൊക്കെ ഞങ്ങൾ കുട്ടികൾ നരച്ച്യെമയെപ്പറ്റി പഠി ച്ചു വെച്ചിരുന്നു.
നടുവട്ടത്തെ എൽ.പി.സ്‌കൂളിനും യൂ.പി. സ്‌കൂളിനും ഇടയിൽ ഒരു ചോലയുണ്ടായിരുന്നു..ചോല എന്ന് പറഞ്ഞാൽ ഒരു കുണ്ടൻകുളം. സ്കൂള്‍ കുട്ടികളും നാട്ടുകാരും സാധാരണ വഴി നടക്കുന്നതു. ചോലയുടെ വക്കത്തുകൂടിയാണ്
(ഇപ്പോഴും ഉണ്ട്.....സ്വകാര്യവ്യക്തിയുടെ കൈവശമാണ്.)
.
പൊട്ടിപ്പൊളിഞ്ഞ പടവുകൾ. സൂക്ഷിച്ചു വേണം താഴെ ഇറങ്ങാന്‍. കുറച്ചു വെള്ളം മാത്രമേ കാണൂ. ഏതു കാലത്തും. ..
യൂ.പി. സ്കൂളിലെ കുട്ടികൾ ചോറ്റുപാത്രം മോറിയിരുന്നത് ചോലയിൽ ഇറങ്ങിയാണ്. എല്‍ പി സ്കൂളിലെ കുട്ടികളാരും ഒറ്റയ്ക്ക് ചോലയുടെ സമീപത്തു കൂടി പോകാറില്ല.
നാട്ടുകാർ ചിലര്‍ ഈ ചോലയിൽ നരച്ച്യേമേ കണ്ടിട്ടുണ്ടത്രെ. പലരും പേടിച്ചിട്ടുമുണ്ട്. എന്നാൽ നരച്യേമ ആരെയും പേടിപ്പിച്ചതായോ, ഉപദ്രവിച്ചതായോ ആയി കേട്ടില്ല.
അറ്റ വേനലില് അക്കാലത്ത് ചോലയിൽ നിന്ന് അടുത്തുള്ള വീട്ടുകാർ വെള്ളം മുക്കിക്കൊണ്ട് പോയിരുന്നു.. ചിലർ കുളിയും, തുണി അലക്കലും പതിവാക്കി. ആരും നരച്യെമയെ കണ്ട കഥ പറഞ്ഞ് പേടിച്ചു ചോലയില് ഇറങ്ങാതിരുന്നിട്ടില്ല. ചോലയുടെ ഇടത്ത് ഭാഗത്ത് കുറച്ചു താഴെയായി ഒരു ഗുഹയുണ്ട്. ഗുഹയിൽക്കൂടി നടന്ന് പോയാൽ ആതവനാട് എത്തുമെന്ന് കേട്ടിരുന്നു. പക്ഷേ, ഈ നാട്ടിൽ ജീവിച്ചിരുന്ന ആരും അതിനുള്ളിൽ കയറി നോക്കാനുള്ള ധൈര്യം കാണിച്ചിരുന്നില്ല. നരച്ച്യേമയുടെ താമസം അതിനുള്ളിലായിരുന്നുവത്രെ.
(ഇന്ന് ചോലയും അടുത്ത പ്രദേശങ്ങളുമൊക്കെ അന്യാധീനപ്പെട്ടിരിയ്ക്കുന്നു. )
വീട്ടിലെ അകത്തമ്മമാർ മാത്രം ഉപയോഗിച്ചിരുന്ന ചെറിയകുളം എന്ന് ഞങ്ങൾ വിളിച്ചിരുന്ന സ്ത്രീകള്‍ മാത്രം കുളിച്ചിരുന്ന കുളത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പ്രധാന പാമ്പിൻകാവ്. അതിനപ്പുറം വിശാലമായ വല്യകുളം, അഥവാ കുളപ്പുരയുള്ള പുരുഷന്മരുടെ കുളം. അപ്പുറത്ത് പൊതു കടവും..
ചെറിയകുളം കാണുമ്പോൾ എപ്പോഴും തോന്നിയിരുന്നു, ഈ കുളം നരച്ച്യേമ്മമാർ ഇഷ്ടപ്പെടാതിരിയ്ക്കില്ല എന്ന്. ( ഈ കുളത്തിനു തെക്കോട്ടു ഒരു വാലുണ്ടായിരുന്നു. അകത്തെ സ്ത്രീകൾ അശുദ്ധമായിരിക്കുമ്പോൾ അതിലെയാണ് കുളത്തിലിറങ്ങുക). അതിലേക്ക് ഇറങ്ങുന്ന വഴിയുടെ ഇരുഭാഗത്തും, കുളത്തിന്റെ അക്കരയിലും ഇടതു ഭാഗത്തും പൊന്തക്കാടുകൾ
ഒറ്റയ്ക്ക് ആ കുളത്തില് പോകുമ്പോള് പൊന്തയ്ക്കിടയിൽ ഒളിച്ചിരിയ്ക്കുന്ന നരച്ച്യേമ്മ എന്നെ നോക്കുന്നുണ്ടാകുമോ എന്ന് സംശയിച്ചിരുന്നു.
അങ്ങിനെ ഒരു തൃസന്ധ്യക്ക്‌ പാമ്പുംകാവിന്റെ ഭാഗത്തേയ്ക്ക് ഒരു തല നരച്ച സ്ത്രീ രൂപം ഓടിക്കേറുന്നതു ഞാൻ കണ്ടുവോ?
ഇന്നലെ രാത്രി കിടക്കുമ്പോൾ നരച്ച്യേമയായിരുന്നു മനസ്സിൽ...
ഉറക്കത്തിൽ വന്നു ഉപദ്രവിയ്ക്കാതിരിക്കാൻ അർജുനൻ ഫൽഗുനൻ....ചൊല്ലിക്കിടന്നു. കൂടാതെ മൗനമായി ചൊല്ലി, ആലത്തൂരെ ഹനൂമാനേ ....
ഇത്തരം വിശ്വാസങ്ങൾ, (കെട്ടു) കഥകൾ, സങ്കൽപ്പങ്ങൾ ......
ഭൂതപ്രേതാദികൾ, രാത്രി കാലങ്ങളിൽ സഞ്ചരിച്ചു ശത്രുസംഹാരം നടത്തുന്ന ഒടിയന്മാർ, ....
പന മുകളിൽ വസിയ്ക്കുന്ന യക്ഷിമാർ,....
പകർച്ചവ്യാധികളിൽ നിന്നും രക്ഷിയ്ക്കുന്ന ദേവതമാർ, ...
കുട്ടിച്ചാത്തന്മാർ......
ദുർദ്ദേവതകളിൽ നിന്നും രക്ഷയ്ക്കായി നടത്തുന്ന പൂജകൾ.....
.ബലികൾ....
മാട്ടും മാരണോം, അല്ലെങ്കിൽ കൂടോത്രങ്ങൾ........
ഇതൊക്കെയാണ് നമ്മുടെ മലയാളഗ്രാമങ്ങളുടെ മാഞ്ഞു പോയ മുഖമുദ്രകൾ.....
വ്യർത്ഥമെങ്കിലും .ഇത്തരം സമരണകള് നമ്മുടെ പഴയ ഗ്രാമങ്ങളെ സജീവമാക്കുന്നില്ലേ ?.
കാലത്തിനൊപ്പം ഭൂപ്രകൃതി തന്നെ മാറി വരുന്നു, ഋതുക്കൾക്കും ഭേദഭാവങ്ങൾ.....ഇതെല്ലാം മനുഷ്യരിലും അറിയാതെ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിയ്ക്കും.....
എങ്കിലും ഇന്നും "നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" തന്നെ !

ജലജ, ആതവനാട് ആഴ്വാഞ്ചേരി കുടുംബാംഗം. അത് വായിച്ചപ്പോളാണ് നമ്മുടെ ദേശത്തെ നരച്യെമ സങ്കല്‍പം ഓര്‍മ്മ വന്നത്. കുത്തിക്കുറിച്ചതും.
അത് ‌ വായിച്ച പലരും അവരുടെ നാട്ടിലെ നരച്യെമയെ പറ്റിയും,, അതേപോലെയുള്ള അജ്ഞാത രൂപങ്ങളെപ്പറ്റിയും എഴുതിക്കണ്ടപ്പോള്‍ നല്ലരസം തോന്നി.

കാഴ്ചയിലും ജീവിതരീതിയിലുമൊക്കെ വൈവിദ്ധ്യം നിറഞ്ഞ നമ്മുടെ രാജ്യത്തൊട്ടാകെ ഇത്തരം സങ്കല്പങ്ങളും കഥകളും നിരവധിയുണ്ട്..

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...