Monday, 15 February 2021

സ്പന്ദനങ്ങള്‍ ----ശിവരാത്രി ഓര്‍മ്മ


ॐ नम शिवाय !!
ശംഭോ ! മഹാദേവ !!!

38 വര്ഷം മുന്നെ ഒരു ശിവരാത്രിനാള്‍. 3 മണിക്കൂറിലധികം സമയം ‍ക്യു നിന്ന് കാശി വിശ്വനാഥനെ ദര്ശിച്ചത് ഓര്ക്കുകയാണ്......

ക്ഷേത്രത്തില് നിന്നും കുറേ ഇപ്പുറത്ത് ഏതോ തെരുവില്‍ ഡ്രൈവര് ഇറക്കി വിട്ടു. അമ്മയുടെ (തറവാട്ടിലെ) കയ്യും പിടിച്ചു മുന്നോട്ട് നീങ്ങി. അനന്തമായ ജനസാഗരം മുന്നില്‍ .....ഏവരും ശിവലോകത്ത്.........എന്തായാലും ക്യു വില്‍ സ്ഥാനം പിടിച്ചു. അനക്കമില്ലാത്ത വരിയിലല്‍ അങ്ങിനെ നിര്‍വ്വികാരതയോടെ നിന്നു. ഇടത്തും,വലത്തും കയര് കെട്ടി തിരിച്ച വഴികളിലെല്ലാം സ്ത്രീജനങ്ങളാണ് എന്നതൊരു ആശ്വാസം.

ശരിയ്ക്കും കാശി വിശ്വനാഥനെ സ്മരിച്ച നിമിഷം.......

ഇനി ഈ മഹാസാഗരത്തില് നിന്നും എങ്ങിനെ പുറത്തു കടക്കും എന്ന പരിഭ്രമം. എന്തായാലും അമ്മയെ തൊഴുവിപ്പിക്കേണ്ട ഉത്തരവാദിത്വം മാത്രം ചിന്തിച്ചാല്‍ മതി എന്ന് തീരുമാനിച്ചു. നിശ്ചലമായ ജനവരികളില്‍ അന്തമില്ലാതെ, സ്ഥലകാലബോധം നഷ്ടപ്പെട്ടവളെപ്പോലെ നില്‍ക്കവേ, മഹാദേവ സ്തുതികളും, കാവി-മഞ്ഞ വസ്ത്രധാരികളുടെ, വളണ്ടിയര്മാരുടെ, സ്നേഹപൂര്ണമായ ശാസനകളും അന്തരീക്ഷത്തില്‍ മുഴങ്ങുന്നതു ശ്രദ്ധിക്കാന്‍ തുടങ്ങി.. 'ഓം നമശ്ശിവായ എന്ന് ഉരുവിടുമ്പോള്‍ കുട്ടികള്‍ വീട്ടില്‍ എന്ത് ചെയ്യുകയാകും എന്ന ചിന്തയില്‍ നിന്നും മനസ്സിനെ തിരിച്ചു കൊണ്ടുവന്നു..........

ഏറെ നേരത്തിനു ശേഷം വരി ചെറുതായൊന്നു അനങ്ങി. അപ്പോളാണ്, പരിചയമുള്ള ലോഗ്യം കേട്ടത്. ആദ്യം വിശ്വസിക്കാനായില്ല, മലയാളത്തിലുള്ള വര്ത്തമാനം ! തൊട്ടടുത്ത വരിയില്‍ രാധേടത്തി, ചെങ്ങല്ലൂരെ മാധവേട്ടന്റെ ആത്തെമ്മാര് !! ഹാവൂ !!! ഇതില് പരം സന്തോഷിക്കാന്‍ വേറെ എന്ത് വേണം? പിന്നെ അവിടുന്നങ്ങോട്ട് മണിക്കൂറുകള്‍ പോയതറിഞ്ഞില്ല.....വിശ്വനാഥന്റെ തിരുമുമ്പില്‍ എത്തും വരെ ഞങ്ങള്‍ വര്ത്തമാനം തന്നെ. മലയാളം പറയാന്‍ ആളെ കിട്ടിയപ്പോള്‍, സമയവും നടന്ന ദൂരവും നീങ്ങുന്നത്‌ അറിഞ്ഞതേയില്ല. ഭാഷയുടെ മാസ്മരികതയോ, അതൊ മാനസിക നിലയോ? അപ്പുറവും, ഇപ്പുറവും നില്ക്കുന്നവര്‍ ഹിന്ദിയില്‍ വല്ലപ്പോഴും സംസാരിച്ചു. മണിക്കൂറുകള് നീണ്ട ഞങ്ങടെ സംഭാഷണ വിഷയം എന്തായിരുന്നു എന്നതിന് ഒരു പ്രസക്തിയും ഇല്ല. അമ്മയും നല്ല ഉത്സാഹത്തിലാണ്. ഈശ്വരാ, പരമശിവന് അറിഞ്ഞു ആശ്വസിപ്പിച്ചതു തന്നെ....

6 മണിയോടെ വിശ്വനാഥന്റെ മുന്നിലെത്തി. ദര്‍ശനം കഴിഞ്ഞപ്പോള്‍ വലിയൊരു ആശ്വാസം. അമ്മയെ തൊഴീപ്പിക്കാന്‍ പറ്റിയല്ലോ...

കൂട്ടത്തില്, അതിനു മുന്നത്തെ ശിവരാത്രി ഓര്‍ത്തു, അന്നേദിവസമാണ് അച്ഛനും അമ്മയും വാരണാസിയില്‍ വണ്ടിയിറങ്ങിയത്. മകനെ പ്രസവിക്കുന്നതിന്റെ ഒരു മാസം മുന്പ്. സന്ധ്യാനേരത്ത് ദശാശ്വമേധഘാട്ടില് പോയി. പറയത്തക്ക തിരക്കുണ്ടായിരുന്നില്ല. ആരതി കഴിഞ്ഞിരുന്നു. പലേ തരം ശിവഭക്തരുടെ വേഷവിധാനങ്ങളും, ശിവസ്മരണരീതിയും കണ്ടു നിന്നു.

ജടാധാരികള്‍,
ത്രുശൂലവും, കമണ്ഡലുവുമേന്തി പുലിത്തോല്‍ ഉടുത്തു നടക്കുന്നവര്‍, മേലാസകലം ഭസ്മം പൂശി കൌപീനം മാത്രം ധരിച്ചിരിക്കുന്നവര്, വിവസ്ത്രരായി ഭസ്മലേപനം ചെയ്തു നടക്കുന്നവര്,
ഭിക്ഷുക്കള്‍‍,
ഹര ഹര മഹാദേവ് എന്ന് ആക്രോശിക്കുന്നവര്,
മഹാദേവന്റെ പ്രസാദമാണ് എന്ന് വിശ്വസിച്ചു ഭാംഗ് കഴിച്ചു നടക്കുന്നവര്,........ .......ഈ ശിവലോകത്തില്‍ക്കൂടി, വിശ്വനാഥ ഗല്ലിയില്‍ക്കൂടി, ജനപ്രവാഹത്തില്‍ പെട്ടു ഒഴുകി ഒഴുകി, തിക്കിത്തിരക്കി ഒടുവില്‍ ഞങ്ങള്‍ 2 പേര്, 3 വയസ്സ് തികയാത്ത മകള്, അച്ഛന്, അമ്മ, എന്റെ വയറില്‍ സസുഖം ഇതെല്ലാം ശ്രദ്ധിച്ചു കിടന്നിരുന്ന മകന്‍-------- ‍-----ഏവരും സസുഖം വിശ്വനാഥ സന്നിധിയില്‍ എത്തി ദര്ശനം നടത്തി....

സമയമോ, ജനങ്ങളോ, ഗംഗയോ......ഏതിന്റെ ഒഴുക്കിനാണ് വേഗത എന്ന് സംശയിച്ച നിമിഷം !

എന്റെ കാശി വിശ്വനാഥാ, എന്തൊക്കെ രൂപത്തില് രക്ഷകനായി വന്നാണ് ഓരോ തവണയും സാമീപ്യം അറിയിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള വിവേകം ഇല്ലാതെ പോകുന്നല്ലോ !

ജയ്‌ ശങ്കര് ഭഗവാന് കീ !!!! ജയ്‌ ഭവാനീ.....
ശിവഭക്തര്ക്കെല്ലാം മഹാശിവരാത്രി നേരുന്നു......

ലോകാ സമസ്താ സുഖിനോ ഭവന്തു..........

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...