Monday, 15 February 2021

സ്പന്ദനങ്ങള്‍ - (തീയാട്ട് )

 സ്പന്ദനങ്ങള്‍

FemttbrSufpatiryS oe1ff5or,u 20nr1nssor6oemdS 
Shared with Only me
Only me
സ്പന്ദനങ്ങൾ::_ (തിരിച്ചറിവുകൾ)
നാൾക്കുനാൾ ചൂട് കൂടിക്കൊണ്ടെയിരിയ്ക്കുന്ന അന്തരീക്ഷത്തിനു കുളിരേകാൻ,സന്തോഷവും, ശാന്തിയും പകരാൻ, മനുഷ്യമനസ്സുകളെ
ഉൻമേഷപ്പെടുത്താൻ ഇതാ വന്നെത്തിയിരിയ്ക്കുന്നൂ വേല-പൂരങ്ങൾ.
നാളെ വൈരങ്കോട് ചെറിയതീയാട്ട്. വെള്ളിയാഴ്ചയാണ് വലിയ തീയാട്ട്.
ഈ ദേശത്തെയാകമാനം ജനങ്ങളുടെ പ്രധാന ഉത്സവം.
ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളുമാണ് ജനങ്ങളെ കെട്ടുറപ്പുള്ള സമൂഹജീവിയായി മാറ്റുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല. എന്നാൽ കാലത്തിന്റെ മാറ്റങ്ങൾ ആചാരനുഷ്ടാനങ്ങളിലും വന്നു ചേര്ന്നിരിയ്ക്കുന്നു. ഈ മാറ്റങ്ങൾ ഉൾക്കൊള്ളുകയല്ലാതെ പഴയ തലമുറയ്ക്ക് ഒന്നും ചെയ്യാനില്ല.
ഇന്നലെയായിരുന്നു തീയാട്ടുകൾക്കുള്ള മരം മുറി.
.അതിനു വേണ്ട വരിക്കപ്ലാവുകൾ വഴിപാടായി ഭക്തർ ദേവിയ്ക്ക് സമര്പ്പിയ്ക്കുന്നു. മരം മുറിയ്ക്കാനുള്ള അനുവാദം ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പ്രതിനിധിയാണ് കൊടുക്കുന്നത്.

കനലാട്ടമാണ് ദേവിയ്ക്കുള്ള പ്രധാന വഴിപാട്.
ഒരുതരത്തിൽ ആത്മസമർപ്പണം തന്നെ.
.
തീയാട്ട് എന്ന് കേൾക്കുമ്പോള്‍ത്തന്നെ പൂതന്റെയും, തിറയുടെയും രൂപമാണ് മനസ്സില് വരിക.
അമ്പും വില്ലും കയ്യിൽ പിടിച്ചു ഇടയ്ക്ക് അമ്പുകുലയ്ക്കുന്ന ശബ്ദമുണ്ടാക്കി,'പൂ ....'എന്നു് കൂവി വിളിയ്ക്കുന്ന മേലാസകലം കരിതേച്ചു ഓടിയോടി നടക്കുന്ന കാട്ടാളന്റെയും. .
ദേവീപ്രീതിയ്ക്കായി വഴിപാടായി വൈക്കോൽ പൂതവും, വൈക്കോൽ കാളകളും കെട്ടുക പതിവായിരുന്നു.
വലിയ തീയാട്ടുനാൾ വൈകുന്നേരം അതാതു പാരമ്പര്യ കുടുംബക്കാർ കാളയെ കെട്ടി ചുമലിലേറ്റി കൊടി ഉയര്‍ത്തിപ്പിടിച്ച് താള വാദ്യങ്ങളും പാട്ടുമായി വൈരങ്കോട്ടെ ഭഗവതിയുടെ മുന്നിലെത്തുന്നു.

ആഘോഷങ്ങൾ കഴിഞ്ഞു പ്രധാന വഴിപാടായ കനലാട്ടം കണ്ടു ദേവിയുടെ അനുഗ്രഹം വാങ്ങി ദേശക്കാർ മടങ്ങുന്നു. വീണ്ടും അടുത്ത തീയാട്ടിനുള്ള ഒരുക്കങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് .
കുടുംബ പാരമ്പര്യം നിലനിർത്താൻ പലരും കഷ്ടപ്പെടുകയാണ്. വാടകയ്ക്ക് ആളെകൊണ്ടുവന്നു പൂതൻ - തിറ കെട്ടിയാടേണ്ട സ്ഥിതിയിലാണ്. അതുകൊണ്ട് പഴയ പലേ മൂല്യങ്ങളും നഷ്ടപ്പെട്ടു പോകുന്നതായി പഴമക്കാർക്ക് തോന്നിപ്പോകുന്നു.
തട്ടകത്തെ ആളുകളെ ആധിവ്യാധികളിൽ നിന്നും രക്ഷിയ്ക്കുന്നവളാണ് ദേവി. ദേവിയുടെ പ്രതിനിധികളാണ്. പൂതനും തിറയും. തിറ മുറ്റത്ത് എത്തിയാല്‍ വിളക്ക് കത്തിച്ചു വെക്കുകയും നെല്ലും, അരിയും, വസ്ത്രവും ഭക്തിപൂർവ്വം കൊടുക്കുകയും ചെയ്തിരുന്നു. തിറ എറിഞ്ഞു പോകുന്ന നെല്ലും അരിയും വീട്ടുകാരെ വസൂരി പോലുള്ള രോഗങ്ങളിൽ നിന്നും രക്ഷിയ്ക്കുന്നു എന്ന ഒരു വിശ്വാസം അന്ന് നിലനിന്നിരുന്നു.

ഭക്തിയുടെ, വിശ്വാസത്തിന്റെ പരിവേഷം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്ന കാലമൊക്കെ ഇല്ലാതായിക്കഴിഞ്ഞു.
കാളവരവുകൾക്കാണ് ഇപ്പോൾ പ്രാധാന്യം. ലക്ഷങ്ങൾ ചെലവിട്ടു ആധുനിക സംവിധാനങ്ങളോക്കെയുള്ള കാളകളെ ഓരോ ദേശക്കാരും പ്രദർശിപ്പിയ്ക്കുന്നു മത്സരബുദ്ധിയോടെ തല കുലുക്കുകയും,ശബ്ദിക്കുകയുമൊക്കെ ചെയ്യുന്ന അലങ്കരിച്ച കാളകൾക്കാണ് ഇന്ന് പ്രാധാന്യം. തൃശൂർ പൂരവെടിക്കെട്ടിനെ വെല്ലാൻ ശ്രമിയ്ക്കുന്ന മരുന്നു പണികളും ജനത്തിന് ഹരമാകുന്നു.
സാധാരണ വരാറുള്ള (കഴിഞ്ഞ 13 വർഷങ്ങളായി) ദേശത്തെ പൂതനും തിറയും കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇങ്ങോട്ട് വന്നില്ല. പാടത്തിന്റെ അങ്ങേക്കരയിൽ നിന്നും കൊട്ടുകേട്ടപ്പോൾ ആശിച്ചു,,,,,,..... ഇങ്ങോട്ട് വന്നെങ്കിൽ........

മണിക്കൂര്‍ വെച്ച് വാടകയ്ക്ക് ആളെ കൊണ്ട് വരികയല്ലേ, അപ്പോള്‍ ചടങ്ങുകള്‍ മാത്രം.......

ദേവീ, കാത്തോളണേ !




സ്പന്ദനങ്ങള്‍
ഫെബ് 18, 2015 

വേല-പൂരങ്ങളുടെ കാലമായി.

ഇന്ന്, നാട്ടിലെ പ്രധാന ഇത്സവമായ വൈരംകോട് തീയാട്ട് ! 

നാൾക്കുനാൾ ചൂട് കൂടിക്കൊണ്ടെയിരിയ്ക്കുന്ന അന്തരീക്ഷത്തിനു കുളിരേകാൻ,സന്തോഷവും, ശാന്തിയും പകരാൻ, മനുഷ്യമനസ്സുകളെ

ഉൻമേഷപ്പെടുത്താൻ ഇതാ വന്നെത്തിയിരിയ്ക്കുന്നൂ വേല-പൂരങ്ങൾ.

വെള്ളിയാഴ്ച്ചയാണ് വലിയ തീയാട്ട്. ഞായറാഴ്ച്ചയായിരുന്നൂ മരം മുറി. ചൊവ്വാഴ്ച ചെറിയ തീയാട്ട്.  വെള്ളിയാഴ്ച്ച വലിയ തീയാട്ടും. നാട്ടിൽ ഉത്സവമാണ്. എല്ലാ വീടുകളിലും ബന്ധുമിത്രാദികളുടെ സമാഗമം.  
(വീണ്ടും  പോസ്റ്റ് ചെയ്യുകയാണ്....ക്ഷമിയ്ക്കുക! )

തീയാട്ട്  എന്ന് പറയുമ്പോള്‍ ആദ്യം  ഓര്‍മ്മ വരിക പൂതനും തിറയും തന്നെ. തട്ടകത്തെ ആളുകളെ ആധിവ്യാധികളിൽ നിന്നും രക്ഷിയ്ക്കുന്ന ദേവിയുടെ പ്രതിനിധികള്‍. വീടുവീടാന്തരം കയറിയിറങ്ങി ദേവിയുടെ അനുഗ്രഹം വാരിവിതറുന്ന  മനുഷ്യര്‍ക്കും, ദേവതമാർക്കും ഇടയിലുള്ളവരെന്നു വിശ്വസിയ്ക്കുന്ന അമാനുഷരൂപങ്ങൾ. അഥവാ, സന്ദേശവാഹകർ. 

തിറ കെട്ടുന്ന ആൾ ഏതാനും ദിവസം മുൻപ് മുതൽ വ്രതം അനുഷ്ടിച്ച ശേഷമാണ്  ഭഗവതിയുടെ കോലം തലയിൽ വെയ്ക്കുന്നത്.
കൂടാതെ നല്ല കലാശം ചവിട്ടാനും പഠിച്ചിരിയ്ക്കും.
കാല്‍ ചിലമ്പിന്റെ ശബ്ദം, അതിനു ചേര്‍ന്ന കൊട്ട്. അത് കേള്‍ക്കാന്‍  കാതോര്‍ത്തിരിന്നിരുന്ന ഒരു കാലം. കുട്ടികള്‍ ഏറ്റവും ആഹളാദിച്ചിരുന്ന കാലം. 
ഇടത്തെ കയ്യിലുള്ള പരിചയിൽ വലത്തെ കയ്യിലെ ഗദ കൊണ്ടു മുട്ടി പൂതൻ  കുട്ടികളെ മാടി വിളിക്കും. ആന്ഗ്യ ഭാഷയിൽ പൂതനോടു കുട്ടികളും  സംവാദിക്കും. പൂതനെക്കൊണ്ടു പരിചമേൽ തറ, പറ എന്നൊക്കെ എഴുതിക്കും. മുണ്ടു കൊടുത്തില്ലെങ്കിൽ കുട്ടികളെ പിടിച്ചു കൊണ്ടു പോകും എന്നു പൂതൻ പറയുമ്പോൾ ചെറിയ പേടി ഉണ്ടായിരുന്നു.
മുണ്ടു കിട്ടിയാൽ പൂതനും തിറയും നല്ല കലാശം ചവിട്ടും. തിറയെ ഭക്തി ബഹുമാനത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്‌. അതുകൊണ്ട്  നിലവിളക്ക് കത്തിച്ചാണ് വീടുകളില്‍ സ്വീകരിയ്ക്കുക.  പൂതനെന്നു പറയുമ്പോൾ തമാശയും ചങ്ങാത്തവുമുള്ള ഭാവമാണ്.  അരിയും, നെല്ലും കയ്യിലെടുത്തു മന്ത്രിച്ചു അത്  നമ്മുടെ നേരെ എറിയുംപോൾ ഒരു സംതൃപ്തി !!
ഒരു വർഷത്തേക്ക് വസൂരിദേവതയും മറ്റും അങ്ങോട്ട്‌ ഇനി തിരിഞ്ഞു നോക്കില്ല. ദേവിയുടെ സുരക്ഷാ വലയത്തിലാണ് നമ്മളൊക്കെ എന്ന ആശ്വാസം.
കുട്ടിക്കാളകളും, തിത്തേരിക്കുടകളും കൊടിതോരണങ്ങളും എല്ലാം ഓരോരോ ഗ്രാമങ്ങളുടെ മുഖമുദ്രയായിരുന്നു. അഭിമാനവും.
മേലാകെ കരിപൂശി കിരീടവും വെച്ചു കയ്യിൽ അമ്പും വില്ലുമായി കാട്ടാളനും, വേടനുമൊക്കെ വരും. ഇവർ അനങ്ങാതെ ഒരു സ്ഥലത്ത് നില്ക്കില്ലാ, നീട്ടി പൂ എന്ന് പൂക്കി ഓടിക്കൊണ്ടിരിയ്ക്കും. ചിലർ കറുപ്പിച്ച ദേഹത്ത്  വസൂരിക്കല കുത്തിയുണ്ടാക്കും  പേടി തോന്നും കണ്ടാൽ...
വസൂരിദേവതയെ പ്രീതിപ്പെടുത്തലാണല്ലോ തീയാട്ടിന്റെ മറ്റൊരു ഉദ്ദേശവും.
കനലാട്ടമാണ് ദേവിയ്ക്കുള്ള പ്രധാന വഴിപാട്.
ഒരുതരത്തിൽ ആത്മസമർപ്പണം തന്നെ..
വേല നാൾ, ഉച്ച് തിരിഞ്ഞ് അതാതു ദേശക്കാരും, പൂതനും, തിറയും, കാട്ടാളനും, തുണികളും, വൈക്കോലും വെച്ച് കെട്ടിയ ചെറിയ കാളയും,   , വൈക്കോൽ പൂതനും, നീളമുള്ള കോലിന്റെ അറ്റത്തു വർണ്ണത്തുണികൊണ്ടു കെട്ടിയുണ്ടാക്കിയ കൊടിയും, കൊട്ടും പാട്ടും മേളവുമൊക്കെയായി  തങ്ങളുടെ രക്ഷകയായ അമ്മയെ  ദര്ശിയ്ക്കാന്‍   സന്ധ്യയോടെ ക്ഷേത്ര പരിസരത്ത് എത്തിച്ചേരും. ഒരുവര്ഷം ഒരുക്കൂട്ടിവെച്ച സമ്പാദ്യം മല്ലുമുണ്ടിന്റെ കോന്തലയ്ക്കൽ കെട്ടിവെച്ചിരിയ്ക്കും. പിറ്റേന്നയ്ക്കു അത് ഉലക്ക, പായ, കത്തി, പൊരി, ആറാംനമ്പറ്, വർണ്ണപ്പകിട്ടുള്ള റബ്ബർ വളകള്‍, കുപ്പിവളകൾ,  ബലൂണുകള്‍ ആയി മാറിയിരിയ്ക്കും. 
അമ്മയുടെ  അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി, കനലാട്ടവും കണ്ട് ഉറക്കം തൂങ്ങുന്ന കണ്ണുകളോടെയാണ് തിരിച്ചു വരിക, എന്നാല്‍ ആ കണ്ണുകളില്‍   പ്രതീക്ഷയുടെ തിളക്കം കാണാം.  
അടുത്തവർഷത്തെ തീയാട്ടിനായി കാത്തിരിക്കൽ തുടങ്ങാനുള്ള ബദ്ധപ്പാടിലാണ് ഇനിയങ്ങോട്ട്.
പ്രപഞ്ചത്തിലെ ഓരോ അണുവിലും നിറഞ്ഞു നില്‍ക്കുന്ന ദേവതാ സങ്കൽപ്പം ഗ്രാമ ജീവിതത്തെ ലളിതവും, സമത്വ സുന്ദരവും, ആസ്വാദ്യവുമായി മാറ്റിയിരുന്ന വേലപൂരങ്ങള്‍. എന്തിനോ വേണ്ടിയുള്ള പ്രയാണത്തില്‍ ഇന്ന്  ഇതിന്റെയൊക്കെ തനിമ, സത്ത ചോര്‍ന്നു പോകുന്നുണ്ടോ ?  പോയകാലം കെട്ടുകഥകളായി മാറുമ്പോൾ ചെറിയ നൊമ്പരം എവിടെയോ അനുഭവപ്പെടുന്നുണ്ടോ ?. 
ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളുമാണ് ജനങ്ങളെ കെട്ടുറപ്പുള്ള സമൂഹജീവിയായി മാറ്റുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല.
ഭക്തിയുടെയും, വിശ്വാസത്തിന്റെയും, ഒരുമയുടെയും, കൂട്ടായ്മയുടെയുമൊക്കെ പ്രതീകമാണ് വേലകളും, തീയാട്ടുകളും. ഇത്തരം  ദേവതാ സങ്കല്‍പ്പങ്ങളും  അനുഷ്ഠാനങ്ങളുമൊക്കെ  നാട്ടിന്‍ പുറത്തെ സൌഹൃദങ്ങളെ ഊട്ടിയുറപ്പിച്ചിരുന്നു. 

എന്നാൽ കാലത്തിന്റെ മാറ്റങ്ങൾ ആചാരനുഷ്ടാനങ്ങളിലും ആഘോഷങ്ങളിലും രൂപഭാവങ്ങള്‍ വരുത്തുമ്പോള്‍ ജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നുണ്ടോ?


ഇന്ന് കാലം വരുത്തുന്ന മാറ്റങ്ങൾ.....സങ്കല്‍പ്പങ്ങളിലും, ആചാരങ്ങളിലും.........
പൂതനും , തിറയും കെട്ടുക  പ്രത്യേക സമുദായക്കാരുടെ അവകാശമായിരുന്നു  ഇപ്പോൾ കെട്ടാൻ ആളില്ലാതായപ്പോള്‍  ചടങ്ങുകള്‍ മുടങ്ങാതിരിയ്ക്കാന്‍  പരദേശികളെക്കൊണ്ട് കെട്ടി ആടിയ്ക്കുന്നു. ആര് ചെയ്യുന്നു എന്നതിനേക്കാള്‍ എങ്ങിനെ ചെയ്യുന്നു എന്നതാണല്ലോ പ്രധാനം.
ചന്ദനക്കാവ്, മാണിയങ്കാട്, ആതവനാട് തുടങ്ങിയ അയല്‍ ദേശങ്ങളില്‍   നിന്നുമുള്ള തിറ -പൂതൻ .....എല്ലാം കഥകളായി മാറി. ദേശത്തെ പൂതനും  കേട്ടുകഥയായി മാറി. ഇന്നിപ്പോൾ പേരിനൊരു പൂതനും തിറയും വന്നാല്‍ ആയി !!.  
ഈയിടെയായി മത്സരിച്ചാണ് ദേശക്കാർ കാളകളെ  പ്രദർശിപ്പിക്കുന്നത്‌. വെടിക്കെട്ടും മത്സരമാക്കുന്നു !!
കൊടിവരവ് എന്ന പേരു കാള വരവ് എന്നായിരിക്കുന്നൂ .
ചിങ്കാരി മേളത്തിന്റെ, ബാൻഡ് വാദ്യത്തിന്റെ അകമ്പടിയിൽ, പോലീസിന്റെ സാന്നിദ്ധ്യത്തിൽ, അലങ്കരിച്ച, മിന്നിത്തിളങ്ങുന്ന വാഹനത്തിൽ, ആധുനിക സാങ്കേതിക വിദ്യകളാല്‍  ജീവൻ തുടിയ്ക്കുന്ന കാളകളെ എതിരേറ്റു കൊണ്ട് കൊടികളും, കൊട്ടും പാട്ടുമായി ദേശക്കാര്‍ അമ്മയെക്കാണാൻ പോകുന്ന ദൃശ്യം  വീട്ടിൽ ടീറ്വിയ്ക്കു മുന്നിലിരുന്നു കണ്ടു ആസ്വദിയ്ക്കാം. 
വൈരങ്കോട്ടേക്കുള്ള " വരവ് " അതോ, പോക്കോ ?  

വൈരങ്കോട്ടെ ഭഗവതീ തുണക്കണേ, എല്ലാവരേയും ........

.

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...