Friday, 19 March 2021

spiritual-ആത്മതീർത്ഥം 1 to ൧൩

സ്പന്ദനങ്ങള്‍ ___ 
നവംബര്‍, 20,2015 

ആത്മതീര്‍ത്ഥം :

 ശങ്കര ദേശിക മേ ശരണം
ശ്രീ ശങ്കരാചാര്യരുടെ ജീവിതവും, ഉപദേശങ്ങളും ഉള്‍ക്കൊള്ളുന്ന ആനന്ദയോഗി രചിച്ച ഗ്രന്ഥത്തിനെ, ഒരു സ്വതന്ത്ര വേദാന്തകൃതിയായി രമണ ചരണതീര്‍ത്ഥരായ ശ്രീ നൊച്ചുര്‍ വെങ്കടരാമന്‍ നമുക്കായി 61 സോപാനങ്ങളായി  അവതരിപ്പിച്ചിരിയ്ക്കുന്ന പരിപാവനമായ ഒരു കൃതിയാണ് ആത്മതീർത്ഥം.
 പാലക്കാട് നൊച്ചൂര്‍ഗ്രാമത്തില്‍ ജനിച്ച ശ്രീ വെങ്കിട്ടരാമന്‍  വളരെ ചെറുപ്രായത്തില്‍ത്തന്നെ വേദാന്തജ്ഞാനിയായിരുന്നു. 

ഒന്നാമത്തെ'സോപാന'ത്തില്‍,

ആത്മജ്ഞാനമാകുന്ന അമൃത് വേദമാകുന്ന പാലാഴി കടഞ്ഞു എടുക്കേണ്ടതാണ് എന്നു പറഞ്ഞു തുടങ്ങുന്നു.
അതിനായി ആദ്യം ആത്മാവിനെ അറിയണം. മനുഷ്യര്‍ മിക്കവരും താന്‍ ആരാണെന്ന് അറിയാന്‍ ശ്രമിയ്ക്കാത്തവരാണ്. മനുഷ്യജന്മത്തിന്റെ ലക്‌ഷ്യം തന്നെ ആത്മജ്ഞാനം സമ്പാദിയ്ക്കലാണ്. ബാഹ്യമായ അറിവുകള്‍ കൊണ്ട് ഒരു ഗുണവും ലഭിക്കുകയില്ല.
ആത്മാവിനെ അറിയണമെങ്കില്‍ അന്തര്‍മുഖനാകണം.
ആത്മവിദ്യയെ ഉപദേശിച്ച്, അജ്ഞാനികളായവരെ രക്ഷപ്പെടുത്താനായി വടവൃക്ഷച്ചുവട്ടില്‍ മൌനത്തില്‍ വര്‍ത്തിച്ചിരുന്ന ഭഗവാന്‍ ദക്ഷിണാമൂര്‍ത്തി, ശങ്കരാചാര്യരൂപത്തില്‍ ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നു.
ശം കരോതി ഇതി ശങ്കര:
ശം = ജ്ഞാനം. ജ്ഞാനം നല്‍കുന്ന ആചാര്യന്‍ ശങ്കരന്‍ തന്നെ.
'ശം' എന്നാല്‍ സുഖം, ശാന്തി, ആനന്ദം. 'ജ്ഞാനം' കൊണ്ട്മാത്രം കിട്ടാവുന്നതാണത്.
ഇന്ദ്രിയവിഷയങ്ങളില്‍ വൈരാഗ്യം വരണമെങ്കില്‍ ഭക്തിയുണ്ടാകണം.
ഭാഗവല്‍ക്കഥ, ഭാഗവതകഥ, മഹാപുരുഷന്മാരുടെ സാധനാചരിത്രശ്രവണം എന്നിവയൊക്കെ ഭക്തിയുണ്ടാക്കാന്‍ സഹായിയ്ക്കുന്നു.
ആചാര്യന്‍ മഹാജ്ഞാനിയും, ഭാഗവതനും, മഹാപുരുഷനും, ഭഗവാനും എല്ലാമെല്ലാമാണ്.
ശാന്തിയുടെ ശീതള തീര്‍ത്ഥത്തില്‍, ശങ്കരസരിത് ആയ ഈ ഗംഗയില്‍, നമുക്ക് സ്നാനം ചെയ്യാം. അത് നമ്മുടെചിത്തം ശുദ്ധിയുള്ളതാക്കിത്തീര്‍ക്കട്ടെ!
'ശങ്കര ദേശിക മേ ശരണം'

ആത്മതീര്‍ത്ഥം-ശ്രീ നൊച്ചുര്‍ വെങ്കടരാമന്‍-2

രണ്ടാമത്തെ സോപാനത്തില്‍, വേദദര്‍ശനം, ഭാരതം,വൈദികമതം, അവൈദിക മതങ്ങള്‍ എന്നീവിഷയങ്ങളാണ് അവതരിപ്പിയ്ക്കുന്നത്.
സനാതനമായ ജീവിതശൈലിയാണ്, ഹിന്ദുമതം അഥവാ വൈദികമതം തുടര്‍ന്നുപോന്നിരുന്നത്. ഹിന്ദുമതം എന്നത് ആരാലും നാമകരണം ചെയ്യപ്പെടാത്ത ജീവിതശൈലിയാണ്. ലോകാ:സമസ്താ: സുഖിനോ: ഭവന്തു: എന്നതാണ് സ്‍നാതന ധര്‍മ്മത്തിന്റെ അടിത്തറയായിട്ടുള്ള ഹൃദയം.
വേദം പ്രചരിപ്പിയ്ക്കുന്ന പ്രകാശഭൂമിയാണ് ,'ആര്യാവര്‍ത്തം' അഥവാ 'അജനാഭവര്‍ഷം' എന്നറിയപ്പെട്ടിരുന്ന ഭാരതഭൂമി. 'ഭാ:' എന്നാല്‍ പ്രകാശം, വേദം എന്നൊക്കെ അര്‍ത്ഥം ഉണ്ട്. പ്രശാന്തമായ തപോഭൂമിയാണ് നമുക്കുള്ളത്. ആര്യന്മാരായ അഥവാ ശ്രേഷ്ഠന്‍മാരായ ഋഷി പരമ്പരയില്‍പ്പെടുന്നവരാണ് ഇവിടെ ജന്മമെടുത്തവര്‍.
ഈ പുണ്യഭൂമിയില്‍ പഞ്ചഭൂതങ്ങളെയും,ഔഷധി വനസ്പതികളെയും ആരാധിച്ചുപോന്നു. വേദം എന്നാല്‍ അറിവ്. അത് ഈശ്വരന്റെ പ്രാണഗതിയാണ്. ശരീരത്തിന് കര്‍മ്മാനുഷ്ടാനവും, മനസ്സിന് ഉപാസനയും,ആത്മാവിനെ അറിയാനുള്ള ജ്ഞാനവും ചേര്‍ന്ന സമഗ്രമായ അറിവാണ് വേദം. (ജ്ഞാനാദേവ തു കൈവല്യം-ജ്ഞാനം കൊണ്ടു മാത്രമേ കൈവല്യമുള്ളു)
ഇതെല്ലാം തള്ളിക്കളഞ്ഞ ഒരുകൂട്ടര്‍, ജനങ്ങളെ ഭരിക്കാന്‍ തുടങ്ങിയ കാലത്താണ് വേദബാഹ്യ ധര്‍മ്മങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ശാന്തിയുടെയും, നിര്‍വാണത്തിന്റെയും പ്രചാരകരായ ബുദ്ധനും, തുടര്‍ന്നു മഹാവീരനും ജനങ്ങളെ സ്വാധീനിച്ചതു. ബുദ്ധമതം സ്വീകരിച്ചു ഭിക്ഷുക്കളായി നിരവധിപേര്‍ വീടുവിട്ടിറങ്ങി. കാലക്രമേണ ബുദ്ധന്റെയും, മഹാവീരന്റെയും അതി വിശിഷ്ടമായ ധര്‍മ്മോപദേശങ്ങള്‍ മറന്നവര്‍,സന്മാര്‍ഗ്ഗനിഷ്ഠ മറന്നവര്‍ അവൈദികസമ്പ്രദായം പോഷിപ്പിയ്ക്കുകയും, സനാതന ധര്‍മ്മത്തെ തള്ളിപ്പറയുകയും ചെയ്തു. അന്ധവിശ്വാസങ്ങളും, ഭീഭത്സമായ ഉപാസനകളും അവര്‍ ചെയ്തുപോന്നു.
ധര്മ്മച്യുതി വന്ന ഈ സന്ദര്‍ഭത്തിലാണ് ദക്ഷിണ ഭാരതത്തില്‍ ശങ്കരഭഗവതാവിര്‍ഭാവം.


ശങ്കര ദേശിക മേ ശരണം!-3
തലക്കാവേരിയില്‍നിന്നും ഉത്ഭവിയ്ക്കുന്ന കാവേരി, പയസ്വിനി, താമ്രപര്‍ണ്ണി, പ്രതീചീ നദികളായ നിള,പമ്പ,പൂര്‍ണ്ണാ എന്നിവയിലെ ജലത്തിന് ജനങ്ങളില്‍ ആദ്ധ്യാത്മസ്ഫൂര്‍ത്തി ഉദ്ദീപനം ചെയ്യാനുള്ള ശക്തിയുണ്ടെന്നു പുരാണങ്ങളില്‍പറയുന്നു.
വേദം, തന്ത്രം,ആയുര്‍വേദം എന്നിവയിലെല്ലാം വളരെ പുഷ്ടിപ്പെട്ടു കിടന്നിരുന്ന ഈ പ്രദേശത്തെ ആചാരങ്ങളും മറ്റും മറ്റുദേശങ്ങളിലെതിനേക്കാള്‍ വ്യത്യസ്തമാണെന്ന് ചരിത്രത്തില്‍ കാണാം.
ഭഗവത്സാന്നിദ്ധ്യത്താല്‍ പെരിയാര്‍, 'പൂര്‍ണ്ണ' യായത്‌ ഇവിടെയാണ്, ശിവന്റെസ്ഥാനമായ ആലുവായ്ക്കടുത്തുള്ള (ആലവായന്‍=വിഷം ഭക്ഷിച്ചവന്‍) ഒരുചെറിയഗ്രാമം. ക്ഷേത്രത്തില്‍ ഭഗവാന്റെ പാദസ്പര്‍ശം ഏറ്റതിനാല്‍ 'കാലടി'യായിത്തീര്‍ന്ന വേദാദ്ധ്യയനരതരായ അഗ്നിഹോത്രികളും, ഈശ്വരാരാധനാതല്പരരുമായ ബ്രാഹ്മണര്‍ വസിച്ചിരുന്ന ഗ്രാമം. ഇവരുടെ ഇടയില്‍,
'കുലപതി' എന്നും, 'മഹാശാലന്‍' എന്നും വിശേഷിക്കപ്പെട്ടിരുന്ന (വേദ പാഠശാലകളുടെ ആചാര്യന്‍) യാജ്ഞികബ്രാഹ്മണനായിരുന്നു, വിദ്യാധിരാജന്‍.
അദ്ദേഹത്തിന്‍റെ ഏകപുത്രനായിരുന്നു, ശിവഗുരു.
വിദ്യാനിഷ്ഠ്നും,തപോനിഷ്ഠനുമായ ശിവഗുരു ഗാര്‍ഹസ്ഥ്യത്തില്‍ താല്‍പര്യമില്ലാതെ ഏറെക്കാലം ഗുരുകുലത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. അച്ഛനുമമ്മയും മകനെ തിരിച്ചു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ശിവഗുരു ആരുമറിയാതെ പാഠശാല വിട്ടുപോയി. പക്ഷേ, സ്വപ്നത്തില്‍ അഗസ്ത്യമുനിയെ കാണുകയും, ഉടനെ മടങ്ങിപ്പോയി സമാവര്‍ത്തനം ചെയ്തു മനസ്സിനിണങ്ങിയ സ്ത്രീയെ വിവാഹം ചെയ്യാന്‍ ഉപദേശിക്കുകയും ചെയ്തു. സാക്ഷാല്‍ പരമശിവന്‍ അങ്ങയുടെ ഗൃഹത്തില്‍ ആവിര്‍ഭവിയ്ക്കും എന്നും അരുളി.
സ്വപ്നമല്ല, ആ ദര്‍ശനം എന്നറിഞ്ഞ ശിവഗുരു ഉടനെത്തന്നെ പാഠശാലയിലേയ്ക്കു തിരിച്ചു പോയി.
ശങ്കര ദേശിക മേ ശരണം.

ആത്മതീര്‍ത്ഥം :_ നാലാംസോപാനം.
വേദം കാട്ടിയവഴികള്‍, ദിവ്യഗാര്‍ഹസ് ഥ്യം എന്നീ വിഷയങ്ങളാണ്ചര്‍ച്ചയില്‍.
വേദം 2 വിധം ധര്മ്മങ്ങളെെപ്പറ്റിപറയുന്നു. പ്രവൃത്തിലക്ഷണവും,നിവൃത്തി ലക്ഷണവും.
'യാതൊന്നാണോ സകലപ്രാണികള്‍ക്കും ലൌകിക ജീവിതത്തില്‍ ക്ഷേമം നല്‍കുകയും പാരമാര്ത്ഥികമായ സത്യത്തെ ബോധിപ്പിച്ചു ശാന്തി നല്‍കുകയും ചെയ്യുന്നത്, അതാണ്‌ ധര്‍മ്മം.' -ആചാര്യര്‍, ഭഗവദ് ഗീതാഭാഷ്യം.
"സര്‍വേഷാമാശ്രമാണാം ഹി ഗാര്‍ഹസ്ഥ്യം ശ്രേഷ്ഠ മുച്യതേ"
ബ്രഹ്മചാരിയും, വാനപ്രസ്ഥനും, സന്യാസിയും ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിയ്ക്കുന്നതിനാല്‍ ത്യാഗപൂര്‍ണ്ണവും, സേവാരതവുമായ ഗൃഹസ്ഥാശ്രമം ശ്രേഷ്ഠം തന്നെ. പവിത്രമായ ഗാര്‍ഹാസ്ഥ്യം ഭോഗവാഞ്ഛ നിവര്ത്തിപ്പിക്കാനുള്ള ചികിത്സാകേന്ദ്രമാണ്‌.
ബ്രാഹ്മണന്റെ ശരീരം വിഷയഭോഗങ്ങള്‍ക്കുള്ളതല്ല. ക്ലിഷ്ടമായ തപസ്സോടുകൂടിയതാകണമെന്നു വേദവും .ധര്‍മ്മശാസ്ത്രങ്ങളും പറയുന്നു. ഉന്നതാദര്‍ശങ്ങള്‍ അനുസരിച്ച് ജീവിയ്ക്കുന്നവനാണ് ബ്രാഹ്മണന്‍.
'ബ്രഹ്മ ജാനാതി ഇതി ബ്രാഹ്മണ:'
ജ്ഞാനി തന്നെയാണ് ബ്രാഹ്മണന്‍.
ശിവഗുരു,ആര്യാദേവിയെ പരിണയിച്ച ശേഷം നിഷ്ടയോടെ ഗൃഹസ്ഥാശ്രമം നടത്തിപ്പോന്നു.
ഒരു വ്രുദ്ധ വൈദിക ബ്രാഹ്മണന്റെ ദര്‍ശനവും, അനുഗ്രഹവും അദ്ദേഹത്തിന് ഒരുനാള്‍ ലഭിച്ചു. ചെമ്പിച്ച കുടുമയും, ഹ്രസ്വശരീരവും,കറുത്ത വര്‍ണവുമുള്ള ദണ്ഡധാരിയുമായുള്ള, കൃഷ്ണമൃഗത്തിന്റെ തോലുടുത്ത ആ താപസി മറ്റാരുമായിരുന്നില്ല, കവിശ്രേഷ്ഠനായ പരാശരപുത്രനായിരുന്നു.
ശിവഗുരു വ്യാസന്റെ രൂപം വൈശംപായന്‍ മഹാഭാരതത്തില്‍ വര്‍ണ്ണിക്കുന്നശ്ലോകം ഹൃദയത്തില്‍ ധ്യാനിച്ചു.
ശങ്കര ദേശിക മേ ശരണം

ആത്മതീര്‍ത്ഥം :_ അഞ്ചാം സോപാനം
അഞ്ചാം സോപാനത്തിലെ വിഷയം ഋഷഭാചലം, ദിവ്യ അവതാരം എന്നിവയാണ്.
അന്നുരാത്രി ഉറങ്ങുമ്പോള്‍ ശ്രീരുദ്രത്തിലെ 2 നാമങ്ങള്‍ ശിവഗുരു ഉള്ളില്‍ ധ്വനിച്ചുകൊണ്ടെയിരുന്നു.
'നമ :കപര്‍ദ്ദിനേ ച വ്യുപ്ത കേശായ ച
'ജടാധാരിയ്ക്ക് നമസ്കാരം,മുണ്ഡനം ചെയ്തവനും നമസ്ക്കാരം'.
ഈ രണ്ടു രൂപങ്ങളും തേജോമയമായ ഒരു ലിന്ഗത്തില്‍ ലയിക്കുന്നതായി അദ്ദേഹത്തിനു ദര്‍ശനം കിട്ടി. 'ഋ ഷഭാചലം' എന്ന ആകാശവാണിയും കൂട്ടത്തില്‍ കേട്ടു. പിറ്റേന്ന് അദ്ദേഹം അടുത്തുള്ള ശിവക്ഷേത്രം അന്വേഷിച്ചിറങ്ങി. പൂര്‍ണ്ണയെ കടന്നു കുറച്ചുപോയാല്‍ 'ഋഷഭാചലം' എന്നാ കുന്നുണ്ടെന്നും അവിടെ ലിംഗരൂപിയായ ശിവന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നും അറിഞ്ഞു.
അങ്ങിനെ തൃശ്ശിവപേരൂര്രിലെത്തി, ശിവഗുരു വടക്കുംനാഥനില്‍ ഭജനമിരുന്നു.
ഒരുനാള്‍ സ്വപ്നത്തില്‍ ഒരു ബ്രാഹ്മണനെ ദര്‍ശിച്ചു. അദ്ദേഹം, സര്‍വജ്ഞനും എന്നാല്‍ അല്പായുസ്സുമായ ഒരു പുത്രന്‍ വേണോ അതോ ദീര്‍ഘയുസ്സുള്ള മന്ദബുദ്ധികളും, വിപരീതസ്വഭാവമുള്ള ധാരാളം പുത്രരെ വേണോ എന്ന് ചോദിച്ചു.
'ഹേ ഭഗവന്‍! എനിയ്ക്ക് ബഹുഗുണനായ സര്‍വജ്ഞനെ നല്‍കൂ' എന്ന് ശിവഗുരു മറുപടി പറഞ്ഞു.
അങ്ങിനെ മേടമാസത്തിലെ (വൈശാഖം) ശുക്ലപക്ഷത്തിലെ പഞ്ചമിയും, പുനര്‍വസു നക്ഷത്രവും കൂടിയ കര്‍ക്കിടക ലഗ്നത്തില്‍ അഭിജിത്ത് മുഹൂര്‍ത്തത്തില്‍ ആ ദിവ്യ ശിശു ജനിച്ചു.
നമ: ശങ്കരായ ച:എന്ന മന്ത്ര സന്ദര്‍ഭത്തില്‍ ശിവഗുരു ജനന വാര്‍ത്തയറിഞ്ഞു.
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ പ്രണേതാരം ശിവതോസ്മി സദാശിവം.
ആത്മതീര്ത്ഥം:_ ആറാം സോപാനം.
ആറാം സോപാനത്തില്‍, ആചാര്യന്റെ ബാല്യകാലം,ബ്രഹ്മോപദേശവും ഗുരുകുലവാസവും, കാരുണ്യത്തിന്റെ കനകധാരയും ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു.
വെളിച്ചത്തില്‍ നോക്കുമ്പോള്‍ കയറാണ്, പാമ്പല്ല എന്ന് മനസ്സിലാക്കുന്നപോലെ സുസ്പഷ്ടമായ ജീവിത സത്യം വരണമെങ്കില്‍ ആത്മജ്ഞാനം ഉണ്ടായേ തീരൂ.
ശിവഗുരു ദമ്പതികള്‍ക്ക് കുഞ്ഞു പിറന്ന ശേഷം 7 ദിവ്യ സ്ത്രീകള്‍ വന്നു മുലയൂട്ടിയതായി പറയപ്പെടുന്നു. ജാതകര്‍മ്മങ്ങള്‍ തുടങ്ങി എല്ലാ ക്രിയകളും
,ചൌളവും കുടുമ വെക്കാനുള്ള സംസ്ക്കാരവും ചെയ്തു.
സാധാരണ ഏഴാം വയസ്സിലാണ് ഉപനയനം ചെയ്യുക. എന്നാല്‍ ശങ്കരനെ 5-ആം വയസ്സില്‍ത്തന്നെ ശിവഗുരു ഉപനയനം കഴിപ്പിയ്ക്കണമെന്നു ആഗ്രഹിയ്ച്ചു. ബ്രഹ്മവര്ച്ചസ്സു വര്ദ്ധിക്കുമെന്ന പ്രത്യേക വിധിയുള്ളതുകൊണ്ടാണ് ശിവഗുരു അങ്ങിനെ തീരുമാനിച്ചത്. അങ്ങിനെ, ശിവഗുരു മകനെ അടുത്തു വിളിച്ചു
പറഞ്ഞു, 'ശങ്കരാ, ഉപനയനം ചെയ്യിച്ചു നിന്നെ ദ്വിജന്മാവാക്കാന്‍ ആഗ്രഹിയ്ക്കുന്നു. ' ഉപ' എന്നാല്‍ സമീപം എന്നും, 'നയനം' എന്നാല്‍ കൊണ്ടുപോവുക എന്നുമാണ് അര്‍ത്ഥം. നീ ഗുരുവിന്റെ അടുക്കല്‍ പോയി വേദം പഠിയ്ക്കണം.'
ഉണ്ണി:_ അഛാ, ഉപനയനം എന്നാല്‍ മറ്റൊരു കണ്ണ് എന്നും അര്‍ത്ഥ മില്ലേ?
ശി.ഗു :- ഉവ്വ്, അതെന്താണ് ഉണ്ണീ?
ശ:_ ഈ 2 കണ്ണുകള്‍ ബഹിര്മുഖങ്ങളാണ്‌. ശരീരത്തിലെ ഈ കണ്ണുകള്‍ ലോകത്തിനെ കാണിച്ചു തരുന്നു. ഉപനിഷത്താകുന്ന കണ്ണുകള്‍ ആത്മാവിനെ കാണിച്ചു തരുന്നു. ലൌകിക കണ്ണുകള്‍ക്ക് സൂര്യന്‍ വെളിച്ചം നല്‍കുമ്പോള്‍, ഔപനിഷദമായ കണ്ണിനു വെളിച്ചം ഗുരു നല്‍കുന്നു. ആ കണ്ണ്, ജാഗ്രത്തിലും,സ്വപ്നത്തിലും, സുഷുപ്തിയിലും ജ്വലിയ്ക്കുന്ന പ്രജ്ഞാ നേത്രമാണ്. 3 അവസ്ഥകളിലും മാറാതിരിയക്കുന്നതിനാല്‍ 'സൂത്രം' എന്നു അതിനു പേര്.ആ സൂത്രമല്ലേ, ചരടുകള്‍ കൂട്ടിക്കെട്ടിയ ഈ ബ്രഹ്മസൂത്രം?(പൂണൂല്‍)
വെറും 5 വയസ്സുള്ള ഉണ്ണി ഇങ്ങിനെ പറഞ്ഞപ്പോള്‍ ശിവഗുരു ആശ്ചര്യ സ്തബ്ധനായി നിന്നുപോയി. അച്ഛന്‍ ഇത് വായിച്ചു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് കേട്ടാണ് താന്‍ ഗ്രഹിച്ചതെന്നു ശങ്കരന്‍ മറുപടി പറഞ്ഞു.
അതിനുശേഷം ശിവഗുരു കൂടുതല്‍ ധ്യാന നിഷ്ടനാവുകയും, ശങ്കരനോടു ഗുരുവിനോടുള്ള ആദരവ് കാണിയ്ക്കാനും തുടങ്ങി.......(തുടരും
ആത്മതീര്‍ത്ഥം :_ ആറാം സോപാനം-(2)
ശങ്കരന്റെ ഉപനയനത്തിനു മുന്‍പുതന്നെ ശിവഗുരു ശരീരം വിട്ടു ഭഗവല്ലീനനായിത്തീര്‍ന്നു.
ബന്ധുക്കള്‍ ശങ്കരനെ ഉപനയിച്ചു ഗുരുകുലത്തില്‍ എത്തിച്ചു. അവിടെ നിയമമനുസരിച്ച് പഠിതാക്കള്‍ രാവിലെയും വൈകുന്നേരവും ഭിക്ഷയാചിച്ച് ഗുരുവിനു നിവേദിയ്ക്കണം. ഓരോ ഗൃഹത്തിന്റെയും പടിയ്ക്കല്‍ ചെന്ന് "ഭവതി ഭിക്ഷാം ദേഹി" എന്ന് ബ്രഹ്മചാരികള്‍ പറയുമ്പോള്‍ വീട്ടമ്മമാര്‍ ഭക്തി പുരസ്സരം വിശപ്പ്‌ മാറ്റാനുള്ള ഭിക്ഷ നല്‍കും.

ഒരിക്കല്‍ ഒരു 'കപോതി' ബ്രാഹ്മണന്റെ (വയലില്‍ കൊയ്ത്തു കഴിഞ്ഞു കിളികളും, എലികളും തിന്നു ബാക്കിയുള്ളത് പെറുക്കിയെടുത്തു ഭക്ഷിയ്ക്കുന്നവരാണ് കപോതികള്‍) ഗൃഹത്തിന് മുന്നില്‍ ശങ്കരന്‍ എത്തി. 'ഭവതി ഭിക്ഷാം ദേഹി', അംബാ ഭിക്ഷാം ദേഹി' എന്ന മധുരമായ ശബ്ദം കേട്ടപ്പോള്‍ കുചേല പത്നിയെപ്പോലെയുള്ള, വിശപ്പ്‌ കൊണ്ട് കൃശയായ ഗൃഹനായികയുറെ ഹൃദയം നൊന്തു.അടുക്കലയില്‍ചെന്നു സകല പാത്രങ്ങളും പരതി. ഒടുവില്‍, ഉപ്പിലിട്ട ഒരു നെല്ലിക്ക കിട്ടിയത് ഉണ്ണിയുടെ പാത്രത്തില്‍ ഇട്ടു.

7-ആം സോപാനം ----
ബഹിരടേദ്യഥാ നൈവ മാനസം 
സംയമീശ്വര സംയമം  കുരു

ഈ അദ്ധ്യായത്തില്‍ രാജാവായ രാജശേഖരനുമായുള്ള സംവാദം, പൂര്‍ണ്ണാ നദിയെ സ്വഗൃഹത്തിന്നടുത്തുകൂടി അമ്മയ്ക്കുവേണ്ടി ഒഴുക്കുകയും, സ്തുതിക്കുകയുമാണ് പ്രതിപാദനം.

എട്ടാം വയസ്സില്‍, മൂന്നു വര്‍ഷക്കാലത്തെ ഗുരുകുലപഠനം മുഴുവനാക്കി, സമാവര്‍ത്തനവും കഴിച്ച് ശങ്കരന്‍ ഇല്ലത്തെയ്ക്ക് മടങ്ങി. 
ഒരുനാള്‍, രാജാവായ രാജശേഖരന്‍ തന്‍റെ 3 നാടകകൃതികള്‍ കേള്‍പ്പിയ്ക്കാനും ശാസ്ത്ര ധര്‍മ്മ ചര്‍ച്ചകള്‍ നടത്താനുമായി ബാലയോഗിയായ  ശങ്കരന്‍റെ അടുത്തെത്തി.   ധാരാളം ഭൂസ്വത്തും മറ്റു സമ്പത്തുക്കളും രാജാവ് ശങ്കരന് സമര്‍പ്പിച്ചുവെങ്കിലും ബ്രാഹ്മണനായ തനിക്കു ഇതൊന്നും സ്വീകരിക്കാന്‍ പാടില്ലെന്ന് ശങ്കരന്‍ ആദരപൂര്‍വ്വം അറിയിച്ചു. ആ ദാനം നിഷേധിച്ചു.  രാജാവിനോട്, സമ്പത്ത് കൊണ്ട് ആധിവ്യാധി, ഉദ്വേഗം, മദം, കലി എന്നിവ ഉണ്ടാകുമെന്നും ദാനം ചെയ്യാനായി  സമ്പത്ത് ചേര്‍ത്തുവെയ്ക്കുന്നവന്‍ മഹാ വിഡ്ഢിയാണെന്നും, ധനം ചേര്‍ത്തുവെയ്ക്കരുത് ദാനം ചെയ്തു ഭാരം കുറയ്ക്കണമെന്നും പറഞ്ഞു.
രാജാവ് വിസ്മയപ്പെട്ടുപോയി. .ആ ബാലന്‍റെ വാക്കുകള്‍ ബഹുമാനിച്ചു നമസ്ക്കരിക്കുകയും, സന്തോഷപൂര്‍വ്വം മടങ്ങുകയും ചെയ്തു. 
ഭര്‍ത്താവിന്റെ ദേഹവിയോഗത്തിനുശേഷം ആര്യാംബ താപസജീവിതം അനുഷ്ഠിച്ചു പോന്നു. പ്രഭാതത്തില്‍ ഏറെ ദൂരം നടന്നു നദിയില്‍ കുളിച്ചു വിഷ്ണുമന്ദിരം സന്ദര്‍ശിക്കുക പതിവായിരുന്നു. ശങ്കരനെ മകനായിത്തന്നു അനുഗ്രഹിച്ച പരമേശ്വരനെ വന്ദിയ്ക്കണമെന്നു ആര്യാംബ ആഗ്രഹിച്ചു. ഒരുനാള്‍ സ്നാനം ചെയ്തുപോരുമ്പോള്‍ കുറച്ചകലെയായി ഒരു വെള്ളമാന്‍ തുള്ളിക്കളിയ്ക്കുന്നത് കണ്ടു. അടുത്തേയ്ക്ക് ചെന്നപ്പോള്‍ മാന്‍ അപ്രത്യക്ഷനായി. അത്ഭുതമെന്നു പറയട്ടെ, മാന്‍ തുള്ളിക്കളിച്ചിരുന്ന സ്ഥാനത്ത് ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടതായി കണ്ടു. തന്‍റെ ആഗ്രഹം അറിഞ്ഞ് പരമശിവന്‍ പ്രത്യക്ഷപ്പെട്ടതാണെന്ന് ആ അമ്മ മനസ്സിലാക്കി. ആ പുണ്യ സ്ഥാനത്തു അവര്‍ നമസ്ക്കരിച്ചു. പരമേശ്വരനെ സ്തുതിച്ചു. നിത്യേന ഈ പുണ്യ സ്ഥാനത്തു ആര്യാംബ ദര്‍ശനം നടത്തിപ്പോന്നു. 
'തിരുവെള്ളൈ മാന്‍ തുള്ളി' എന്ന പേരില്‍ പില്‍ക്കാലത്ത് കാലടിയ്ക്കടുത്തുള്ള ഈ പുണ്യപ്രദേശം അറിയപ്പെട്ടു.
ഒരു ദ്വാദശി നാളില്‍, സ്നാനത്തിനും, ക്ഷേത്ര ദര്‍ശനത്തിനുമായിപ്പോയ അമ്മ നേരത്തിനു തിരിച്ചു വരാതിരിക്കുന്നതു കണ്ടു ശങ്കരന്‍ തിരഞ്ഞു പോയി. വഴിയില്‍ അവശയായി മയങ്ങിക്കിടക്കുന്ന അമ്മയെ ശങ്കരന്‍ കാണുകയും ഇല്ലത്തേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. 
'ഇനി മുതല്‍ അമ്മ ഇങ്ങിനെ കഷ്ടപ്പെടരുത്. ഞാന്‍ നദിയെ അമ്മയുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടു വരും' എന്ന് ശങ്കരന്‍ അമ്മയോട് പറഞ്ഞു. ഉണ്ണി പറഞ്ഞതിന്റെ പൊരുള്‍ അന്നുരാത്രി തന്നെ അമ്മയ്ക്ക്  മനസ്സിലായി.
തുലാമഴ, ഗംഭീര ഇടിയും മിന്നലുമൊക്കെയായി തകര്‍ക്കവേ, മലയിടിച്ചിലും, ഇരുള്‍ പൊട്ടലും  ഭീതിദമായ ആ രാത്രിയില്‍ സംഭവിച്ചു.  ഊക്കന്‍ പാറക്കഷ്ണങ്ങള്‍ നദിയില്‍ വീണു ഒഴുക്ക് തടസ്തപ്പെടുത്തി. രൌദ്രയായി കുത്തിയൊലിച്ച് ഒഴുകുന്ന പൂര്‍ണ്ണ,  ഗ്രാമീണരെ ഭയപ്പെടുത്തി. ഭയാനകമായ ആ രാത്രിയില്‍ പുഴ ഗതിമാറി ഇല്ല്ത്തിന്റെ സമീപത്തുകൂടി ഒഴുകുന്നത്‌ ആര്യാംബ അറിഞ്ഞു. അത്യാശ്ചര്യത്തോടെ ശാന്തനായി ഉറങ്ങുന്ന മകനെ വാത്സല്യത്തോടെ, ഭക്ത്യാദരവുകളോടെ നോക്കി നിന്ന ആ അമ്മ ചോദിച്ചു--സങ്കല്‍പം കൊണ്ട് പൂര്‍ണ്ണയുടെ ഗതിമാറ്റി ഒഴുക്കിയ നീ യഥാര്‍ത്ഥത്തില്‍  ആരാണ്? ശിവനോ, അതോ വിഷ്ണുവോ?
സൂക്ഷ്മബുദ്ധിയായ ആര്യാംബ ഈ വിവരങ്ങള്‍ ആരോടും സൂചിപ്പിച്ചില്ല.
രാത്രിയുടെ നിശ്ശ്ബ്ദതയില്‍, ഭയാനകതയില്‍ പൂര്‍ണ്ണ ഇല്ലത്തിന്നടുത്തുകൂടി പരന്നൊഴുകി. എന്നാല്‍ ഒരു മനുഷ്യ ജീവനുപോലും അപായം ഉണ്ടായില്ല. 

പിറ്റേന്ന് രാവിലെ ശങ്കരന്‍,  പ്രിയമിത്രമായ വിഷ്ണു ശര്മ്മാവുമൊത്തു പൂര്‍ണ്ണയില്‍ സ്നാനത്തിനായ പോയി.. നദീതീരത്തു നിന്ന് കൊണ്ട് ശങ്കരന്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ചു. 

അംബേ  സമ്പൂര്‍ണ്ണേ കരുണാംബു വാഹേ
ഗളന്തി ഭൂമാവനുകമ്പയാ ത്വം 
തദ്വീയ നീരേ ഭവ സിന്ധു തീരേ
നിമജ്ജ്യ പൂതോ ജനനീ ഭവേയം....
...........................................................
..........................................................
കളം സ്വനന്തീ തവനീരജാലം 
ഗളന്തി വിഷ്ണോ : പരിത : സതീവ 
പുനീഹി  മാത : ശ്രുതിബോധജേ ത്വം  
തത്വം  പദാര്‍ത്ഥം ദിശ സിന്ധു കന്യേ.
ആത്മമിത്രത്തിന്റെ മനോഹരമായ സ്തുതിയില്‍ മുങ്ങിയ വിഷ്ണു, പൂര്‍ണ്ണ പ്രതീചി ദിക്കിലേക്ക് തിരിഞ്ഞത് അത്യദ്ഭുതമായിയെന്നു പറഞ്ഞതിനു ശങ്കരന്‍ ഇങ്ങിനെ മറുപടി പറയാന്‍ തുടങ്ങി.----ഈ നദി എങ്ങിനെ പ്രതീചി ദിശയിലേക്കു തിരിഞ്ഞുവോ, അതേപോലെ നമ്മുടെ ചിത്തവും പ്രത്യഗാത്മാവിനെ അറിയാനായി അന്തര്മുഖമാകണം.  ബാഹ്യപ്രപഞ്ചവും, ഈ ശരീരവുമെല്ലാം സ്വപ്നകല്പം മാത്രമാണ്. 
. ശാസ്ത്രത്തില്‍ നിന്നും,,  ഗുരുവില്‍ നിന്നും, അപരോക്ഷാനുഭാവത്തില്‍ നിന്നും , ശ്രുതിയുക്ത്യനുഭവങ്ങളിലൂടെ സത്യം അറിയാന്‍ തന്റെ മനസ്സ് വെമ്പുന്നു എന്നും,  താന്‍ സര്‍വസംഗപരിത്യാഗിയാകാന്‍ ആഗ്രഹിയ്ക്കുന്നു എന്നും പറഞ്ഞു. , ബ്രഹ്മാന്വേഷണത്തിന്നായി  ഒരു ഗുരുവിനെ തേടി കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണെന്നും. 
ഉറ്റമിത്രമായ വിഷ്ണു ശര്മ്മാവിനോട് "സന്യാസം ധന്യസ്തു സന്ന്യസ്തുതി" എന്ന ഭര്‍ത്തൃഹരിയുടെ വചനം സ്മരിച്ചുകൊണ്ട് ശങ്കരന്‍ തുടര്‍ന്നു പറഞ്ഞു തുടങ്ങി.
പാകം വന്ന പഴം മരത്തില്‍ നിന്നും ഞെട്ടറ്റു വീഴുന്നപോലെ സംസാരബന്ധത്തില്‍ നിന്ന് ഗൃഹസ്ഥന്‍ വിരക്തനാകുന്നു. സന്യാസം ഭീരുക്കള്‍ക്കുള്ളതല്ല. സംസാരവൈരാഗ്യം ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമേ സംഭവിയ്ക്കൂ. ഒരു സദ്ഗുരുവിനെ ലഭിയ്ക്കാന്‍ അനന്ത പുണ്യം ചെയ്തിരിയ്ക്കണം. സൂര്യോദയത്തിനു മുന്പ് അരുണോദയം പോലെ ജ്ഞാനത്തിനു മുന്‍പുള്ള സൂചനയാണ് വൈരാഗ്യം. 
ഇത്രയും പറഞ്ഞു അവര്‍ സന്ധ്യാവന്ദനാദികള്‍ക്കായി നദിയില്‍ ഇറങ്ങി.....
ശങ്കര ദേശിക മേ ശരണം 

ആത്മതീര്ത്ഥം:--8

വേദബോധക മോഹനാശക
ബോധയാശു മേ പരമസംവിദം


ആത്മതീര്ത്ഥം:__൮- തുടര്‍ച്ച

അഗസ്ത്യമുനിയെ ദര്‍ശിച്ചത്തിനു ശേഷം ശങ്കരന്‍ കൂടുതല്‍  എകാന്തപ്രിയനും, കൂടുതല്‍ ധ്യാനൈകനിഷ്ഠനുമായി കാണപ്പെട്ടു.
ഒരുനാള്‍ ശങ്കരന്‍ അമ്മയോട് തനിക്കു സന്യസിക്കണമെന്നും, അതിന്നായി ഓംകാരേശ്വരത്തു പോയി ഗോവിന്ദ ഭഗവദ് പാദരെ കാണണമെന്നും വളരെ മൃദുവായി പറഞ്ഞു. ഇതുകേട്ട് ആര്യാംബ പുത്രപാശം കൊണ്ട് തളര്‍ന്നിരുന്നു. അപ്പോള്‍ ശങ്കരന്‍, അംബേ, അനുമതിയില്ലാതെ ഞാന്‍ ഒന്നും ചെയ്യില്ല എന്ന് സമാധാനിപ്പിച്ചു. 
സങ്കല്പമാത്രകൊണ്ട് പൂര്‍ണ്ണയുടെ ഒഴുക്ക് മാറ്റിയ തന്റെ മകന് ഈ അമ്മയുടെ മനസ്സ് മാറ്റാന്‍ അധികനേരമൊന്നും വേണ്ടെന്നു ആ അമ്മ മനസ്സിലാക്കി.
മഴവെള്ളത്തിന്റെ കൂടെ ഒഴുകി വന്ന മലമ്പാമ്പുകളും മറ്റും വിഷ്ണുക്ഷേത്രത്തിന്നു സമീപം അറിഞ്ഞു കൂടിയതിനാല്‍ ഗ്രാമവാസികള്‍ ക്ഷേത്രവിഗ്രഹം കുറച്ചു ഉയര്‍ത്തി പ്രതിഷ്ടിയ്ക്കുവാന്‍ തീരുമാനിച്ചു. നിര്‍മ്മാണവും, പ്രതിഷ്ഠയും കഴിഞ്ഞപ്പോള്‍ ശങ്കരന്‍, നാരായണനെ 'ഭുജംഗപ്രയാതം' ചൊല്ലി സ്തുതിച്ചു.
'ചിദംശം വിഭും നിര്‍മ്മലം നിര്‍വികല്പം
നിരീഹം നിരാകാരമോംകാരഗമ്യം
ഗുണാതീതമവ്യക്തമേകം തുരീയം
പരം ബ്രഹ്മ യ വേദ തസ്മൈ നമസ്തേ :
....................................................................................................................................................................................................................................................................................................................................
കളത്രദ്വയേനാമുനാ തോഷിതായ 
ത്രിലോകീഗൃഹസ്ഥായ വിഷ്ണോ നമസ്തേ'
മംഗളശ്ലോകം ചൊല്ലി ശങ്കരന്‍ കഴുത്തുവരെ വെള്ളത്തില്‍ പൂര്‍ണ്ണയിലിറങ്ങി. കൂടെയുള്ള വരെല്ലാം ശങ്കരന്റെ അടുത്തു മുതലയെക്കാണ്ട് നിലവിളിച്ചു കരയ്ക്കലേക്ക് ഓടി. ധ്യാനനിഷ്ഠനായ ശങ്കരനെ മുതല പിടിക്കാന്‍ വന്നപ്പോള്‍ ഉറ്റമിത്രമായ വിഷ്ണു ശങ്കരനെ കരക്കിലേക്ക് വലിച്ചു. അമ്മ നോക്കി നില്‍ക്കേ, മുതല ശങ്കരനെ ആഴത്തിലേക്ക് വലിച്ചുകൊണ്ടിരുന്നു. ശങ്കരന്‍ ഉറക്കെ അമ്മയോട് വിളിച്ചു പറഞ്ഞു---അമ്മേ, ഇപ്പോഴെങ്കിലും സന്യസിക്കാന്‍ അനുമതി തരൂ.
'ഭഗവാനേ, ഋഷഭാചലേശാ ! സന്യസിച്ചാലും   വേണ്ടില്ല,  ശങ്കരന്‍ ദീര്‍ഘയുസ്സായിരിക്കുമെങ്കില്‍ അങ്ങനെയാവട്ടെ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
തല്‍ക്ഷണം മുതല ശങ്കരനെ പിടിവിട്ടു.
ശങ്കര ദേശിക മേ ശരണം

ആത്മതീര്ത്ഥം:--൯ 
(തുടര്‍ച്ച)
ഗുരുവിനെ അന്വേഷിച്ചുകൊണ്ടുള്ള ശങ്കരന്റെ യാത്രയില്‍ മൂന്നാം ദിവസം കദംബരാജ്യത്തേയ്ക്ക് നടന്നു പോകുന്ന ഒരു സംഘത്തെ വഴിയ്ക്ക് കണ്ടുമുട്ടി. അവരുടെ കൂടെ നടന്നു നടന്നു സഹ്യാദ്രിയും, ബ്രഹ്മഗിരിയും കടന്നു കദംബരാജ്യത്ത് എത്തിച്ചേര്‍ന്നു.
സഹ്യന്റെ നെറുകയില്‍ നിന്നും ഉദ്ഭവിച്ച്‌ ആന്ധ്രയില്‍ക്കൂടി ഒഴുകി ശിവമുഖത്തില്‍ കൂടിച്ചേര്‍ന്ന് സമുദ്രത്തില്‍ ലയിക്കുന്ന തുന്ഗയും, ഭദ്രയും , ഗംഭീരങ്ങളായ കുടകാചലത്തിലെ വനങ്ങളും, പര്‍വതനിരകളും ശങ്കരനിലെ യോഗഭാവത്തെ ഉണര്‍ത്തി.സമാധി സുഖം ശങ്കരന് അനുഭവപ്പെട്ടു. കൂടാതെ പ്രത്യേക ഔഷധികളുടെ ഗന്ധവും, വൃക്ഷലതാദികളാല്‍ നിബിഡമായ വനത്തിലെ പക്ഷികളുടെ ശബ്ദവും , വാനരന്മാര്‍, മാന്കൂട്ടം, മുയലുകള്‍ എന്നിവയുടെ സാന്നിദ്ധ്യവും കൊണ്ട് മനോഹരമായ ആ വനാന്തരീക്ഷം ഭാവനാതീതമായ മണ്ഡലങ്ങളിലേയ്ക്കു ആ യുവയോഗിയെ ഉയര്‍ത്തി. ഇടയ്ക്കിടെ കേട്ടിരുന്ന ഹിംസ്രമൃഗങ്ങളുടെ ഗര്‍ജ്ജനം അവിടം ഘോരവനമാണെന്ന് ഓര്‍മ്മിപ്പിച്ചു.
തുംഗഭദ്രാ തീരത്ത്‌ സന്ധ്യാവന്ദനാദികള്‍ക്കു ശേഷം ശങ്കരന്‍ യോഗസാധനകള്‍ ചെയ്തു.കുറെ കഴിഞ്ഞു കണ്മിഴിച്ചു നോക്കിയപ്പോള്‍ ആശ്ചര്യജനകമായ ഒരു കാഴ്ച കണ്ടു. 
അടുത്തുള്ള വൃക്ഷപ്പൊത്തില്‍ നിന്നും പത്തി വിടര്‍ത്തി നില്‍ക്കുന്ന ഒരു ഉഗ്രസര്‍പ്പത്തിനു മുന്നില്‍ തെല്ലും ഭീതിയില്ലാതെ ഒരു തവള ഇരിയ്ക്കുന്നു. 
തന്‍റെ ഇരയെ ഒന്നും ചെയ്യാതെ ആ പാമ്പ് അങ്ങിനെ ഇരിയ്ക്കുന്നതിനു കാരണം ശങ്കരന്‍ ചിന്തിച്ചു. ആ സ്ഥലം പുണ്യഭൂമി തന്നെ. ഒന്നുകില്‍ മഹാതപസ്വികള്‍ ആരെങ്കുലും അതിന്നടുത്തു ഉണ്ടാകും, ഇല്ലെങ്കില്‍ പൂര്‍വ കാലത്തു ഏതെങ്കിലും പുണ്യാത്‌മാക്കള്‍ അവിടെ തപസ്സനുഷ്ടിച്ചിട്ടുണ്ടായിരിയ്ക്കണം 
അന്വേഷിച്ചിറങ്ങിയ ശങ്കരന്‍ അടുത്തുള്ള ഗിരിശ്രുംഗ ത്തിനടുത്തു ഒരു പര്‍ണ്ണശാല കണ്ടു.
ഏതാനും പടികള്‍ കയറി ആ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ ഉണ്ടായിരുന്ന സന്യാസിമാര്‍ അവരുടെ ഗുരുവായ താപസനോട് ഒരു ബാലന്‍ വന്നു ചേര്‍ന്നിരിയ്ക്കുന്ന വിവരം അറിയിച്ചു. ഒറ്റനോട്ടത്തില്‍ത്തന്നെ ബാലനോടു വാത്സല്യവും ഭക്തിയും തോന്നിയ ഗുരു, "പുണ്യത്തിന്റെ ഒരു പൂര്‍ത്തി! കൌമാരത്തില്‍ത്തന്നെ പരമഹംസനോ?" എന്നാശ്ചാര്യപ്പെട്ട് ശങ്ക രനെ അകത്തേയ്ക്ക് ക്ഷണിച്ചു ദീക്ഷ നല്‍കി ആദരിക്കുകയും ചെയ്തു.
ആ താപസന്‍ മുന്നില്‍ക്കാണുന്ന ഗംഭീര പര്‍വതം ചൂണ്ടിക്കാട്ടി വിഭാണ്ഡക പുത്രനും, മഹായോഗിയുമായിരുന്ന ഋഷ്യശ്രുംഗന്‍ തപസ്സിരുന്നിരുന്ന പുണ്യ സ്ഥാനമാണ് അതെന്നു പറഞ്ഞു. സര്‍വ ഭൂത സുഹൃത്തായ ആ മുനിവര്യന്‍ ദശരഥപുത്രിയെ വിവാഹം ചെയ്തു തപോവ്രതരായി ജീവിച്ചു ആ തപോഭൂമിയില്‍ത്തന്നെ ബ്രഹ്മലീനരായി എന്നാണു വിശ്വാസം. ശിവന്‍ ഋഷ്യശ്രുംഗനു അവിടെവെച്ച്‌ ആണത്രേ പഞ്ചാക്ഷരം ഉപദേശിച്ചത്. ശാന്തയും, ഋഷ്യശ്രുംഗനും ആരാധിച്ചിരുന്ന ശിവലിംഗവും അവിടെ ദര്‍ശിച്ചു.
ഗുരുവിനോട് യാത്രപറഞ്ഞു ശങ്കരന്‍ തന്റെ ലക്‌ഷ്യം നോക്കി യാത്ര തുടര്‍ന്നു.

January 19, 2018
ആത്മതീര്‍ത്ഥം:--10-ആം സോപാനം

ചൈത്യവിഗ്രഹേ ത്വയി രസാര്‍ണവേ
മധുനി ലീയതേ മാനസം മമ
ഈ അദ്ധ്യായത്തില്‍ നര്‍മ്മദാ തീരത്തുള്ള  ഓംകാരേശ്വരിലെക്കുള്ള യാത്രയെപ്പറ്റി വിവരിയ്ക്കുന്നു
കാലടിയില്‍ നിന്നും പോന്നു ഒരു മാസം കഴിഞ്ഞിരിയ്ക്കും. ശങ്കരന്റെ മനസ്സ് പരിപൂര്‍ണ്ണ വൈരാഗിയുടെതുപോലെയായി.
'വിവേകം പരിപാകമായി സംസാരത്തിനെ ത്യജിച്ചവന്റെ ചിത്തം പതുക്കെ വെയിലത്ത് വറ്റുന്ന ജലം പോലെ മറയുന്നു. ആ വിരക്തന്റെ ഹൃദയത്തില്‍ ശുക്ളപക്ഷത്തിലെ ചന്ദ്രികപോലെ ആനന്ദത്തിന്റെ ശീതളത വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു പോരുന്നു.'--യോഗവാസിഷ്ടം
ശ്രുംഗഗിരിയില്‍ നിന്നും യതികളുടെ കൂട്ടത്തില്‍ ഉള്ള യാത്ര ശങ്കരന് മനസ്സുഖം നല്‍കി. ഈ സംഘം വൈരാഗ്യ സംവാദം, ഭജന, വേദാന്തവിചാരം എന്നീ വിഷയങ്ങളില്‍ സമയം ചെലവഴിച്ചു. ക്ഷീണമൊട്ടുമില്ലാതെ വനപ്രദേശങ്ങളില്‍ക്കൂടി പകല്‍ മുഴുവന്‍ നടന്നു. 
ഇന്ദ്രിയങ്ങളെ അടക്കി സ്ഥിരമായിരുന്നു ബ്രഹ്മത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു സമാധി സ്ഥിതിയില്‍ ആ ബാലന്‍ ആനന്ദത്തില്‍ മുഴുകിയിരിയ്ക്കുന്നത് സംഘത്തിലെ വൃദ്ധതാപസരും മറ്റും അത്യാശ്ചാര്യത്തോടെ നോക്കിയിരുന്നു.
കൃഷ്ണാ, ഗോദാവരി,കാവേരി എന്നീ നദികളെ തരണം ചെയ്തു നര്‍മ്മദയുടെ സമീപത്തെത്തിയപ്പോള്‍ നദിയുടെ വ്യത്യസ്തമായ ജലരാശിയും, ആകാരവും, സ്വഭാവവും അവരെ വല്ലാതെ ആകര്‍ഷിച്ചു. ഒരു വൃദ്ധതാപസന്‍ ,
" നര്‍മ്മദായൈ നമ: പ്രാത: നര്‍മദായൈ നമോ നിശി "
എന്ന് സ്തുതിച്ചു നമസ്ക്കരിച്ചു.
മാന്ധാതാവ് വാണിരുന്ന 'വൈഡുരുമണി' എന്ന ഉയര്‍ന്ന വിശാലമായ ഗിരിശ്രുംഗം ഓംകാരെശ്വരില്‍ എത്തിയപ്പോള്‍ അവര്‍ ദര്‍ശിച്ചു. നര്‍മ്മദ, ഈ ശ്രുംഗത്തിനെ തഴുകിയാണ് ഒഴുകുന്നത്‌. 'ലിംഗഗര്ഭ' എന്ന പേരുണ്ട് നര്‍മ്മദയ്ക്കു. നര്‍മ്മദാ നദിയിലെ കല്ലുകളെല്ലാം ശിവലിംഗങ്ങളാണെന്ന് പുരാണങ്ങള്‍ പറയുന്നു.
ദണ്‍ഡകാരണ്യത്തില്‍ പ്രവേശിച്ച രാമന്‍ കണ്ടതുപോലുള്ള അത്ഭുത ദൃശ്യങ്ങളാണ് ശങ്കരനെയും സ്വാഗതം ചെയ്തത്. 
അവിടവിടെയായി ഗുഹകള്‍, ധാരാളം 'ധുനികള്‍', അതിനു മുന്നിലിരുന്നു അഗ്നിയെ ആധാനം ചെയ്തു തപസ്സനുഷ്ടിയ്ക്കുന്ന ജടാധാരികളായ ധാരാളം താപസന്മാര്‍ . ചുറ്റും ധുനികള്‍ തീര്‍ത്ത്‌ മദ്ധ്യത്തില്‍ ജടയില്‍ അഗ്നിപാതം വെച്ച് ഊര്ദ്ധ് ദൃഷ്ടികളായി പഞ്ചാഗ്നി തപസ്സനുഷ്ടിയ്ക്കുന്ന താപസന്മാരെ ശങ്കരന്‍ കൌതുകത്തോടെ നോക്കിനിന്നു.
ഗുരു, ഗോവിന്ദ ഭഗവദ് പാദരെ അന്വേഷിച്ചു ശങ്കരന്‍ ഓംകാരനാഥ സന്നിധിയില്‍ എത്തിച്ചേര്‍ന്നു. തേജോമയമായ ആ മൂര്‍ത്തിയെ വന്ദിച്ചു ശങ്കരന്‍ ഇങ്ങിനെ സ്തുതിച്ചു.
" കാവേരികാ നര്‍മ്മദയോ: പവിത്രേ 
സമാഗമേ സജ്ജനതാരണായ 
സദൈവ മാന്ധാതുപുരേ വസന്ത-
മോംകാരമീശം ശിവമേകമീഡേ "
--------ദ്വാദാശലിംഗസ്തോത്രം
ശങ്കര ദേശിക മേ ശരണം

ആത്മതീര്‍ത്ഥം :--൧൧-ആം സോപാനം

ചിത്തശാന്തയേ ബോധയന്‍ ഗിരം 
കബളിതം ത്വയാ ചിത്തമാത്മനാ
പതിനൊന്നാം സോപാനത്തില്‍ ശങ്കരന്‍ ഗുരുസന്നിധിയില്‍ എത്തുന്നതും, ഗുരു സന്യാസ ദീക്ഷ നല്‍കുന്നതും..
ഓംകാരനാഥത്തിന്നടുത്തുള്ള ഗ്രാമത്തിലെ പര്‍വതം തുരന്നുണ്ടാക്കിയ ഗുഹയ്ക്കുള്ളിലെ കാറ്റും വെളിച്ചവുമുള്ള വിശാലമായ തളത്തിന്നുള്ളിലെ മറ്റൊരു ഗുഹയിലാണ് ഗുരു ഗോവിന്ദ ഭഗവദ് പാദര്‍ 'നിജസുഖാനുഭാവരസികനായി' വര്‍ത്തിയ്ക്കുന്നത്.
നിശ്ചലത, ശാന്തി, ത്യാഗം, സത്യനിഷ്ഠ തപസ്സ് എന്നീ ഗുണങ്ങളുള്ള പുഷ്പത്തിന്ടെ പരിമളം തങ്ങി നില്‍ക്കുന്ന ആ പ്രദേശത്തു 'ബ്രഹ്മനിര്‍വാണരസം' ശങ്കരന് അനുഭവപ്പെട്ടു. സാധനയിലും, ശാസ്ത്രവിചാരത്തിലും വര്‍ത്തിയ്ക്കുന്ന സന്യാസിമാര്‍ സ്നേഹത്തോടെ ആ ബാലസന്യാസിയെ ശ്രീഗുരു സന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
നിര്‍ന്നിമേഷദൃഷ്ടിയായിരിയ്ക്കുന്ന, അല്ലെങ്കില്‍ വിഷ്ണുവിനെ സദാ ഹൃദയാന്തരംഗത്തില്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന ആ താപസന്ടെ പാദങ്ങളില്‍ ശങ്കരന്‍ വീണു നമസ്ക്കരിച്ചു. ആ ദിവ്യ വിഗ്രഹത്തെ ശങ്കരന്‍ നോക്കിനിന്നുപോയി.
"മൌനവ്യാഖ്യാ പ്രകടിത പരബ്രഹ്മ തത്ത്വം" എന്ന അനുഭവം ആ സന്നിധിയില്‍ ശങ്കരന് ഉണ്ടായി. ---ശങ്കരന്‍റെ ഹൃദയ സുഷിരം തുറന്നു. ചിത്തം തന്ടെ ഗര്‍ഭത്തില്‍ പ്രവേശിച്ചു. മനസ്സ് തനിക്കുതന്നെ ചിത കൂട്ടി 'ഞാന്‍' എന്ന പ്രത്യയം ശുദ്ധശിവം മാത്രമായി ജ്വലിച്ചു.
'ആര്‍ദ്രം ജ്വലതി ജ്യോതിരഹമസ്മി
ജോതിര്‍ജ്വലതി ബ്രഹ്മാഹമസ്മി
അഹമസ്മി ബ്രഹ്മാഹമസ്മി
യോഹമസ്മി ബ്രഹ്മാഹമസ്മി
അഹമേവാഹം മാം ജുഹോമിസ്വാഹാ' 
-----------അഘമര്‍ഷണമന്ത്രം
ശങ്കരന്റെ അനുഭവം, ' ശിവോഹ ശിവോഹം ' ആയി,
'ചിത്' സ്വയം ഹൃദയഗുഹയില്‍ പ്രകാശിക്കുമ്പോള്‍, ആ 'ചിത്തി' നെ തിരിച്ചറിഞ്ഞു 'അതുതന്നെ ഞാന്‍' എന്ന പ്രത്യഭിജ്ഞ ഉണ്ടാകുമ്പോള്‍ ധന്യതയും, ക്രുതക്രുത്യതയും ഉണ്ടാകുന്നു. ഈ സത്യം അറിഞ്ഞവന് മാതാവ്, പിതാവ്, ദേവന്‍, വേദം,യജ്ഞം, തീര്‍ത്ഥം എല്ലാം ആത്മാവുതന്നെ.
പക്വമതിയായ ശിഷ്യനില്‍ ഗുരുകാരുണ്യം, ഗുരുകൃപ ഒഴുകി.
ഗുരുവിന്റെ മൃദുവായ ദൃഷ്ടികള്‍ തന്ടെ മേല്‍ പതിഞ്ഞപ്പോള്‍ മനോജ്ഞമായ ശ്ലോകം കൊണ്ട് ശങ്കരന്‍ ഗുരുവന്ദന നടത്തി.
സര്‍വ വേദാന്തസിദ്ധാന്ത ഗോചരം തമഗോചാരം
ഗോവിന്ദം പരമാനന്ദം സദ്‌ ഗുരും പ്രണതോസ്മ്യഹം
ഗുരു ഒന്നും ചോദിച്ചുമില്ല, ശിഷ്യന്‍ ഒന്നും പറഞ്ഞുമില്ല. ദിവ്യനായ ആ ബാലനെ അടുത്ത ദിവസം നര്‍മ്മദയില്‍ വെച്ച് സന്യാസ ദീക്ഷ നല്‍കി ഗുരു അനുഗ്രഹിച്ചു.
ശങ്കരഭഗവദ് പാദര്‍ തനിക്കു ഗുരുസന്നിധിയില്‍ കിട്ടിയ മഹാനിധിയെ 10 ശ്ലോകങ്ങളായി രചിച്ചു. അതാണ്‌ "നിര്‍വാണ ശതകം" അഥവാ 'ദശശ്ലോകി' എന്ന ആചാര്യരുടെ ആദ്യ വേദാന്ത കൃതി.
'ന ഭൂമിര്‍ ന തോയം ന തേജോ ന വായുര്‍ 
ന ഖം നേന്ദ്രിയം വാ ന തേഷാം സമൂഹ: 
അനൈകാന്തികത്വാത് സുഷുപ്ത്യേകസിദ്ധ-
സ്തദേകോ/വശിഷ്ട: ശിവ::കേവലോ/ഹം 
...........................................................................
.......................................................................
ന ശൂന്യം ന ചാശൂന്യമദ്വൈതകത്വാത് 
കഥം സര്‍വവേദാന്തസിദ്ധം ബ്രവീമി ':--

.
ആത്മതീര്ത്ഥം--12 (തുടര്‍ച്ച)
ഒരു നാള്‍ നര്‍മ്മദയില്‍ വെള്ളപ്പൊക്കമുണ്ടാകുകയും തീരത്തുള്ള ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങുകയും ചെയ്തു.
ഗ്രാമവാസികള്‍ ഗുരുവിനെ വിവരം അറിയിക്കാന്‍ ഓടിയെത്തിയപ്പോള്‍ അദ്ദേഹം യോഗസ്ഥിതനായി വര്‍ത്തിയ്ക്കുകയായിരുന്നു.. 
ഗ്രാമവാസികള്‍ വിഷാദത്തോടെ നിന്നപ്പോള്‍ ശങ്കരന്‍ ഉടനെ കുന്നിറങ്ങി നര്‍മദ ലക്ഷ്യമാക്കി നടന്നു. ഗ്രാമവാസികള്‍ ശങ്കരനെ അനുഗമിച്ചു. 

ശങ്കരന്‍ തന്ടെ കമണ്ഡലു നദീതീരത്ത് വെച്ച് ഇങ്ങിനെ സ്തുതിച്ചു--
സബിന്ദുസിന്ധുസുസ്ഖലത്തരംഗഭംഗരഞ്ജിതം 
ദ്വിഷല്സു പാപജാതജാതകാരിവാരിസംയുതം 
കൃതാന്തദൂതകാലഭൂതഭീതികാരിവര്മദേ
ത്വദീയപാദപങ്കജം നമാമി ദേവി നര്‍മദേ

----നര്‍മദാഷ്ടകം ---
ഗ്രാമവാസികളോട് ശങ്കരന്‍ പറഞ്ഞു--നദി ഇതിന്നപ്പുറം കയറി വരില്ല, നിങ്ങള്‍ ഭയപ്പെടാതിരിക്കുവിന്‍ .
അധികം താമസിയാതെ നദി പൂര്‍വ സ്ഥിതിയിലായി.
ഗോവിന്ദഭഗവദ്പാദര്‍ സഹജസ്ഥിതിയില്‍ വന്നപ്പോള്‍ ശങ്കരന്ടെ സിദ്ധിവൈഭവത്തെക്കുറിച്ചു അറിഞ്ഞു. അദ്ദേഹം പറഞ്ഞു--' നര്‍മദാ ജലത്തിനെ കമണ്ഡലുവില്‍ അടക്കം ചെയ്ത പോലെ ഉപനിഷദ് സാരം മുഴുവന്‍ തന്റെ ഭാഷ്യങ്ങളില്‍ അടക്കം ചെയ്യും.'
ഗുരുസന്നിധിയില്‍ 3 വര്ഷം കഴിഞ്ഞപ്പോഴേക്കും ശങ്കരന്‍ യോഗശാസ്ത്രത്തിലും, ബ്രഹ്മവിദ്യയിലും പാരംഗതനായി.
ശങ്കരനില്‍ 'ഞാന്‍ ബ്രഹ്മമാണ്' എന്ന അനുഭവം, നിര്വികല്പ ബോധം അഘണ്ഡമായി നിലകൊണ്ടു. 'ലോകശങ്കരനായിത്തീര്‍ന്ന ആ യുവയോഗിയുടെ ബ്രഹ്മതേജസ്സ് സകലരെയും ആകര്‍ഷിച്ചു. സന്നിധാനമാത്രയില്‍ മനസ്സിനെ പ്രശാന്തമാക്കാനുള്ള ആത്മബലം ആ യുവയോഗിയില്‍ ഉണ്ടായിരുന്നു.

ഒരു നാള്‍ ഗുരു ശങ്കരനെ വിളിച്ചു, 'സ്വാമികള്‍ ഇനി ലോകമംഗളത്തിനായി സഞ്ചരിയ്ക്കണം. ......അങ്ങ് ഗ്രഹിച്ച പ്രസ്ഥാനത്രയസാരവും സ്വാനുഭൂതിയും സംസാരതപ്തരായി സത്യമാന്വേഷിച്ചു വരുന്ന മുമുക്ഷുക്കള്‍ക്കായി നല്‍കണം. അങ്ങയുടെ പാദരജസ്സ് ഏറ്റാല്‍ സംസാരിക്ളുടെ സംസാരതാപം തീരും. അഹങ്കാരം നശിച്ച് ആത്മാനുഭവം നേടിയ അങ്ങ് സ്വയം പരമേശ്വരന്‍ തന്നെയാണ്. ' എന്നൊക്കെ പറഞ്ഞു.

ഗുരുവചനം കേട്ട് ശങ്കരന്‍ ഇങ്ങിനെ സ്തുതിച്ചു നിന്നു.....

വിദ്യയാ താരിതാസ്മോയൈര്‍ 
ജന്മമൃത്യുമഹോദധീം
സര്‍വജ്ഞേഭ്യോ നമസ്തേഭ്യോ/ 
ഗുരുഭ്യോ ജ്ഞാന സംകുലം 

                              (ഉപദേശസാഹസ്രി). 
അര്‍ത്ഥം :- യാതൊരു സര്‍വജ്ഞനായ ഗുരുവാണോ ബ്രഹ്മവിദ്യകൊണ്ട് ജനനമൃത്യുസമുദ്രം തരണം ചെയ്യിപ്പിച്ചത് അവിടത്തേയ്ക്ക് നമസ്ക്കാരം.
ശങ്കരന്‍ സ്തുതി തുടര്‍ന്നു. വീണ്ടും വീണ്ടും ഭക്തിയോടെ ഗുരുപാദങ്ങളില്‍ നമസ്ക്കരിച്ചു.
താന്‍ അറിഞ്ഞ സത്യം കാശിയില്‍പ്പോയി മുമുക്ഷുക്കളെ ഉപദേശിക്കണമെന്നു ശിഷ്യനോട് കല്പിച്ച് ഗുരു മഹാസമാധിയില്‍ ലീനനായി.

.തസ്മൈ പ്രസന്ന ബോധായ                                                         
നൈശ്ചല്യസുഖദായിനേ
ഹൃദാരമവിഹാരായ 
വേദഹംസായ തേ നമ:
                                (ആനന്ദമകരന്ദം-ഗുരുതത്വ അഷ്ടകം)

ആത്മതീര്‍ത്ഥം:--സോപാനം-13

മോഹമാര്‍ജ്ജകം സ്വാത്മബോധകം 
അസിപദം മമ ബോധയപ്രഭോ

ഗുരുവിന്റെ സമാധിയ്ക്ക് ശേഷം ഗുരുനാഥന്‍ നിര്‍ദ്ദേശിച്ചപോലെ ശങ്കരന്‍ കാശിയിലേക്ക് യാത്രയായി .കൂടെ ഗുരുവിന്‍റെ കുറെ ശിഷ്യന്മാരും ഉണ്ടായിരുന്നു. ബാലനായ ശങ്കരനെ കൂടെയുള്ള യതികള്‍ നന്നായി ശുശ്രൂഷിച്ചു.
വഴിനീളെ ഗോവിന്ദപാദരുടെ ശിഷ്യന്മാര്‍ ശങ്കരനെയും മറ്റു യാതികളെയും വേണ്ടപോലെ ആദരിച്ചു.
ഗംഗായമുന സംഗമസ്ഥാനത്ത്, പ്രയാഗില്‍ അവര്‍ എത്തിച്ചേര്‍ന്നു.
ത്രിവേണീ സംഗമവും വന്ദിച്ചു അവര്‍ കാശി ലക്ഷ്യമാക്കി നടന്നു.
അധികം താമസിയാതെ അവര്‍ കാശിയിലെത്തി. കാശി രാജാവ് അരമനയില്‍ താമസിക്കാന്‍ ക്ഷണിച്ചെങ്കിലും ശങ്കരനും മറ്റു യതികളും അത് നിരസിച്ചു. മണികര്‍ണ്ണികഘട്ടില്‍ ഒരു പഴയ മന്ദിരത്തില്‍ അവര്‍ സന്തോഷപൂര്‍വ്വം താമസം തുടങ്ങി.
'കാശ്യാം ഹി കാശതേ കാശി കാശീ സര്‍വപ്രകാശികാ 
സാ കാശീ വിദിതാ യേന തേന പ്രാപ്താ ഹി കാഷികാ '
' കാശി യെന്നാല്‍ പ്രകാശിക്കുന്നത് എന്നര്‍ത്ഥം. പ്രകാശിക്കുന്നത് ചിദ്വസ്തുവായ ആത്മാവ് മാത്രമാണ്. എന്നാല്‍ ഈ കാശിയില്‍ ആന്തരമായ ചിത്പ്രകാശം വളരെ സുലളിതമായി അനുഭവപ്പെടുന്നു. നിജാബോധരൂപയായ സംവിത് തന്നെയാണ് കാശി. അതറിയുന്നവര്‍ക്ക് മാത്രമേ കാശിയുടെ മഹിമ അറിയുകയുള്ളൂ.'
മണി കര്‍ണ്ണികയുടെ കരയില്‍ വലിയൊരു ആല്‍ച്ചുവട്ടിലിരുന്നു ശങ്കരഭഗവദ് പാദര്‍ ഉപനിഷദ് സാരം അനുഗാമികളെ ഉദ്ബോധിപ്പിച്ചു.
'
-----നാടും നഗരവും ജനങ്ങളും അടങ്ങുന്ന ദൃശ്യം കണ്ടിരിയ്ക്കുന്ന ജീവന്മുക്തന്‍ ആത്മാവില്‍ നിന്ന് അന്യനായി ഒന്നുംതന്നെ കാണുന്നില്ല. ഈ ഗംഗ ആത്മാവാണ്, അന്നപൂര്‍ണ്ണ ആത്മാവാണ്'
.

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...