Saturday, 9 January 2021

memories.....ഓര്‍മ്മകള്‍ --ഓണം

വെള്ളപ്പൊക്കം സൃഷ്ടിച്ച ദുരിതത്തില്‍ പ്രസക്തിയില്ലാതെ പോയ ഇക്കൊല്ലത്തെ ഓണം പഴയ പോസ്റ്റ്‌ ഇട്ടു അനുസ്മരിയ്ക്കട്ടെ !!
സെപ്റ്റംബര്‍, 8, 2017
മാവേലിയും മക്കളും മുറ്റത്തുനിന്നും അപ്രത്യക്ഷമായി. 
അരിമാവുകൊണ്ടണിഞ്ഞത് ചാറ്റൽ മഴയിലും .....
പൂക്കളത്തിന്റെ സ്ഥാനത്തു ജമന്തിയുടെയും, ചെണ്ടുമല്ലിയുടെയും, കൊങ്ങിണിപ്പൂവുകളുടെയുമൊക്കെ നേർത്ത ഇതളുകള്‍ മുറ്റത്ത് പറ്റിക്കിടക്കുന്നു.
അകത്തളങ്ങളിൽ അങ്ങിങ്ങായി വർണ്ണക്കടലാസുകൾ, ചോക്ലേറ്റിന്റെയും, ഹൃദയത്തിന്റെ രൂപസങ്കല്പത്തിൽ വെട്ടിയെടുത്ത നിറമുള്ള കടലാസു കഷ്ണങ്ങൾ, ക്ലിപ്പുകൾ, റബ്ബർബാന്റുകൾ, സ്കെച്ച് പെൻ, കളര്‍ പെന്‍സിലുകള്‍, തുറന്നു കിടക്കുന്ന നോട്ടുപുസ്തകങ്ങള്‍............ .......
.തെക്കിനിയിൽ ഫാനിന്റെ കാറ്റിലാടുന്ന തുണിത്തൊട്ടിൽ ......
എവിടെ തിരിഞ്ഞു നോക്കിയാലും ഒരു ഉത്സവം കഴിഞ്ഞ സ്ഥലം പോലെ.
എല്ലാം അവിടെ അങ്ങിനെ കുറച്ചു നേരം കൂടി കിടക്കട്ടെ എന്ന് കരുതി.
ഒരാഴ്ചയോളം ബഹളമയമായ കഴിഞ്ഞുകൂടിയ ഓരോ നിമിഷങ്ങളും ഒന്നുകൂടെ ഓര്‍ത്തെടുത്ത് ആസ്വദിയ്ക്കട്ടെ.............. .
മക്കളും, പേരക്കുട്ടികളും. മകന്റെ കൂട്ടുകാരും.
പതിനഞ്ചും, ഏഴും,. ഒന്നാം വയസ്സും കടന്നു പോകുന്ന പേരക്കുട്ടികൾ.
മാവേലിയുടെ സങ്കൽപം അടുത്ത തലമുറയിലേക്കു ഏതാനുമൊക്കെ പകർന്നു നൽകാൻ അറിഞ്ഞോ അറിയാതെയോ ശ്രമം നടന്നുപോകുകയാണ്.
കൈകൊട്ടിക്കളിയോ തിരുവോണ നാളിലെ അട നേദിയ്ക്കലോ, വില്ലിന്മേൽ കൊട്ടാലോ, പൂവിളിയോ ഒന്നുമുണ്ടായില്ലെങ്കിലും ഓരോ നിമിഷവും ആനന്ദിയ്ക്കാൻ സാധിച്ചത് ഇത്തവണത്തെ ഓണ വിശേഷം
പക്ഷേ, വിഭവങ്ങളൊന്നും എണ്ണത്തിൽ കുറച്ചില്ല. ഒന്നാം തി മുതൽ ഊൺമുറി സജീവം. അടുക്കളയും.
ആനന്ദ ലബ്ധിയ്ക്കിനിയെന്തു വേണം?
നന്ദി പ്രത്യേകം പറയുന്നത് മകന്റെ കൂട്ടുകാരോട്, മക്കളോട്, മക്കളുടെ മക്കളോട്
.ഏറെനാൾക്കു ശേഷം പേരക്കുട്ടിയുടെ കൂടെ എല്ലാം മറന്നു ഏറെനേരം കുളത്തിൽ......മകളും പേരക്കുട്ടിയും തറവാട്ടിലെ ഓണസ്സദ്യ ഉണ്ട് വീണ്ടും വന്നു.
മകന്റെ കൂട്ടുകാരെ കണ്ടിട്ടും വര്ഷങ്ങളായി. ഇത്തവണ ഓസ്‌ട്രേലിയയിൽ നിന്നും ഓണത്തിനായി വന്ന ചങ്ങാതി. അവിടത്തെ കഥകൾ, വായിച്ച പുസ്തകങ്ങൾ, മാറി വരുന്ന പരിസ്ഥിതി , അങ്ങിനെ രസകരമായ ചര്‍ച്ചകള്‍ ...............അച്ഛന്റെ സാഹിത്യവും, കലാരുചികളും, സരസതയും പകര്‍ന്നു കിട്ടിയ ഭാഗ്യവാന്‍ ! 
തിരക്കിനിടയിലും സന്തോഷം പങ്കിടാൻ വന്ന നടനായ ചങ്ങാതി. (നിഴൽക്കുത്തിൽ ആദ്യം അഭിനയിച്ചെങ്കിലും പേരെടുത്തത് ഫോർ ഡി പീപ്ൾ...ൽ ...പിന്നെ 'എന്റെ ഖല്ബിലെ............' _
അദ്ധ്യാപകനായ മറ്റൊരു സുഹൃത്ത്, കെമിസ്ട്രി,, പുരാണകഥാപാത്രങ്ങളുടെ കഥ പറഞ്ഞു പഠിപ്പിയ്ക്കാൻ ശ്രമം നടത്തുന്നയാൾ.
ഏറെ നാളുകൾക്കു ശേഷം ചിരിച്ചു ചിരിച്ചു വയ്യാതായി. അവരുടെ കലാശാലാ എന്റേതും കൂടെ ആയതിനാൽ, ഓർമ്മകൾ പലതും പങ്കുവെക്കല്‍ പരിപൂര്‍ണ്ണമായി ആസ്വദിക്കാനായി. .
നല്ല ഓർമ്മകൾ സമ്മാനിച്ചു ആദ്യം മകനും, ഭാര്യയും, പേരക്കുട്ടികളും സ്ഥലം വിട്ടു.
പിന്നെ മകന്റെ സുഹൃത്തുക്കളും മകളും, കുട്ടിയും പടി കടന്നപ്പോൾ ശ്മാശാന മൂകത ...................................... .............................ഓണത്തിന്റെ ഓർമ്മകൾ സ്വന്തം ജീവിതത്തിന്റെ സ്മരണികതന്നെ. 
നാളേയെ ഊർജസ്വലവും, സജീവവുമാക്കുന്നവ!
ഈ ഓണം ഏവർക്കും നല്ല ഓർമ്മകളും പൂർവാധികം ഉന്മേഷവും പകർന്നിട്ടുണ്ടാകുമെന്ന വിശ്വാസത്തിൽ കാത്തിരിയ്ക്കാം, 
വീണ്ടുമൊരിക്കൽക്കൂടി മാവേലിയേയും പ്രിയപ്പെട്ടവരെയും കാണാൻ ...............


No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...