Friday, 19 September 2025

ഓര്‍മ്മകള്‍ (ഉണ്ണിക്കഥകള്‍)f

ഓര്‍മ്മകള്‍  (ഉണ്ണിക്കഥകള്‍)  

വിശ്വസിച്ചാലും, ഇല്ലെങ്കിലും.....

ഒരക്ഷരം നീട്ടിയും, കുറുക്കിയും രാഗമാലികയായി മാറ്റി.
 വാവോ, വാവോ, വാവാവോ ........വാവാവോ ...... എന്ന താരാട്ട് കേട്ട് വാവ വളര്‍ന്നു. അധികം താമസിയാതെ  ഒരക്ഷരം,  രണ്ടക്ഷരമായി, മൂന്നായി..... വാക്കുകളും, ഇമ്പമുള്ള വരികളുമായി.........

തുണിത്തൊട്ടിയിലും, അമ്മയുടെ മാറിലും ചൂടുതട്ടിക്കിടന്നു വാവയത് കേട്ട് വളര്‍ന്നു.
വാവയ്ക്ക് മോഹങ്ങള്‍ കൂടി. വാവ കൊഞ്ചിക്കൊഞ്ചിപ്പറഞ്ഞു----ഒരു കഥ പറയൂ....
അമ്മ താരാട്ട് നിര്‍ത്തി കുഞ്ഞിക്ക്രുഷ്ണന്റെ വീരകഥകള്‍ പറഞ്ഞു കൊടുത്തു. ദിവസോം കഥ ഇങ്ങിനെ തുടങ്ങും. ഒരൂസം കുഞ്ഞിക്ക്രുഷ്ണനും, ഗോപന്മാരും, പൈക്കുട്ട്യോളും കൂടി കാട്ടില് പോയി. അപ്പൊ ഒരസുരന്‍ കുഞ്ഞിക്ക്രുഷ്ണനേം ഗോപന്മാരേം കൊല്ലാന്‍ വന്നു. കുഞ്ഞിക്കൃഷ്ണന്‍ ആ അസുരനെ കൊന്നു. പിറ്റേദിവസം വേറൊരു അസുരന്‍ വന്നു. അവനേം കുഞ്ഞിക്കൃഷ്ണന്‍ കൊന്നു. പിറ്റേന്ന് പശുക്കളേം ഗോപന്മാരേം കുഞ്ഞിക്ക്രുഷ്ണനേം ഒരസുരന്‍ പെരുമ്പാമ്പായി വന്ന് വിഴുങ്ങി. അപ്പൊ  കുഞ്ഞിക്കൃഷ്ണന്‍ കണ്ണടച്ച് നിന്ന് മന്ത്രം ചൊല്ലിയപ്പോ പാമ്പിന്റെ വയറങ്ക്ട് വലുതായി വലുതായി 'ഠേ' ന്ന് പൊട്ടിത്തെറിച്ചു. അപ്പൊ ആപത്തൊന്നും പറ്റാണ്ടെ എല്ലാരും പുറത്തേക്ക് വന്നു. അങ്ങനെ കൃഷ്ണനെ കൊല്ലാന്‍ വരണ  അസുരമാരെയൊക്കെക്കൊന്ന് മഹാമിടുക്കനായ ഉണ്ണിയായി വളര്‍ന്നു. ഈ കഥയൊക്കെ കേട്ട നമ്മടെ വാവേം മിടുക്കനായ ഉണ്ണിയായി.

ഒരു ദിവസം ഉണ്ണിക്ക് ഒരപ്പം കിട്ടി. ഉണ്ണി അത് കുഴിച്ചിട്ടു. നാളേക്ക് ഇത് മുളച്ചു വരണേ എന്ന് പ്രാര്ത്ഥിച്ചു. പിറ്റേ ദിവസം രാവിലെ ഉണ്ണി വന്ന് നോക്കുമ്പോ അപ്പം മുളച്ചു പൊന്തി ചെടിയായി   നില്‍ക്കുണു. ഉണ്ണിക്ക് സന്തോഷായി. ഉണ്ണി അതിന് നല്ലോം വെള്ളൊഴിച്ചു. എന്നിട്ട് അപ്പച്ചെടിയോട് പറഞ്ഞു---'നാളേക്ക് ഞാന്‍ വന്ന് നോക്കുമ്പോ നീയൊരു അപ്പമരമായീല്ല്യെങ്കില്‍ എന്ടച്ഛന്റെ കൊങ്കണാം  കത്തികൊണ്ടൊന്ന് രണ്ടൊന്നു രണ്ട്.......' അടുത്ത ദിവസം  ഉണ്ണി വന്ന് നോക്കുമ്പോ അതാ, വലിയ അപ്പമരം നിക്കുണൂ.  അപ്പൊ ഉണ്ണി അപ്പമരത്തിനോട് പറഞ്ഞു----നാളേയ്ക്കു ഇതില് നിറച്ചു അപ്പണ്ടായീല്ലെങ്കില് എന്റെ അച്ഛന്റെ കൊങ്കണാം കത്തികൊണ്ടൊന്നുരണ്ടൊന്നു രണ്ട്......പേടിച്ചു പോയ മരത്തില്‍ പിറ്റേന്ന് രാവിലേക്ക്  നിറയെ അപ്പങ്ങള്‍ തൂങ്ങിക്കിടന്നു. ....' ഉണ്ണീ, ഉണ്ണീ ഒരപ്പം ങ്ങട് ഇട്ടൂട് ' എന്ന് അപ്പം തിന്നാന്‍ മരത്തില്‍ കേറിയ ഉണ്ണിയോട് രാക്ഷസന്‍ താഴെ നിന്ന് പറഞ്ഞപ്പോള്‍ ഉണ്ണി പേടിച്ചില്ല. ഉണ്ണീടെ കയ്യിലെ കത്തി കണ്ടു പേടിച്ചത് രാക്ഷസന്‍. പക്ഷേ .സൂത്രത്തില്‍ ഉണ്ണിയെ രാക്ഷസന്‍ ചാക്കിലാക്കി.  എന്നാല്‍ മിടുക്കനായ ഉണ്ണി ചാക്കില്‍ നിന്നും രക്ഷപ്പെട്ടു . പകരം രാക്ഷസന്റെ മകളെ  ചാക്കില്‍ കെട്ടിവെച്ച്  രക്ഷപ്പെട്ടു.....

തന്റെ മകളെ താന്തീനീ.......ഉണ്ണി ധൈര്യവാന്‍ തന്നെ. 


ഉണ്ടാ, ഉണ്ടീ അപ്പണ്ടോ....  ന്നു ചോദിച്ചു വന്ന നരിയെ കുടുക്കീത് ഉണ്ണീടെ ബുദ്ധ്യന്നെ....

ഏഴാം കടലിന്റപ്രത്തുന്നതാ നരിയൊരമ്പം കേക്കുണൂ.....അച്ഛാ, ഉണരുണരൂ....അമ്മേ, ഉണരുണരൂ.....ഏട്ടനേം,  അനീത്ത്യേം ഒക്കെ വിളിച്ചുണര്‍ത്താന്‍ നോക്കി .ആരും ഉണരുന്നില്ല. ആറാം കടലിന്റപ്രത്തുന്നതാ നരിയൊരമ്പം കേക്കുണൂ....അച്ഛാ,... ഉണരുണരൂ......അമ്മേ....... ആരും  ഉണരുന്നില്ല....
ഒന്നാം കടലി .........
ആരും ഉണര്ന്നില്ലെങ്കിലും ഉണ്ണി നരിയെ നേരിടാന്‍ തീരുമാനിയ്ക്കുന്നു......പരിഭ്രവും, സങ്കടവും മാറ്റി ഉണ്ണി തയാറായി.

ഇനിയും എത്ര എത്ര കഥകള്‍ ....
എത്ര എത്ര പ്രാവശ്യം കേട്ടൂ ....
മടുക്കാത്ത കഥകള്‍.

ഒരു കാക്ക ഏകാദശി നോറ്റു  ക്ഷീണിച്ചു കുണ്ടങ്കുളത്തിന്റെ വക്കത്തുള്ള വാഴക്കയ്യിലിരുന്നു മയങ്ങി കുളത്തില് വീണു. കാക്ക മുങ്ങിപ്പൊങ്ങിയപ്പോള്‍ നല്ലൊരു സ്വര്‍ണ്ണമാല കാലില്‍ തൂങ്ങിക്കിടക്കുണൂ.....അത് കണ്ട് അസൂയമൂത്ത മറ്റൊരു കാക്ക കള്ളഎകാശി നോറ്റ് വാഴക്കയ്യില്‍ പോയിരുന്നു. എത്ര നേരായിട്ടും ഉറക്കം വന്നില്ല.....വാഴക്കയ്യ്‌ ഒടിഞ്ഞൂല്ല്യ, കൊളത്തില് വീണൂല്ല്യ.....അപ്പൊ വാഴങ്കയ്യ്‌ കൊത്തീട്ട് കൊളത്തില്‍ക്ക് ചാടി. മുങ്ങിപ്പൊന്ത്യപ്പോ കാലില്‍ കുടുങ്ങീത്  കരിക്കട്ട!  ഇത് കണ്ട കൊളത്തിലെ മത്സ്യം പറഞ്ഞു ---കാട്ടീത് കാട്ട്യാ......

അമ്മ ഇല്ല്യാത്ത കുട്ട്യേ, ചെറിയമ്മ ആട്ടിയോടിച്ചു. പക്ഷെ, ശ്രീപാര്‍വതി അവളെ അനുഗ്രഹിച്ചു ധാരാളം പണ്ടങ്ങളും ഉടുപ്പുകളും കൊടുത്തു വിട്ടു. ഇത് കണ്ടു മോഹിച്ചു ശ്രീപാര്‍വത്യെ കാണാന്‍ പോയ കുട്ടിക്കും ദുരമൂത്ത കാക്കാതെ ഗതി തന്നെ വന്നു....

ആമേം മുയലും പന്തയം വെച്ച കഥ, കാക്കേം കൊക്കും കുറുക്കനും ചെന്നായേം കുറുനരീം സിംഹോം ആനേം കുരങ്ങനുമൊക്കെ ചങ്ങാതിമാരായത്.........അങ്ങനെ എത്ര അത്ര കഥകള്‍.........

ഇന്ന് ഉണ്ണീടെ ഉണ്ണി തന്റെ ഉണ്ണിയ്ക്ക് കഥ പറഞ്ഞു കൊടുക്കുണൂ ....
ഒരു 'കൊറോണ' ണ്ടാര്‍ന്നു. സൂക്ഷിച്ചു നോക്ക്യാലും കൂടി കാണാന്‍ പറ്റില്ല. അങ്ങനെ ഒരു ജീവ്യാണ് ട്ടോ.....ആള്‍ക്കാര് കാടൊക്കെ വെട്ടി വെളുപ്പിച്ചപ്പോ നാട്ടില്‍ക്ക് രക്ഷപ്പെട്ടു വന്നതാ ന്നാ ചെല ആള്‍ക്കാര് പറേണേ......അല്ലാ, ഒരു കുപ്പീടെ ഉള്ളുന്ന്, ആരോ തൊറന്നപ്പോ ജീവി പുറത്തു ചാടീതാ ന്നും കേക്കാനുണ്ട്. വേണം ച്ച് ആരോ തൊറന്ന് വിട്ടതാന്നും......എന്തായാലും അതിന് ഒരു ദിവസം വേണ്ടാ ത്രേ, ഈ ലോകത്തുള്ളോരെ ഒക്കെ കൊല്ലാന്‍ ......അതിന്റെ കഥ മുഴുവന്‍ പറയാന്‍ ആരെങ്കിലും ബാക്കിണ്ടാ വ്വ്വോ, അറീല്ല്യാ ട്ടോ....ന്നാലും നീയ് കേട്ടോ, ....
നമ്മടെ വായേക്കൂടീം, മൂക്കുക്കൂടീം അത് കേറാണ്ടിരിക്കാനേയ് ഒക്കെ മൂടി ക്കെട്ടി നടക്കണം.......ആരേം തൊടരുത്.....വിട്ടു നിന്ന് വര്‍ത്താനം പറേണം.....നിവൃത്തിണ്ടെങ്കി പുറത്ത്  എറങ്ങരുത്...... ഇനി പ്പോ പൊറത്തു പോയി വന്നൂച്ചാ, കയ്യൊക്കെ മരുന്നിട്ടു കഴുകണം.... സാധനോം ണ്ടെങ്കി അതും.......ങ്ങനെ ശ്ശി ഓരോന്ന് ണ്ട്.....
ആലോചിക്കുമ്പോത്തന്നെ പേട്യാവ്ണൂ......

അതിന്റെ സൊന്തക്കാരും,  കൂട്ടുകാരും പിന്നാലെ വരുണുണ്ടത്രേ........  അതിന്റെ ഒക്കെ കഥ മുഴുവന്‍ പറയാന്‍ ആരെങ്കിലും ബാക്കിണ്ടാ വ്വ്വോ, അറീല്ല്യാ ട്ടോ......

ഈശ്വരോ രക്ഷതു :



 Nov 3, 2016, 2:38 PM

ഏകദേശം ഒരു മാസം മുന്നേ രാജന് കൃഷ്ണാഢ്യന്റെ 'കായുമ്മലെ കാക്കയെ' പ്പറ്റി യുള്ള പോസ്റ്റ്‌ വായിച്ചപ്പോള് സ്വന്തം അനുഭവം ഷെയര് ചെയ്യാമെന്ന് തോന്നി.
പണ്ട്,
ഒന്നാം ക്ലാസ്സിൽ പഠിയ്ക്കുന്ന മകള് ദിവസവും രാവിലെ പുസ്തകം മലർത്തി വെച്ച് വായന തുടങ്ങും,

'മഹാത്മാ ഗാന്ധി ഹമാരെ ദേശ്കേ നേതാ ഥേ. വെ ഹമേശാ സൂത് കാത് തെ ഥേ. വെ ഹമേശാ ഗാതെ ഥേ--
രഘുപതി രാഘവ ,,,,,,,,,,,,,,,,,
സബ്‌ കോ സന്മതി ദേ ഭഗവാൻ.....

പുസ്തകത്തിൽ ഗാന്ധി ചര്ക്കയിൽനൂൽ നൂൽക്കുന്ന പടവും ഉണ്ട്. ഇത് 2 വയസ്സുകാരൻ അനുജൻ അടുത്തിരുന്നു കാണുകയും കേൾക്കുകയും ചെയ്യും.

ഒരുനാൾ പോസ്റ്മാൻ കത്ത് കൊണ്ടുവന്നത് മകന്റെ കയ്യിലാണ് കിട്ടിയത്.
അയാള്‍ അത്യത്ഭുതമായി ഓടിക്കൊണ്ട്‌ വന്നു കത്ത് കാണിച്ചു പറഞ്ഞൂ,
"യെ ദേഖോ, സബ്കോ സന്മതി ദേ ഭഗവാന് ഹമാരെ ചിട്ഠി് കെ ഊപര് ആയാ ഹേ "
ഈ സംഭവം നടക്കുമ്പോള്‍ കാശിയില്‍ ആയിരുന്നു.

ഒന്നര വര്ഷം കഴിഞ്ഞു ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ ജയനഗറില്‍ നിന്നും കുറച്ചു ദൂരെയാണ് താമസിച്ചിരുന്നത്. ഒരു കി.മീ.-ല്‍ അധികം ദൂരത്തുള്ള ബന്ധുക്കളുടെ അടുത്തേയ്ക്ക് പോകവേ, കുറച്ചു ഗ്രാമീണര്‍ നടന്നു പോകുന്നത് കണ്ടപ്പോള്‍ മകന്‍ വീണ്ടും ഓര്ത്തു--പതുക്കെ പറഞ്ഞു--

'സബ്കോ സമ്മന്തി (സന്മതി) ദേ ഭഗവാന് ജാ രഹാ ഹേ'.....



ഇന്ന് ചിങ്ങം ൧൫.(15 )
ചിങ്ങം 10 -ആം ന്തി, ഭാദ്രമാസം -൪ (4)ചിത്ര നക്ഷത്രം. 
അന്നാണ് ആദ്യമായി പെരുമ്പിളിശ്ശേരിയിലെ മിത്രാനന്ദപുരം ക്ഷേത്രത്തിൽ പോകുന്നത്.
കാഴ്ചയിൽ ആധുനികത കടന്നുകൂടിയിട്ടുണ്ടെങ്കിലും ശാന്തഗംഭീരമായ, സൗന്ദര്യവും ഐശ്വര്യവുമുള്ള ക്ഷേത്രം. പ്രതിഷ്ഠ അപൂർവ്വമായിട്ടുള്ളത് എന്ന് പറയാം. വാമനമൂർത്തിയുടെ.
മനോഹരമായി അലങ്കരിച്ചു നിൽക്കുന്ന വാമനമൂർത്തിയുടെ  വാത്സല്യം തുളുമ്പുന്ന പ്രസന്ന വദനം,
ക്ഷേത്രത്തിനോട് ചേർന്ന് നല്ലൊരു കുളം. പിൻഭാഗത്തു ഊട്ടു പുര. ഊട്ടു പുരയ്ക്കുമുന്നിൽ പൊതുജങ്ങൾക്ക് ഭക്ഷണം കഴിയ്ക്കാൻ വിശാലമായ ഹാളുണ്ട്, അതിന്റെ മുന്നിൽ മറ്റു ക്ഷേത്രങ്ങളിൽ അപൂർവമായി കണ്ട് വരുന്ന മനോഹരമായ സങ്കൽപം- "നക്ഷത്രവനം"
.
ഞങ്ങൾ ചോറൂണിനു വന്നവരെല്ലാം അവനവന്റെ പ്രിയപ്പെട്ടവർക്കായി അവരുടെ നക്ഷത്രം നോക്കി ജലാഭിഷേകം ചെയ്തു. പലരും ൨൭ നക്ഷത്രങ്ങളെയും സ്മരിച്ചു ജലം തർപ്പണം ചെയ്തു. ആദ്യം ചിത്രയുടെ വൃക്ഷമായ കൂവളത്തിന് തർപ്പണം ചെയ്തത്. ചെറിയ സ്വാര്‍ത്ഥത .... ഞങ്ങൾ രണ്ടുപേരും , പേരക്കുട്ടിയും ചിത്രനാളുകാർ.-പരമശിവസങ്കല്പമായ ഈ വൃക്ഷത്തിനെ വന്ദിച്ച ശേഷം വൃത്തിയുള്ള നടപ്പാതയിൽക്കൂടി സന്തോഷത്തോടെ  നടന്ന് നീങ്ങി അശ്വതി മുതൽ രേവതി വരെയുള്ള ചുറ്റും തറകെട്ടി സംരക്ഷിച്ചിരിയ്ക്കുന്ന എല്ലാ വൃക്ഷങ്ങള്‍ക്കും ഓരോ കപ്പ് വീതം വെള്ളമൊഴിച്ചു. 
ലോകാ സമസ്താ..... 
ഓരോ നക്ഷത്രക്കാർക്കും അവരവരുടെ ജന്മനക്ഷത്രത്തിൽ പറഞ്ഞിരിയ്ക്കുന്ന പക്ഷി-മൃഗങ്ങളെ ഭക്ത്യാദരപൂർവ്വം സ്മരിയ്ക്കണമെന്നു പൂർവ്വജർ പറയുന്നു. അവയെ നശിപ്പിയ്ക്കാതിരിക്കൽ മാത്രമല്ല,വേണ്ടപോലെ സംരക്ഷിച്ചു വളർത്തുകയും വേണമത്രേ. നിത്യേന ഇവയെ മാത്രമല്ല, ജന്മനക്ഷത്രത്തിന്റെ അധിപതിയായ ദേവതയേയും, ഭൂതത്തെയും കൂടി ഭക്തിയോടെ പൂജിയ്ക്കുകയും കൂടി ചെയ്‌താൽ ആയുസ്സും,ഐശ്വര്യവും വർദ്ധിയ്ക്കും എന്നും ശ്രുതി.
ചിത്രനാളുകാരുടെ പക്ഷി കാകൻ. മൃഗം - ആൾപുലി (!!)
ആസുരഗണത്തിൽപ്പെട്ട ഞങ്ങളുടെ ദേവത, തൃഷ്‌ടാവാണ്‌. ഭൂതം,അഗ്നിയും. 
മേല്പറഞ്ഞവയെ ഒന്നും തീരെ ഉപദ്രവിക്കാറില്ല, എന്നാൽ ബഹുമാനമുണ്ടുതാനും.
പക്ഷേ,മൃഗം, 'ആൺപുലി--'.പൂജിക്കാതെങ്ങിനെ??
വാമനമൂർത്തി പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രത്തിൽ 'ഓത്തൂട്ട് '(ഓത്തുകൊട്ട്) പ്രധാനമാണ്. ചുറ്റുവട്ടത്തുള്ള പത്തു ഇല്ലക്കാരാണ് ഇത് നടത്തുന്നത് എന്നും കേട്ടു. അടുത്തുള്ള നാലില്ലക്കാരുടെ ഊരാണ്മയിലുള്ള ക്ഷേത്രമാണിത്. ഇവിടെ വെച്ച് ഉണ്ണികൾക്കു ഉപനയനവും മറ്റും നടത്തുക പതിവാണ്.
ഇതിനൊക്കെ പുറമേ, പറമ്പ് കച്ചവടം എളുപ്പമായി നടക്കാൻ ഒരു പിടി മണ്ണ് ഇവിടെ നിന്നും കൊണ്ട് പോയി ആ സ്ഥലത്തു കുഴിച്ചിട്ടാൽ മതിയാത്രെ ! 
വാമനന്റെ മൂന്നടി മണ്ണളവ് ഇപ്പോഴും എത്ര ആദരവോടെയാണ് പലരും ഓർക്കുന്നത്.!
എന്തായാലും ഓണമാസത്തിലൊരു വാമനമൂർത്തി ദർശനം--ഏറെ നാളായി കേട്ട് വന്നിരുന്ന നക്ഷത്രവനദർശനം. ആകെ ഗംഭീരമായ ദിവസം.
ചോറൂണ് സദ്യയുണ്ട്, 'തന്മയ്' തിട്ടയിൽ നു എല്ലാ അനുഗ്രഹാശിസ്സുകളും നൽകി മടങ്ങുമ്പോൾ മനസ്സിൽ നക്ഷത്രവനത്തിന് കീഴെ ചെലവാക്കിയ നിമിഷങ്ങളും, വാമനമൂർത്തിയുടെ മനോഹരമായ ചിരിയുമായിരുന്നൂ മനസ്സിൽ.


പണ്ടൊക്കെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കാലം....പൂജവെപ്പുകാലം..ഈ ആഘോഷക്കാലത്തെ ഏറ്റവും രസമെന്താണെന്നു വെച്ചാൽ, പുസ്തകം തുറക്കരുത്‌. വായിക്കരുത്...എന്ന നിർബന്ധം..
എന്നാലോ, പതിവിനു വിപരീതമായി പത്രമോ മറ്റെന്തെങ്കിലും എഴുതിയത് കാണുമ്പോൾ ഓട്ടക്കണ്ണിട്ടു വായിക്കാൻ മോഹവും....
വടുക്കിനിയുടെ തെക്കുകിഴക്ക് ഭാഗത്ത് ഉയരത്തിൽ മെറൂൺ നിറത്തിൽ സ്വർണ്ണയിലകളുള്ള പട്ടുതുണിയ്ക്കുള്ളിൽ നിറയെ ഗ്രന്ഥങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍.....
രണ്ടു നേരവും 'സരസ്വതി നമസ്തുഭ്യം ....' ചൊല്ലി തൊഴുതു നമസ്ക്കരിക്കുമ്പോൾ വിശ്വസിച്ചു, ഈ ഗ്രന്ഥങ്ങളും പുസ്തകങ്ങളുമൊക്കെ നിശ്ചയമായും സരസ്വതീ ദേവി  വായിച്ചിട്ടുണ്ടാകുമെന്ന്....ആ വിശ്വാസങ്ങള്‍ ദൃഢമായിരുന്നു. 
3 നേരം നേദിയ്ക്കുന്ന അവിലും മലരും പഴവും, സന്ധ്യക്ക് നേദിയ്ക്കുന്ന  ശർക്കരപ്പായസവും, അതിനുമുകളിൽ ഇറ്റിയ്ക്കുന്ന നെയ്യും ശർക്കരയും തുളസിപ്പൂവും ചേർന്ന സുഗന്ധവും... ....
ഹാ! ഹാ!
ആ സുഗന്ധം, സ്വാദ്
ഓർക്കുമ്പോൾ തന്നെ ഒരു ഹരം.....
മനോഹരമായ സങ്കല്പങ്ങള്‍.....
ഇന്നും അങ്ങിനെയല്ലാ എന്ന് വിശ്വസിക്കാതിരിക്കാൻ പറ്റുന്നില്ല.....
ഏവർക്കും സരസ്വതീ കടാക്ഷം ഉണ്ടാകട്ടെ....
.മണലിൽ എഴുതിയെഴുതി കൈവിരലുകൾ തേഞ്ഞ കാരണവർമാരുടെ പേരക്കുട്ടികൾ ഒരിക്കലെങ്കിലും മണലിൽ ഹരിശ്രീ കുറിയ്ക്കട്ടെ !



ഇന്ന് ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം!!!!!വര്‍ഷങ്ങളായി പൂരം കാണിച്ചു തരുന്ന ടീ.വീ. എന്ന മാദ്ധ്യമത്തിന് നന്ദി....നേരില്‍ കണ്ട പൂരങ്ങളെ ഓര്‍ക്കുകയാണ്.....16വയസ്സുമുതല്‍ 20 വരെ തൃശൂര്‍ പൂരമെന്ന് പറഞ്ഞാല്‍,പ്രദര്‍ശനം, ആള്‍ക്കൂട്ടം, നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിപ്പിനു നിരയായി നില്‍ക്കുന്ന ആനകള്‍,വാദ്യമേളങ്ങള്‍, വെടിക്കെട്ട്.......കൂടാതെ മനസ്സില്‍ പൂത്തു വിരിയുന്ന പൂത്തിരികളും, വെടിക്കെട്ടുകളും, അവയുടെ കൊട്ടിക്കലാശവും.....

80കളില്‍ കുട്ടികളെ പൂരം കാണിക്കാന്‍ കൊണ്ടുവന്നപ്പോള്‍ പൂരത്തിനു മറ്റൊരു മുഖച്ഛായ ...

96 മുതല്‍ തൃശൂരില്‍ 4 വര്ഷം അടുത്തു കണ്ട പൂരത്തിന് വേറൊരു തരം കാഴ്ച്ചപ്പാടു. .ജനങ്ങളെ ഏറ്റവുമധികം,ആകര്‍ഷിക്കുകയും, ആഹ്ലാദിപ്പി ക്കുകയും  ചെയ്യുന്ന ഗജവീരന്മാരുടെ സാന്നിദ്ധ്യം, അനുസരണയോടെ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന, പൂരം ഗംഭീരമാക്കാന്‍ ആ പാവങ്ങള്‍ സഹിയ്ക്കുന്ന കഷ്ടപ്പാട്......... 
ഇതൊക്കെ അത്തവണ നന്നായി അറിഞ്ഞു..ഏറ്റവും മനസ്സില്‍ തട്ടിയ പൂര വിശേഷങ്ങളില്‍ ഒന്നാണ്, അടുത്തനാള്‍ രാവിലെ ഇരുകൂട്ടരും ശ്രീമൂലസ്ഥാനത്തു നിന്ന് ആചാരവാക്കുകള്‍ പറഞ്ഞു പരസ്പരം യാത്ര ചൊല്ലി പിരിയുന്ന രംഗം......

ഇത്തവണത്തെ തൃശൂര്‍ പൂരം ഏവര്‍ക്കും മനോഹരമായ ഓര്‍മ്മകള്‍ സ്മ്മാനിയ്ക്കട്ടെ.
ശക്തന്‍ തമ്പുരാനേ ഓര്‍ത്തു, വടക്കുന്നാഥനെ വന്ദിച്ചു കൊണ്ടു, ഇത്തവണത്തെ ലയത്തിനു പ്രാധാന്യം കൊടുത്തുകൊന്ടുള്ള ഇലഞ്ഞിത്തറ മേളത്തിനായി, കണ്ണും കാതും കൂര്‍പ്പിച്ചിരിയ്ക്കാം.






No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...